ന്യൂഡൽഹി: സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹർജികൾ സുപ്രിംകോടതി ഭരണഘടന ബെഞ്ചിന് വിട്ടു. ഏപ്രിൽ 18ന് അന്തിമ വാദം കേൾക്കും. സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ആവശ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേട്ടത്. ഭരണഘടന ബെഞ്ച് ഹർജികൾ പരിഗണക്കുമ്പോൾ ലൈവായി ടെലികാസ്റ്റ് ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പര്‍ഡിവാല എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ ഭരണഘടന ബെഞ്ചിന് വിട്ടത്.
Also Read- സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്രം; നിയമപരമായി അംഗീകാരമുള്ള രാജ്യങ്ങള്‍ ഏതെല്ലാം?
കഴിഞ്ഞ ദിവസം സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിന് നിയമസാധുത നൽകുന്നത് പാർലമെന്റാണ് തീരുമാനമെടുക്കേണ്ടതെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു.
സ്വവർഗരതി കുറ്റകരമാക്കുന്ന സെക്ഷൻ 377 റദ്ദാക്കിയതു കൊണ്ട് മാത്രം സ്വവർഗവിവാഹം നിയമപരമാണെന്ന് പറയാനാകില്ലെന്നാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം പറഞ്ഞത്. ഭാര്യ-ഭർതൃ സങ്കൽപവുമായി ചേർന്നു പോകുന്നതല്ല സ്വവർഗവിവാഹമെന്നും പാരമ്പര്യത്തിനും സംസ്കാരത്തിനും എതിരാണെന്നുമാണ് സത്യവാങ്മൂലത്തിൽ പറയുന്നു.
ഒരേ ലിംഗത്തിൽ പെട്ടവർ പങ്കാളികളായി ഒന്നിച്ചു ജീവിക്കുന്നതും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ഇന്ത്യൻ കുടുംബ സങ്കല്‍പവുമായി യോജിച്ചു പോകുന്നതല്ല. എൽജിബിടിക്യൂ പങ്കാളികൾ സമർപ്പിച്ച നിലവിലെ നിയമ ചട്ടക്കൂടിലേക്കുള്ള വെല്ലുവിളികൾ നിരസിക്കാനും കോടതിയോട് സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.