ചെന്നൈ: കച്ചവടം കൂട്ടാനുള്ള തന്ത്രം കടയുടമയെ എത്തിച്ചത് പൊലീസ് കസ്റ്റഡിയിൽ. തമിഴ്നാട് വിരുധുനഗർ സ്വദേശിയായ സാഹിർ ഹുസൈൻ എന്ന 29കാരനാണ് ഭക്ഷണശാല ആരംഭിച്ച ദിവസം തന്നെ പൊലീസിന്‍റെ പിടിയിലായത്. പകർച്ചാവ്യാധി നിയമം, ദുരന്തനിവാരണ നിയമം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് നടപടി.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അരുപ്പുകോട്ടൈ മേഖലയില്‍ സാക്കിർ ഹുസൈൻ ഒരു ബിരിയാണി ഷോപ്പ് തുറന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു പ്ലേറ്റ് ബിരിയാണി പത്ത് രൂപയ്ക്ക് നൽകുമെന്ന് പരസ്യവും ചെയ്തിരുന്നു. രാവിലെ പതിനൊന്ന് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വെറും രണ്ട് മണിക്കൂർ മാത്രമാകും ഈ ഓഫറെന്നും വ്യക്തമാക്കിയിരുന്നു. പരസ്യം കണ്ട ആളുകൾ രാവിലെ പതിനൊന്ന് മണിയോടെ തന്നെ കടയ്ക്ക് മുന്നില്‍ തടിച്ചു കൂടാൻ തുടങ്ങി. സാമൂഹിക അകലം, മാസ്ക് ധരിക്കൽ തുടങ്ങി കോവിഡ് പ്രതിരോധ സുരക്ഷ നിർദേശങ്ങൾ പോലും പാലിക്കാതെയായിരുന്നു ആളുകൾ ഒത്തു കൂടിയത്.
ആളുകളുടെ നിര റോഡിലേക്ക് കൂടി വ്യാപിച്ചതോടെ ട്രാഫിക് ബ്ലോക്കും ഉണ്ടായി. ഇതോടെയാണ് പൊലീസ് ഇടപെട്ടത്. പരസ്യത്തിന് വലിയ സ്വീകരണം തന്നെ ലഭിക്കുമെന്ന ഉറപ്പിൽ 2500 ബിരിയാണി പാക്കറ്റുകളാണ് കടയിൽ തയ്യാറാക്കിയത്. ഇതിൽ 500 എണ്ണം വിറ്റു കഴിഞ്ഞപ്പോഴേക്കും പൊലീസെത്തി കൂട്ടം കൂടി നിന്ന ആളുകളെ ഒഴിവാക്കി. സാഹിറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കടയിൽ അധികം വന്ന ബിരിയാണി പാക്കറ്റുകൾ ഭക്ഷണത്തിന് വകയില്ലാത്ത പാവങ്ങൾക്കും ഭിന്നശേഷിക്കാർക്കും വിതരണം ചെയ്യുന്നതിനായി പൊലീസ് തന്നെ മുന്‍കയ്യെടുക്കുകയും ചെയ്തു. പകർച്ചാവ്യാധി നിയന്ത്രണ നിയമം, ദുരന്ത നിവാരണ നിയമം തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തി സാഹിറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പകർച്ചാവ്യാധിയുടെ ഈ ഘട്ടത്തിൽ ഇത്തരം പരിപാടികളുമായെത്തരുതെന്ന മുന്നറിയിപ്പ് കൂടി നൽകിയാണ് ജാമ്യം അനുവദിച്ചത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.