തെലങ്കാനയിലും തിരുവനന്തപുരം ഇഫക്ട്! അടുത്ത ലക്ഷ്യം ഹൈദരാബാദെന്ന് കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ്
- Published by:Sneha Reghu
- news18-malayalam
Last Updated:
കരിംനഗറിലെ 66 അംഗ ഭരണസമിതിയിൽ 30 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി
ഹൈദരാബാദ്: തിരുവനന്തപുരത്ത് ബിജെപി നടത്തിയ മുന്നേറ്റത്തിന് സമാനമായി തെലങ്കാനയിലും വലിയ അട്ടിമറിക്ക് തുടക്കമിട്ട് ബിജെപി. കരിംനഗർ മുനിസിപ്പൽ കോർപ്പറേഷനിൽ ബിജെപി നേടിയ ഉജ്ജ്വല വിജയത്തെ 'ചരിത്രപരം' എന്ന് വിശേഷിപ്പിച്ച കേന്ദ്രമന്ത്രിയും കരിംനഗർ എംപിയുമായ ബണ്ടി സഞ്ജയ് കുമാർ, പാർട്ടിയുടെ അടുത്ത ലക്ഷ്യം ഹൈദരാബാദാണെന്ന് പ്രഖ്യാപിച്ചു. തെലങ്കാനയിൽ ആദ്യമായി ഒരു മുനിസിപ്പൽ കോർപ്പറേഷനിൽ കാവി പതാക ഉയർത്താനായത് രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയിലെ ഒരു മുനിസിപ്പൽ കോർപ്പറേഷനിൽ ആദ്യമായാണ് ബിജെപി അധികാരം പിടിക്കുന്നതെന്നും ഈ വിജയം പാർട്ടിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കരിംനഗറിന് പിന്നാലെ ഹൈദരാബാദിലും ബിജെപി അധികാരത്തിലെത്തുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസും ബിആർഎസും എഐഎംഐഎമ്മും ബിജെപിയെ പരാജയപ്പെടുത്താൻ രഹസ്യ ധാരണയുണ്ടാക്കിയെന്ന് സഞ്ജയ് ആരോപിച്ചു. വോട്ടർമാർക്ക് വൻതോതിൽ പണം നൽകിയിട്ടും പ്രതിപക്ഷത്തിന്റെ ഗൂഢാലോചനകൾ കരിംനഗറിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദി സർക്കാരിന്റെ വികസന നയങ്ങൾക്കുള്ള അംഗീകാരമായാണ് ജനങ്ങൾ ബിജെപിയെ തിരഞ്ഞെടുത്തത്. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ കരിംനഗറിന്റെ വികസനത്തിനായി കേന്ദ്രം 1,500 കോടി രൂപ ചെലവഴിച്ച കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.
advertisement
മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും അസദുദ്ദീൻ ഒവൈസിക്കുമെതിരെ രൂക്ഷമായ ഭാഷയിലാണ് മന്ത്രി പ്രതികരിച്ചത്. ഒവൈസിയെ പ്രീതിപ്പെടുത്താനായി ഹൈദരാബാദ് നഗരസഭയെ (ജിഎച്ച്എംസി) വിഭജിക്കാനുള്ള തീരുമാനം രേവന്ത് റെഡ്ഡിയുടെ രാഷ്ട്രീയ തകർച്ചയ്ക്ക് വഴിവെക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഹൈദരാബാദ്, സൈബരാബാദ്, മൽക്കാജ്ഗിരി കോർപ്പറേഷനുകളിൽ ബിജെപി കാവി പതാക ഉയർത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കരിംനഗറിലെ 66 അംഗ ഭരണസമിതിയിൽ 30 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി. അഞ്ച് സ്വതന്ത്രരെ കൂടി ഒപ്പം കൂട്ടിയതോടെ തങ്ങളുടെ ശക്തി 35 ആയി ഉയർത്തി. തിരഞ്ഞെടുക്കപ്പെട്ട 66 അംഗങ്ങളും മൂന്ന് എക്സ്-ഒഫീഷ്യോ അംഗങ്ങളും ഉൾപ്പെടെ കോർപ്പറേഷന്റെ ആകെ അംഗബലം 69 ആണ്. മേയർ സ്ഥാനത്തേക്ക് കേവല ഭൂരിപക്ഷം തെളിയിക്കാൻ 35 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത് എന്നത് പരിഗണിക്കുമ്പോൾ ബിജെപി ഇപ്പോൾ പേടിക്കേണ്ടതില്ല.
advertisement
സ്വതന്ത്രയായി തിരഞ്ഞെടുക്കപ്പെട്ട തെല്ല ലക്ഷ്മി, ഓൾ-ഇന്ത്യ ഫോർവേഡ് ബ്ലോക്കിലെ വിപുല സായ് ജ്യോതി, രണ്ട് ബിജെപി വിമതർ, മറ്റൊരു സ്വതന്ത്രൻ എന്നിവരാണ് പുതുതായി ബിജെപിയിൽ ചേർന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും പ്രാദേശിക എംപിയുമായ ബണ്ടി സഞ്ജയ് കുമാർ, സംസ്ഥാന നേതാവ് ഗംഗിഡി മനോഹർ റെഡ്ഡി, മുൻ മേയർ സുനിൽ റാവു എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവർ പാർട്ടി അംഗത്വം സ്വീകരിച്ചത്.
നിലവിൽ എംപി ബണ്ടി സഞ്ജയ്, ബിആർഎസിലെ എംഎൽഎ ഗാംഗുല കമലകർ, കോൺഗ്രസിലെ എംഎൽഎ കവ്വമ്പള്ളി സത്യനാരായണ എന്നിവരാണ് കോർപ്പറേഷനിലെ മൂന്ന് എക്സ്-ഒഫീഷ്യോ അംഗങ്ങൾ. എന്നാൽ ഭൂരിപക്ഷം കൂടുതൽ ശക്തമാക്കുന്നതിനായി രണ്ട് ബിജെപി എംഎൽസിമാരെ കൂടി എക്സ്-ഒഫീഷ്യോ അംഗങ്ങളായി രജിസ്റ്റർ ചെയ്യാൻ പാർട്ടിക്ക് പദ്ധതിയുണ്ട്. തിരഞ്ഞെടുപ്പിൽ 14 സീറ്റുകൾ നേടിയ കോൺഗ്രസും ഒമ്പത് സീറ്റുകൾ ലഭിച്ച ബിആർഎസും ബിജെപിക്ക് പിന്നിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ സ്വതന്ത്രരും എഐഎഫ്ബി കോർപ്പറേറ്റർമാരും പാർട്ടിയിൽ ചേരുമെന്ന് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഫെബ്രുവരി 16-ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ മേയർ, ഡെപ്യൂട്ടി മേയർ എന്നിവരെ തിരഞ്ഞെടുക്കും.
advertisement
സംസ്ഥാനത്തെ ഏഴ് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കും 116 മുനിസിപ്പാലിറ്റികളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ കരിംനഗർ, നിസാമാബാദ് എന്നീ കോർപ്പറേഷനുകളിൽ ബിജെപി വലിയ മുന്നേറ്റം നടത്തി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. അതേസമയം, 1,300-ലധികം വാർഡുകൾ നേടി മുനിസിപ്പാലിറ്റികളിൽ കോൺഗ്രസ് ആധിപത്യം തുടരുകയാണ്. ബിആർഎസ് രണ്ടാം സ്ഥാനത്തും ബിജെപി മൂന്നാം സ്ഥാനത്തുമാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Telangana
First Published :
Feb 15, 2026 7:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തെലങ്കാനയിലും തിരുവനന്തപുരം ഇഫക്ട്! അടുത്ത ലക്ഷ്യം ഹൈദരാബാദെന്ന് കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ്










