ലഖ്‌നൗ: കോൺഗ്രസിനെ ഒഴിവാക്കി ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് ബി എസ് പി - എസ് പി അന്തിമ ധാരണ. ഇത് സംബന്ധിച്ച് അഖിലേഷ് യാദവും മായവതിയും ഇന്നു ലഖ്‌നൗവിൽ പ്രഖ്യാപനം നടത്തും. ഇരു പാര്‍ട്ടികളും 37 സീറ്റില്‍ വീതവും ആര്‍എല്‍ഡി രണ്ടു സീറ്റിലും മത്സരിക്കും.
ഹിന്ദി ഹൃദയഭൂമിയിലെ വിജയത്തിന് ശേഷം സഖ്യകക്ഷികൾക്ക് ഇടയിൽ അപ്രമാദിത്തം നേടാമെന്നും കൂടുതൽ സഖ്യങ്ങൾ ഉണ്ടാക്കാമെന്നുമുള്ള കോൺഗ്രസിന്‍റെ കണക്കുകൂട്ടലാണ് ഇതോടെ പാളിയത്. മായാവതിയും അഖിലേഷ് യാദവും നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് കോൺഗ്രസിനെ ഒഴിവാക്കി മഹാസഖ്യ രൂപീകരണത്തിലും സീറ്റ് വിഭജനത്തിലും അന്തിമ തീരുമാനമായത്.
ലഖ്‌നൗവിൽ നടത്തുന്ന സംയുക്ത വാർത്ത സമ്മേളനത്തിൽ സഖ്യത്തിന്‍റെ തുടർനീക്കങ്ങൾ പ്രഖ്യാപിക്കും. 80 സീറ്റുകളുള്ള യുപിയില്‍ എസ് പിയും ബി എസ് പിയും 37 വീതം സീറ്റുകളില്‍ മത്സരിക്കും. അജിത് സിംഗിന്‍റെ ആര്‍എല്‍ഡിക്ക് കൈരാനയടക്കം 2 സീറ്റ് നല്‍കും. കോണ്‍ഗ്രസിനെ സഖ്യത്തിന്‍റെ ഭാഗമാക്കില്ലെങ്കിലും സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലും രാഹുലിന്‍റെ മണ്ഡലമായ അമേഠിയിലും സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല.
ലോക്സഭാ തെരഞ്ഞെടുപ്പ്: കേരളത്തിൽ BJP മുന്നേറ്റമുണ്ടാക്കുമെന്ന് അമിത് ഷാ
എന്‍ഡിഎയുമായി ഇടഞ്ഞുനില്‍ക്കുന്ന ഓം പ്രകാശ് രാജ്ബറിന്‍റെ സുഹല്‍ദേവ് പാര്‍ട്ടിക്ക് ഒരുസീറ്റ് നല്‍കാനും അപ്‌നാ ദളിന്‍റെ ഒരു സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കാനും സഖ്യം തയ്യാറായേക്കും. പ്രധാമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയില്‍ മഹാസഖ്യത്തിന്‍റെ സംയുക്ത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
കോണ്‍ഗ്രസിനെ എഴുതി തള്ളേണ്ടതില്ലെന്നും ഒറ്റയ്ക്ക് മത്സരിച്ചു കരുത്ത് തെളിയിക്കുമെന്നുമാണ് പാർട്ടി പ്രതികരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 71 സീറ്റുകള്‍ നേടിയ ബിജെപിക്ക് മഹാസഖ്യത്തിന്‍റെ വരവോടെ സംസ്ഥാനത്ത് കാര്യങ്ങൾ എളുപ്പമാകില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.