Bihar Election: എൻഡിഎ സീറ്റ് വിഭജനം ധാരണയിൽ; ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും
- Published by:Nandu Krishnan
- news18-malayalam
Last Updated:
243 അംഗ ബിഹാർ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 6 നും11നും രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക
വരാനിരിക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎയുടെ സീറ്റ് വിഭജനം പൂർത്തിയായി. 243 അംഗ നിയമസഭയിലേക്ക് ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും. ചിരാഗ് പാസ്വാന്റെ എൽജെപി (റാംവിലാസ്) 29 സീറ്റുകളിലും ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎമ്മും ജിതൻ റാം മാഞ്ചിയുടെ എച്ച്എഎമ്മും ആറ് സീറ്റുകളിൽ വീതവും മത്സരിക്കാൻ ധാരണയായി. ചരിത്രത്തിൽ ഇതാദ്യമായാണ് ബിജെപിയും ജെഡിയുവും ഒരേ എണ്ണം സീറ്റുകളിൽ സഖ്യത്തിൽ മത്സരിക്കുന്നത്.
advertisement
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കായി ബീഹാറിൽ നിന്നുള്ള മുതിർന്ന എൻഡിഎ നേതാക്കൾ ഡൽഹിയിലെത്തിയിരുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ധർമ്മേന്ദ്ര പ്രധാൻ, ബീഹാർ ചുമതലയുള്ള വിനോദ് തവ്‌ഡെ, മറ്റ് മുതിർന്ന നേതാക്കൾ എന്നിവർ കഴിഞ്ഞ ദിവസം വിവിധ എൻഡിഎ സഖ്യകക്ഷികളായ രാഷ്ട്രീയ ലോക് മോർച്ച, ലോക് ജനശക്തി പാർട്ടി (രാം വിലാസ്), ഹിന്ദുസ്ഥാനി അവാം മോർച്ച എന്നിവരുമായി ചർച്ചകൾ നടത്തിയിരുന്നു
advertisement
കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (എൽജെപി) 40 മുതൽ 50 സീറ്റുകൾ വരെയാണ് ആവശ്യപ്പെട്ടത്. എന്നാൽ 29 സീറ്റിന് അപ്പുറം നൽകാനാവില്ലെന്ന് ബിജെപി അറിയിക്കുകയായിരുന്നു. എൽജെപിയുടെ ആവശ്യത്തിലും ബിജെപിയുടെ ഓഫറിലുമുള്ള പൊരുത്തക്കേട് പരിഹരിക്കുന്നതിനായി ഇന്നലെ ദിവസം മുഴുവൻ ഇരുപക്ഷവും കൂടിക്കാഴ്ചകൾ നടത്തി. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുമായി നടത്തിയ ചർച്ച ശുഭകരമായിരുന്നുവെന്ന് എൽജെപി മേധാവി ചിരാഗ് പാസ്വാൻ പറഞ്ഞിരുന്നു.പാർട്ടി എൻഡിഎയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം പിന്നീട് പാർട്ടി അംഗങ്ങളോട് പറഞ്ഞു.
advertisement
തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ അന്തിമമാക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി ഡൽഹിയിൽ ബിജെപി കോർ കമ്മിറ്റി നടക്കുന്നുണ്ട്. പാർട്ടി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയുടെ അധ്യക്ഷതയിലാണ് യോഗം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, മറ്റ് അംഗങ്ങൾ എന്നിവരുൾപ്പെടെ മുതിർന്ന ബിജെപി നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഒക്ടോബർ 13 ന് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറങ്ങുമെന്നാണ് വിവരം. സഖ്യകക്ഷികളെയും ഉൾപ്പെടുത്തി എൻഡിഎ സംയുക്ത പട്ടികയായിരിക്കും പുറത്തിറക്കുക.
advertisement
അതേസമയം രാഷ്ട്രീയ ജനതാദൾ (ആർജെഡി), കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, വികാസ്ശീല്‍ ഇൻസാൻ പാർട്ടി (വിഐപി) എന്നിവ ഉൾപ്പെടുന്ന മഹാഗത്ബന്ധന്റെ സീറ്റു വിഭജനത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.243 അംഗ ബിഹാർ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. 121 സീറ്റുകളുള്ള ആദ്യഘട്ട വോട്ടെടുപ്പ് നവംബർ 6 നും ശേഷിക്കുന്ന 122 മണ്ഡലങ്ങളിലേക്ക് രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ 11 നും നടക്കും. നവംബർ 14 നാണ് വോട്ടെണ്ണൽ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Oct 12, 2025 8:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Bihar Election: എൻഡിഎ സീറ്റ് വിഭജനം ധാരണയിൽ; ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും






