'എന്റെ ഭാര്യ അടിപൊളിയാണ്, മുഖം നോക്കിയിരിക്കാന്‍ ഇഷ്ടവുമാണ്'; ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യാന്‍ പറഞ്ഞ എല്‍&ടി ചെയര്‍മാനോട് ആനന്ദ് മഹീന്ദ്ര
- Published by:ASHLI
- news18-malayalam
Last Updated:
ജോലിയുടെ ഗുണനിലവാരമാണ് വിലയിരുത്തേണ്ടതെന്നും അല്ലാതെ എത്ര മണിക്കൂര്‍ ജോലി ചെയ്തുവെന്ന് പരിശോധിക്കരുതെന്നും ആനന്ദ് മഹീന്ദ്ര
ജീവനക്കാര്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന വിവാദ നിര്‍ദേശം മുന്നോട്ടുവെച്ച എല്‍&ടി ചെയര്‍മാന്‍ എസ്എന്‍ സുബ്രഹ്‌മണ്യനെതിരെ പ്രതിഷേധം കനക്കുകയാണ്. ഇപ്പോഴിതാ എല്‍&ടി ചെയര്‍മാന് മറുപടിയുമായി വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര രംഗത്തെത്തി.
ജോലിയുടെ ഗുണനിലവാരമാണ് വിലയിരുത്തേണ്ടതെന്നും അല്ലാതെ എത്ര മണിക്കൂര്‍ ജോലി ചെയ്തുവെന്ന് പരിശോധിക്കരുതെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് 2025 വേദിയില്‍ ഫസ്റ്റ്‌പോസ്റ്റ് മാനേജിംഗ് എഡിറ്റല്‍ പല്‍കി ശര്‍മ്മയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഴ്ചയില്‍ എത്രസമയമാണ് താങ്കള്‍ ജോലി ചെയ്യുന്നതെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം തന്റെ മനസുതുറന്നത്.
'' ഈ ചോദ്യം ഒഴിവാക്കേണ്ടതാണ്. സമയത്തിന് അല്ല പ്രാധാന്യം നല്‍കേണ്ടത്. എന്റെ ജോലിയുടെ ഗുണനിലവാരത്തെപ്പറ്റി ചോദിക്കൂ. അല്ലാതെ ഞാന്‍ എത്ര മണിക്കൂര്‍ ജോലി ചെയ്തുവെന്ന് ചോദിക്കേണ്ടതില്ല,'' അദ്ദേഹം പറഞ്ഞു.
advertisement
ജീവനക്കാര്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് എല്‍&ടി ചെയര്‍മാന്‍ എസ്എന്‍ സുബ്രഹ്‌മണ്യന്‍ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇദ്ദേഹം ഇക്കാര്യം പറയുന്നത്. ജീവനക്കാര്‍ ഞായറാഴ്ചകളിലും ജോലി ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നു. '' ഞായറാഴ്ചകളില്‍ നിങ്ങള്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കാത്തതില്‍ ഞാന്‍ ഖേദിക്കുന്നു. അതിന് നിങ്ങള്‍ക്ക് സാധിച്ചാല്‍ ഞാന്‍ സന്തോഷിക്കും. കാരണം ഞാനും ഞായറാഴ്ചകളില്‍ ജോലി ചെയ്യുന്നയാളാണ്,'' അദ്ദേഹം പറഞ്ഞു.
''വീട്ടിലിരുന്ന് നിങ്ങള്‍ എന്താണ് ചെയ്യുന്നത്? എത്ര നേരം ഭാര്യയെ കണ്ടുകൊണ്ടിരിക്കും ? ഭാര്യമാര്‍ എത്രനേരം ഭര്‍ത്താക്കന്‍മാരെ കണ്ടുകൊണ്ടിരിക്കും? ഓഫീസിലേക്ക് വന്ന് ജോലി ചെയ്യൂ,'' എന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്.
advertisement
എല്‍&ടി ചെയര്‍മാന്റെ ഈ പരാമര്‍ശത്തിനും ആനന്ദ് മഹീന്ദ്ര മറുപടി നല്‍കി. '' എന്റെ ഭാര്യ അടിപൊളിയാണ്. ഭാര്യയുടെ മുഖം കണ്ടുകൊണ്ടിരിക്കാന്‍ എനിക്ക് ഇഷ്ടമാണ്,'' എന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ എത്ര സമയം ചെലവഴിക്കുമെന്ന ചോദ്യത്തിലും അദ്ദേഹം മറുപടി നല്‍കി.
'' സോഷ്യല്‍ മീഡിയയില്‍ എത്രസമയം ചെലവഴിക്കുമെന്ന് പലരും ചോദിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് എന്നതിന്റെ അര്‍ത്ഥം ഞാന്‍ കടുത്ത എകാന്തതയിലാണ് എന്നല്ല. സോഷ്യല്‍ മീഡിയയില്‍ സുഹൃത്തുക്കളെ സൃഷ്ടിക്കുകയല്ല എന്റെ ഉദ്ദേശ്യം. മികച്ച ഒരു ബിസിനസ് ടൂളാണ് സോഷ്യല്‍ മീഡിയ. ലക്ഷക്കണക്കിന് പേരിലേക്ക് എത്താന്‍ ഈ മാധ്യമങ്ങള്‍ സഹായിക്കും,'' ആനന്ദ് മഹീന്ദ്ര പറഞ്ഞു.
advertisement
നല്ല ജീവിതം നയിക്കുമ്പോള്‍ മാത്രമെ നിങ്ങള്‍ക്ക് മികച്ച തീരുമാനങ്ങളെടുക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ' നിങ്ങള്‍ വീട്ടിലോ, സുഹൃത്തുക്കളോടൊപ്പമോ സമയം ചെലവഴിക്കാതിരിക്കുകയും വായിക്കാതിരിക്കുകയും ചെയ്താല്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കാനുള്ള ആശയങ്ങള്‍ നിങ്ങള്‍ക്ക് എവിടെ നിന്ന് ലഭിക്കും,'' ആനന്ദ് മഹീന്ദ്ര ചോദിച്ചു.
അതേസമയം എല്‍&ടി ചെയര്‍മാന്റെ പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയരുകയാണ്. അദ്ദേഹത്തിന്റെ അഭിപ്രായം അനാരോഗ്യമായ ഒരു തൊഴില്‍ സംസ്‌കാരത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. വര്‍ക് ലൈഫ് ബാലന്‍സ് ഇല്ലാതാക്കുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
advertisement
സുബ്രഹ്‌മണ്യന്റെ പരാമര്‍ശത്തിനെതിരെ മുന്‍ ബാഡ്മിന്റണ്‍ താരമായ ജ്വാല ഗുട്ടയും രംഗത്തെത്തി. എന്തുകൊണ്ട് ജീവനക്കാര്‍ക്ക് ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നുകൂടാ? എന്തിന് അവര്‍ ഞായറാഴ്ചകളിലും ജോലി ചെയ്യണം? എന്നീ ചോദ്യങ്ങളാണ് ജ്വാല ഉന്നയിച്ചത്.
''വിദ്യാഭ്യാസമുള്ളവരും വലിയ സ്ഥാപനങ്ങളിലെ ഉന്നതസ്ഥാനത്തിരിക്കുന്നവരും ജീവനക്കാരുടെ മാനസികാരോഗ്യത്തിനും വിശ്രമത്തിനും യാതൊരു വിലയും നല്‍കുന്നില്ല. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി സ്വന്തം നിലപാട് വ്യക്തമാക്കുകയാണ് ഇവര്‍. ഇത് സങ്കടകരവും നിരാശജനകവുമാണ്,'' ജ്വാല എക്സില്‍ കുറിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
January 13, 2025 12:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'എന്റെ ഭാര്യ അടിപൊളിയാണ്, മുഖം നോക്കിയിരിക്കാന്‍ ഇഷ്ടവുമാണ്'; ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യാന്‍ പറഞ്ഞ എല്‍&ടി ചെയര്‍മാനോട് ആനന്ദ് മഹീന്ദ്ര