വഖഫ് ഭേദഗതിക്കെതിരെ ബംഗാളില്‍ അക്രമം പടരുന്നു; മൂര്‍ഷിദാബാദിന് പിന്നാലെ സൗത്ത് 24 പര്‍ഗാനസിലും
- Published by:Sarika N
- news18-malayalam
Last Updated:
പ്രതിഷേധക്കാര്‍ സിറ്റി പോലീസുമായി ഏറ്റുമുട്ടുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു
വഖഫ് ഭേദഗതി നിയമത്തിനെതിരേ പശ്ചിമബംഗാളില്‍ അക്രമം പടരുന്നു. മൂര്‍ഷിദാബാദില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് വരുന്നതിനിടെ സൗത്ത് 24 പര്‍ഗാനസിലെ ഭൻഗറില്‍ പുതിയ അക്രമസംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധക്കാര്‍ സിറ്റി പോലീസുമായി ഏറ്റുമുട്ടുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. നിലവില്‍ ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവസ്ഥലത്തുനിന്നുള്ള വീഡിയോകള്‍ നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. പ്രതിഷേധക്കാര്‍ പോലീസ് ബൈക്കുകള്‍ക്ക് തീയിടുകയും പോലീസ് ബസിന്റെ ഗ്ലാസുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. പുതിയ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ഭന്‍ഗറിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പോലീസ് പിന്നീട് അറിയിച്ചു. ''പൊതുസ്വത്ത് നശിപ്പിച്ച അക്രമികള്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ പിടികൂടുന്നതിന് പരിശോധനകള്‍ നടന്നുവരികയാണ്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അവയ്ക്ക് ചെവികൊടുക്കരുതെന്നും പൊതുജനങ്ങളോട് നിര്‍ദേശം നല്‍കി വരികയാണ്. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും,'' എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കൊല്‍ക്കത്ത പോലീസ് അറിയിച്ചു.
advertisement
ഭന്‍ഗറിൽ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിന്റെ അനുയായികളും പോലീസും തമ്മില്‍ ഏറ്റമുട്ടിയതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. വഖഫ് ഭേദഗതി നിയമത്തിനെതിരേ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കാൻ ഐഎസ്എഫ് അനുയായികള്‍ കൊല്‍ക്കത്തയിലെ രാംലീല മൈതാനത്തേക്ക് പോകുകയായിരുന്നു. ഈ പരിപാടിയില്‍ പാര്‍ട്ടി എംഎല്‍എ നൗഷാദ് സിദ്ദിഖ് അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ നിശ്ചയിച്ചിരുന്നു. റാലി നടത്താന്‍ പോലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇത് ധിക്കരിച്ച് പ്രതിഷേധക്കാര്‍ റാലി നടത്തുകയായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിക്കാന്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ള വലിയൊരുകൂട്ടം ആളുകള്‍ ഘട്ടക്പുക്കൂറില്‍ ഒത്തുകൂടിയിരുന്നു. ഇവിടെ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
advertisement
വഖഫ് ഭേദഗതി നിയമത്തിനെതിരേ കഴിഞ്ഞയാഴ്ച മുര്‍ഷിദാബാദില്‍ കടുത്ത പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഇത് അക്രമാസക്തമാകുകയും ചെയ്തു. അക്രമത്തിൽ മൂന്ന് പേര്‍ കൊല്ലപ്പെടുകയും പോലീസുകാര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് 150ലധികമാളുകളെ അറസ്റ്റ് ചെയ്തിരുന്നു. അവിടുത്തെ സ്ഥിതിഗതികള്‍ ശാന്തമായതിന് പിന്നാലെയാണ് ഭംഗറില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മൂര്‍ഷിദാബാദിലും സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലും ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി കേന്ദ്ര സേനയെ വിന്യസിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
West Bengal
First Published :
April 15, 2025 9:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വഖഫ് ഭേദഗതിക്കെതിരെ ബംഗാളില്‍ അക്രമം പടരുന്നു; മൂര്‍ഷിദാബാദിന് പിന്നാലെ സൗത്ത് 24 പര്‍ഗാനസിലും