ഡൽഹി സ്ഫോടനം; പൊട്ടിത്തെറിച്ച i20 കാറിന്റെയും ഡ്രൈവറുടെയും സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- Published by:Sarika N
- news18-malayalam
Last Updated:
റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപം സ്ഫോടനത്തിൽപ്പെട്ട ഐ20 കാർ മൂന്ന് മണിക്കൂറോളം പാർക്ക് ചെയ്തിരുന്നു
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പൊട്ടിത്തെറിച്ച ഐ20 കാറിന്റെയും ഡ്രൈവറിന്റെയും അടക്കമുള്ള സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. സ്ഫോടനത്തിൽ എട്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സിഎൻഎൻ-ന്യൂസ് 18-ന് ലഭിച്ച ദൃശ്യങ്ങളിലും വീഡിയോയിലും, നവംബർ 10-ന് വൈകുന്നേരം 6.22-ന് സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യൂണ്ടായ് ഐ20 കാർ ഓടിച്ചുപോകുന്ന ഒരാളെ കാണാം. സംഭവം നടക്കുന്നതിന് മുൻപ് ഇയാൾ ഒരു ബന്ധുവിനെ ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഇറക്കിയ ശേഷം മടങ്ങുകയായിരുന്നുവെന്നാണ് സൂചന. റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപം സ്ഫോടനത്തിൽപ്പെട്ട ഐ20 കാർ വൈകുന്നേരം 3.19 മുതൽ 6.48 വരെ ഏകദേശം മൂന്ന് മണിക്കൂറോളം പാർക്ക് ചെയ്തിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം 6.52-നാണ് ഡല്‍ഹിയില്‍ ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപം സ്ഫോടനം ഉണ്ടായത്. മെട്രോ സ്റ്റേഷന് സമീപമുള്ള സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിൽ പോകുകയായിരുന്ന ഹ്യൂണ്ടായ് ഐ20 കാർ നിർത്തുന്നതിനിടെയായിരുന്നു പൊട്ടിത്തെറി. സ്ഫോടനത്തിൽ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്ക് നാശനഷ്ടമുണ്ടാകുകയും കാൽനടയാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.
advertisement
വാഹനം പാർക്ക് ചെയ്തിരുന്ന സ്ഥലത്തുവെച്ച് തന്നെയാണ് സ്ഫോടനം ഉണ്ടായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എഎൻഐയോട് സ്ഥിരീകരിച്ചു. 'വൈകുന്നേരം 7 മണിയോടെയാണ് ചെങ്കോട്ടയ്ക്ക് സമീപം ഹ്യൂണ്ടായ് ഐ20-യിൽ സ്ഫോടനമുണ്ടായത്. ചില കാൽനടയാത്രക്കാർക്ക് പരിക്കേൽക്കുകയും സമീപത്തെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പ്രാഥമിക റിപ്പോർട്ടുകൾ അനുസരിച്ച് ചില ജീവനുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. വിവരം ലഭിച്ച് പത്ത് മിനിറ്റിനുള്ളിൽ ഡൽഹി ക്രൈംബ്രാഞ്ച്, സ്പെഷ്യൽ ബ്രാഞ്ച് സംഘങ്ങൾ സ്ഥലത്തെത്തി,' അദ്ദേഹം പറഞ്ഞു. നിരവധി സാധ്യതകൾ പരിശോധിച്ചുവരികയാണെന്നും സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
advertisement
എൻഐഎ, എഫ്എസ്എൽ ഉൾപ്പെടെയുള്ള ഫോറൻസിക്, കേന്ദ്ര ഏജൻസികൾ അന്വേഷണത്തിൽ സഹായിക്കുന്നുണ്ടെന്ന് ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൽച സ്ഥിരീകരിച്ചു. അതേസമയം, ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ 15 പേരെയാണ് എത്തിച്ചതെന്നും അതിൽ എട്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചെന്നും മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. പരിക്കേറ്റവരിൽ മൂന്ന് പേർ അതീവ ഗുരുതരാവസ്ഥയിലും ഒരാൾ സുഖം പ്രാപിച്ചുവരുന്നതായും അദ്ദേഹം വ്യക്തമാക്കി.
സ്ഫോടനത്തിന് പിന്നാലെ, ഡൽഹി പോലീസ് കർശനമായ ഭീകരവിരുദ്ധ വകുപ്പുകൾ ചുമത്തി കേസെടുത്തു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയമത്തിലെ സെക്ഷൻ 16, 18 എന്നിവ കൂടാതെ സ്ഫോടകവസ്തു നിയമത്തിലെ വിവിധ വകുപ്പുകളും പുതിയ ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള വകുപ്പുകളും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. കോട്‌വാലി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi,Delhi,Delhi
First Published :
November 11, 2025 8:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഡൽഹി സ്ഫോടനം; പൊട്ടിത്തെറിച്ച i20 കാറിന്റെയും ഡ്രൈവറുടെയും സിസിടിവി ദൃശ്യങ്ങൾ പുറത്ത്


