ഇന്ത്യയിലെ സപ്ത സഹോദരിമാർ എന്നറിയപ്പെടുന്ന വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിലെ മുപ്പതിലധികം സർവകലാശാലകളും വിദ്യാർത്ഥി സംഘടനകളും ഒത്തുചേർന്ന് വടക്ക് - കിഴക്കൻ ചരിത്രവും സംസ്കാരവും നാഷണൽ കൌൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിആർടി) പാഠ്യപദ്ധതിയുടെ ഭാഗമാക്കാണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുന്നു. അരുണാചൽ പ്രദേശ് എംഎൽഎ നിനോംഗ് എറിംഗിനെതിരെ വംശീയ പരാമർശം നടത്തിയതിന് പഞ്ചാബിൽ നിന്നുള്ള ഒരു യൂട്യൂബറിനെതിരെ കേസെടുത്ത് ഒരാഴ്ച കഴിഞ്ഞപ്പോളാണ് ഇത്തരമൊരു ആവശ്യവുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയരിക്കുന്നത്.
ജൂൺ നാലിന് വൈകുന്നേരം ആറു മുതൽ എട്ടു വരെയുള്ള വിർച്വൽ ഒത്തുചേരലിൽ പങ്കെടുക്കുന്നവർ #AChapterForNE, #NortheastMatters എന്നീ ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് ട്വീറ്റ് ചെയ്യും. വടക്ക് - കിഴക്കൻ പ്രദേശത്തിന്റെ ചരിത്രം, വംശം, ജീവിതശൈലി, വ്യക്തിത്വങ്ങൾ, പ്രകൃതിവിഭവങ്ങൾ, ദേശസ്‌നേഹം എന്നിവ എൻസിആർടി പാഠപുസ്തകങ്ങളിൽ നിർബന്ധിത അധ്യായമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് വിർച്വൽ ഒത്തുചേരൽ.
കഴിഞ്ഞയാഴ്ച ലുധിയാനയിൽ നിന്നുള്ള 21 കാരനായ യൂട്യൂബർ പരാസ് സിംഗ് അപ്‌ലോഡ് ചെയ്ത വീഡിയോയാണ് ട്വിറ്ററിലെ പ്രശ്നങ്ങൾക്ക് തുടക്കം. അരുണാചൽ പ്രദേശ് എംഎൽഎയും മുൻ കേന്ദ്ര മന്ത്രയുമായ നിനോംഗ് എറിംഗിനേക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളിൽ പരാസ് സിംഗ് അറസ്റ്റ് ചെയ്യപ്പെട്ടു. നിനോംഗ് എറിംഗിന്റെ രൂപത്തെക്കുറിച്ച് ഒരു ഇന്ത്യക്കാരനെപ്പോലെ തോന്നുന്നില്ല എന്നാണ് പരാസ് സിംഗ് വീഡിയോയിൽ പറയുന്നത് ഒപ്പം അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമല്ല, ചൈനയിലാണെന്നും വീഡിയോയിൽ പറയുന്നു. പരാസ് ഒഫീഷ്യൽ എന്ന യുട്യൂബ് ചാനലിലൂടെയായിരുന്നു ഇയാളുടെ പരാമർശം. ഇത് അരുണാചൽ പ്രദേശിലും വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിലും വ്യാപകമായ പ്രകോപനമാണ് സൃഷ്ടിച്ചത്. ഈ വീഡിയോ വൈറലാവുകയും നിരവധിപ്പേർ പ്രതിഷേധവുമായി എത്തുകയും ചെയ്തതോടെ തിങ്കളാഴ്ച ഇയാൾ ക്ഷമാപണം നടത്തിയിരുന്നു.
തിങ്കളാഴ്ച മുതൽ ഒളിവിലായിരുന്ന ഇയാളെ ലുധിയാന പൊലീസാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച, പരാസിനെതിരെ 124A (രാജ്യദ്രോഹം), 153A (മതം, വംശം, ജനന സ്ഥലം, താമസസ്ഥലം, ഭാഷ തുടങ്ങിയവ ഉപയോഗിച്ച് വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള ശത്രുത വളർത്തുന്നു), ഇന്ത്യൻ പീനൽ കോഡിന്റെ 505 (2) വകുപ്പുകൾ പ്രകാരം കേസെടുത്തു. അരുണാചൽ പ്രദേശ് കോടതി പരാസിനെ ആറ് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഇത്തരം വംശീയത പരിഹരിക്കാനാകൂ എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്ന് ട്വിറ്റർ പ്രക്ഷോഭത്തിന്റെ സംഘാടകരിലൊരാളായ വഡോദരയിലെ നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് യൂണിയന്റെ (എൻഎസ്‌യു) ഉപദേഷ്ടാവ് ഡെബോനിൽ ബറുവ പറഞ്ഞു. പരസ് സിംഗ് കേസ് ഇതിനൊരു കാരണമായി എന്നെയുള്ളു, ഇത്തരം വംശീയ സംഭവങ്ങൾ വളരെ സാധാരണമാണെന്നും ബറുവ കൂട്ടിച്ചേർത്തു.
ഗുവാഹത്തി യൂണിവേഴ്‌സിറ്റി, ദിബ്രുഗഡ് യൂണിവേഴ്‌സിറ്റി, നാഗാലാൻഡ് യൂണിവേഴ്‌സിറ്റി, മിസോറം യൂണിവേഴ്‌സിറ്റി, എൻഐടി-അഗർത്തല, രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി അരുണാചൽ പ്രദേശ് തുടങ്ങിയ സർവകലാശാലകളിലെ വിദ്യാർത്ഥികളും ഒപ്പം ഡെൽഹി, മണിപ്പൂർ എന്നിവടങ്ങളിലെ വിദ്യാർത്ഥി സംഘടനകളും പ്രക്ഷോഭത്തിൽ പങ്കെടുക്കും.
Also Read
'പാര്‍ട്ടിയുടെ അവസ്ഥ ശ്രീധരന്‍പിള്ളയുടെ കാലത്തേക്ക് പോയിരിക്കുന്നു'; ബിജെപിയില്‍ നേതൃത്വമാറ്റം വേണമെന്ന് പി.പി മുകുന്ദന്ഈ പ്രതിഷേധം രാഷ്ട്രീയക്കാരുടെയും നിയമ നിർമ്മാതാക്കളുടെയും ശ്രദ്ധയിൽപ്പെടുത്താൻ സഹായിക്കുമെന്നാണ് ഞങ്ങൾ കരുതുന്നതെന്ന് അരുണാചൽ പ്രദേശ് സ്വദേശിയായ വിദ്യാർത്ഥി താർ നാക്കി പറഞ്ഞു. ഞാൻ ഗുജറാത്തിൽ പഠിക്കുമ്പോൾ അരുണാചൽ പ്രദേശ് എവിടെയാണെന്ന് പോലും ആളുകൾക്ക് വ്യക്തതയില്ലായിരുന്നുവെന്ന് എനിക്ക് മനസിലായി. ഞാൻ ഏത് രാജ്യക്കാരനാണെന്ന് അവർ എന്നോട് നേരിട്ട് ചോദിച്ചിട്ടുണ്ട്, പലരും ‘നിങ്ങൾ ചൈനയിൽ നിന്നാണോ?’ എന്ന് വരെ ചോദിക്കും. ഇത്തരം ചോദ്യങ്ങൾ കേട്ട് സഹികെട്ടപ്പോൾ, ഞാൻ അരുണാചൽ പ്രദേശിൽ നിന്നുള്ള ആളാണെന്നും അത് ഇന്ത്യയിലാണെന്നും നെറ്റിയിൽ എഴുതി ഒട്ടിക്കാൻ തോന്നിയെന്നും വിദ്യാർത്ഥി പറയുന്നു.
ഈ പ്രക്ഷോഭം ശ്രദ്ധയിൽപ്പെടുത്തുന്നതിന് മുഖ്യമന്ത്രിമാരെയും വിദ്യാഭ്യാസ മന്ത്രിമാരെയും മറ്റ് ബന്ധപ്പെട്ട അധികാരികളെയും ടാഗുചെയ്യാനാണ് പദ്ധതിയെന്ന് ബറുവ പറഞ്ഞു. നാഗാലാൻഡിന്റെ മുൻ ധനമന്ത്രി കെ തെറി, നാഗാലാൻഡിൽ നിന്നുള്ള എംഎൽഎ കുസോളുസോ നീനു, അരുണാചൽ പ്രദേശ് എംഎൽഎ എറിംഗ് തുടങ്ങിയ രാഷ്ട്രീയക്കാർ പ്രക്ഷേഭത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. നമ്മുടെ സംസ്കാരവും ചരിത്രവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് 2017 ൽ ലോക്സഭയിൽ ഇതേ വിഷയത്തിൽ ഒരു ബിൽ അവതരിപ്പിച്ചിരുന്നു, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, സിബിഎസ്ഇ, എൻസിആർടി എന്നീ ഔദ്യോഗിക അക്കൌണ്ടുകൾ ടാഗ് ചെയ്തുകൊണ്ട് എറിംഗ് ട്വീറ്റ് ചെയ്തു.
‘വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നോർത്ത് ഈസ്റ്റ് സംസ്കാരത്തിന്റെ നിർബന്ധിത പഠനം’ എന്ന ഒരു സ്വകാര്യ അംഗ ബിൽ പാർലമെന്റിൽ 2017 ൽ എറിംഗ് അവതരിപ്പിച്ചെങ്കിലും അത് അന്ന് ആരും ഏറ്റെടുത്തില്ല.
Also Read
വാക്സിനേഷനായി ഗ്രാമങ്ങൾ ദത്തെടുക്കാം; മൊഹാലി ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി ശ്രദ്ധേയമാകുന്നു2014 ൽ ദില്ലിയിൽ 19 കാരനായ നിഡോ ടാനിയയെ ആക്രമിച്ച് കൊലപ്പെടുത്തിയതിനെ തുടർന്ന് എം പി ബെസ്ബറുവ കമ്മിറ്റിയുടെ റിപ്പോർട്ടിൽ എൻസിആർടി സിലബസിൽ വടക്ക് - കിഴക്കൻ സംസ്കാരവും ചരിത്രവും ചേർക്കണമെന്ന് ഉൾപ്പെടെ നിരവധി ശുപാർശകൾ നൽകിയിരുന്നു.
വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളെ സംബന്ധിച്ച കാര്യങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും, അത് ഒരിക്കലും ഫലപ്രദമായിട്ടില്ലെന്ന് ബറുവ പറഞ്ഞു. ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള അനുബന്ധ പാഠപുസ്തകമായ 'നോർത്ത് ഈസ്റ്റ് ഇന്ത്യ - പീപ്പിൾ, ഹിസ്റ്ററി ആൻഡ് കൾച്ചർ' 2017 ൽ എൻസിആർടി പ്രസിദ്ധീകരിച്ചിരുന്നെങ്കിലും, ഇതും യതാർത്ഥത്തിൽ യാതൊരു ഫലവും വരുത്തിയില്ല, കാരണം ഇത് നിർബന്ധമായ ഒരു പാഠ്യ വിഷയം അല്ലായിരുന്നു. അതുകൊണ്ട് തന്നെ ഇത് ആരും ഗൗരവമായി എടുത്തില്ല. വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളും ‘മെയിൻ ലാന്റ്’ ഇന്ത്യയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന് സിലബസിന്റെ നിർബന്ധിത ഭാഗമായ ഒരു അധ്യായമാണ് ഞങ്ങൾ ഇപ്പോൾ ആവശ്യപ്പെടുന്നതെന്നും ബറുവ പറഞ്ഞു.
Keywords: North-East, Racial slur case, Paras Singh, Students, പ്രക്ഷോഭം, വടക്ക് കിഴക്ക്, വംശീയ അധിക്ഷേപം
Link:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.