ബീഹാറിൽ കനത്തമഴ; വെള്ളപ്പൊക്കം: മിന്നലേറ്റ് 11 പേർ മരിച്ചു; ആറുപേർക്ക് പരിക്ക്
- Published by:Asha Sulfiker
- news18-malayalam
Last Updated:
നാല് ജില്ലകളിലെ അറുപത്തിയഞ്ചോളം ഗ്രാമങ്ങളിലായി 80000ത്തിൽ അധികം ജനങ്ങളാണ് മഴക്കെടുതിയിൽ ദുരിതത്തിലായിരിക്കുന്നത്.
പട്ന: കനത്ത മഴ തുടരുന്ന ബീഹാറിൽ മിന്നലേറ്റ് ഇതുവരെ മരിച്ചത് പതിനൊന്ന് പേർ. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട മിന്നൽ അപകടങ്ങളിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. കിഴക്ക്, പടിഞ്ഞാറ് ചമ്പാരൻ മേഖലയിൽ നിന്നാണ് മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാട്നയിൽ രണ്ടും നളന്ദ, മധേപുര, ഔറംഗബാധ് എന്നിവിടങ്ങളിലായി ഓരോ മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നും സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് അറിയിച്ചിരിക്കുന്നത്. കിഴക്കൻ ചമ്പാരൻ മേഖലയില്‍ നാല് പേർക്കാണ് മിന്നലിൽ ഗുരുതര പരിക്കേറ്റത്. പട്നയില്‍ രണ്ട് പേരും പരിക്കേറ്റ് ചികിത്സയിലാണ്.
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴ തകർത്ത് പെയ്യുകയാണ്. മൺസൂണ്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 339mm മഴ ലഭിച്ചുവെന്നാണ് ദുരന്തനിവാരണ വകുപ്പ് പറയുന്നത്. സാധാരണ ലഭിക്കുന്നതിനെക്കാൾ 139% അധികം മഴയാണ് ഇത്തവണ ലഭിച്ചതെന്നാണ് റിപ്പോർട്ട്. കനത്ത മഴ പല ജില്ലകളിലും വെള്ളപ്പൊക്കത്തിനും ഇടയാക്കിയിട്ടുണ്ട്. കിഴക്ക്-പടിഞ്ഞാറ് ചമ്പാരൻ, ഗോപാൽഗഞ്ച്, സരൺ തുടങ്ങി നാല് ജില്ലകളിലെ അറുപത്തിയഞ്ചോളം ഗ്രാമങ്ങളിലായി 80000ത്തിൽ അധികം ജനങ്ങളാണ് മഴക്കെടുതിയിൽ ദുരിതത്തിലായിരിക്കുന്നത്.
advertisement
വെള്ളപ്പൊക്കത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും പ്രളയബാധിത മേഖലകളിൽ നിന്നായി പതിനായിരത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ദേശീയ-സംസ്ഥാന ദുരന്ത പ്രതികരണ സേനകളും സർവ്വ സജ്ജമായി സംസ്ഥാനത്ത് നിലകൊള്ളുന്നുണ്ട്.
ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
ജനലും വാതിലും അടച്ചിടുക.
advertisement
ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
advertisement
പട്ടം പറത്തുവാൻ പാടില്ല.
തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്
advertisement
വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 30, 2021 8:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ബീഹാറിൽ കനത്തമഴ; വെള്ളപ്പൊക്കം: മിന്നലേറ്റ് 11 പേർ മരിച്ചു; ആറുപേർക്ക് പരിക്ക്