• HOME
  • »
  • NEWS
  • »
  • india
  • »
  • 'ഇന്ത്യന്‍ ജനാധിപത്യത്തെ അപമാനിച്ചു, രാജ്യദ്രോഹ കുറ്റം ചുമത്തണം'; ലണ്ടനിൽ നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി

'ഇന്ത്യന്‍ ജനാധിപത്യത്തെ അപമാനിച്ചു, രാജ്യദ്രോഹ കുറ്റം ചുമത്തണം'; ലണ്ടനിൽ നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി

ലണ്ടനിലെ ഒരു പൊതുപരിപാടിക്കിടെ ഇന്ത്യയിലെ ജനാധിപത്യം കടുത്ത വെല്ലുവിളി നേരിടുന്നുവെന്നും ഇന്ത്യയിലെ ഭരണസംവിധാനങ്ങള്‍ അട്ടിമറിക്കപ്പെടുന്നുവെന്നും രാഹുല്‍ പറഞ്ഞിരുന്നു

  • Share this:

    ന്യൂഡല്‍ഹി: ലണ്ടനില്‍ വച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന തരത്തില്‍ രാഹുല്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ബിജെപി നേതാക്കള്‍ രംഗത്തെത്തിയത്. ലണ്ടനിലെ ഒരു പൊതുപരിപാടിക്കിടെ ഇന്ത്യയിലെ ജനാധിപത്യം കടുത്ത വെല്ലുവിളി നേരിടുന്നുവെന്നും ഇന്ത്യയിലെ ഭരണസംവിധാനങ്ങള്‍ അട്ടിമറിക്കപ്പെടുന്നുവെന്നും രാഹുല്‍ പറഞ്ഞിരുന്നു.

    ഈ പരാമര്‍ശങ്ങളെയാണ് തിങ്കളാഴ്ച നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ബിജെപി നേതാക്കള്‍ ചോദ്യം ചെയ്തത്. ഇന്ത്യന്‍ ജനാധിപത്യത്തെ രാഹുലും കോണ്‍ഗ്രസ് പാര്‍ട്ടിയും ചേര്‍ന്ന് ആക്രമിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ഇന്ത്യയുടെ അഭിമാനത്തിന് നേരെയുള്ള ആക്രമണമാണിതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞു. രാഹുലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടത്.

    Also read-വാങ്ക് വിളി സംബന്ധിച്ച വിവാദപ്രസ്താവന: മതത്തെ അവഹേളിക്കലല്ലെന്ന വിശദീകരണവുമായി ബിജെപി എംഎൽഎ കെ.എസ് ഈശ്വരപ്പ

    ” പാര്‍ലമെന്റില്‍ സംസാരിക്കാന്‍ എംപിമാരെ അനുവദിക്കുന്നില്ല! ഇത് ലോക്‌സഭയെ തന്നെ അപമാനിക്കുന്നതിന് തുല്യമാണ്. രാഹുലിനെതിരെ ലോക്‌സഭാ അധ്യക്ഷന്‍ തന്നെ നടപടി എടുക്കണം. ജനാധിപത്യത്തെ അപമാനിച്ചതിന് രാഹുലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം,” ഗിരിരാജ് സിംഗ് പറഞ്ഞു. ലോക്‌സഭയിൽ. ഞങ്ങളുടെ മൈക്കുകള്‍ പ്രവര്‍ത്തന രഹിതമല്ല. അവ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അവ സ്വിച്ച് ഓണ്‍ ചെയ്യാനാകാറില്ല. സംസാരിക്കാനായി എഴുന്നേല്‍ക്കുമ്പോള്‍ എനിക്ക് പലപ്പോഴും ഈ അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ട്,’ രാഹുല്‍ പറഞ്ഞു.

    രാഹുലിന്റെ ഈ പരാമര്‍ശങ്ങള്‍ പച്ചക്കള്ളമാണെന്ന് ഗിരിരാജ് സിംഗ് പറഞ്ഞത്. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജ്ജുവും രംഗത്തെത്തിയിരുന്നു.

    Also read- കര്‍ണാടക വികസനങ്ങളുടെ പവർ ഹൗസ്; രാജ്യത്തിന് നിരവധി സംഭാവനകൾ നൽകുന്ന സംസ്ഥാനമെന്ന് പ്രധാനമന്ത്രി

    ” വിദേശ രാജ്യത്തേക്ക് പോയ ഒരു എംപി ഇന്ത്യയിലെ ആഭ്യന്തര കാര്യങ്ങളിലേക്ക് ഇടപെടാന്‍ ആ രാജ്യത്തെ ക്ഷണിക്കുന്നത് പോലെ നിര്‍ഭാഗ്യകരമായ സംഭവമാണിത്. നമ്മുടെ ജനാധിപത്യ മൂല്യങ്ങളില്‍ അഭിമാനം കൊള്ളുന്നവരാണ് നമ്മള്‍. നമ്മുടെ ജനാധിപത്യ പാരമ്പര്യം വിലമതിക്കാനാകാത്തത് ആണ്. ഇന്ത്യയെ ഭരിക്കാന്‍ ഒരു വിദേശ രാജ്യത്തെ ഇനിയും ഇവിടുത്തെ ജനങ്ങള്‍ അനുവദിക്കില്ല,’ കിരണ്‍ റിജിജ്ജു ട്വിറ്ററില്‍ കുറിച്ചു.

    ലണ്ടനില്‍ നടത്തിയ ഇത്തരം പരാമര്‍ശത്തിലൂടെ ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തെ അപമാനിക്കാനാണ് രാഹുല്‍ ശ്രമിച്ചതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞു

    ” ലോക്‌സഭ അംഗമായ രാഹുല്‍ ഗാന്ധി ലണ്ടനില്‍ വച്ച് പറയുകയാണ് ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥ തകര്‍ന്നുവെന്ന്. ഇന്ത്യയുടെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ വിദേശ രാജ്യങ്ങള്‍ ഇടപെടണമെന്നും അദ്ദേഹം പറയുന്നു. ഇതിലൂടെ ഇന്ത്യയുടെ അഭിമാനത്തെയാണ് രാഹുല്‍ ചോദ്യം ചെയ്തിരിക്കുന്നത്,’ രാജ് നാഥ് സിംഗ് പറഞ്ഞു.

    Also read- സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹർജികൾ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന് വിട്ടു

    അതേസമയം രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ക്കെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയതോടെ തിങ്കളാഴ്ച രാജ്യസഭയും ലോക്‌സഭയും പ്രക്ഷുബ്ധമായിരുന്നു. രാഹുല്‍ മാപ്പ് പറയണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം. എന്നാല്‍ ബിജെപി നേതാക്കള്‍ പറയുന്നത് പോലെയുള്ള പ്രസ്താവനകളൊന്നും രാഹുല്‍ പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു.

    അതേസമയം രാഹുലിനെ പിന്താങ്ങി കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രംഗത്തെത്തിയിരുന്നു. ജനാധിപത്യത്തെ തകര്‍ക്കുന്നവരാണ് ഇപ്പോള്‍ ജനാധിപത്യത്തെ സംരക്ഷിക്കാനായി മുറവിളി കൂട്ടുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
    പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒരു ഏകാധിപതിയെന്നാണ് ഖാര്‍ഗെ വിശേഷിപ്പിച്ചത്. കേന്ദ്ര ഏജന്‍സികളുപയോഗിച്ച് രാജ്യത്തെ പ്രതിപക്ഷത്തെ ഇല്ലാതാക്കുകയാണ് ബിജെപിയെന്നും ഖാര്‍ഗെ ആരോപിച്ചു.

    Published by:Vishnupriya S
    First published: