അഹമ്മദാബാദ്: മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി കേന്ദ്രസർക്കാർ കൊണ്ടുവന്ന സംവരണം ആദ്യം നടപ്പാക്കുന്നത് ഗുജറാത്ത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബിൽ ഒപ്പ് വെച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് സംവരണം നടപ്പാക്കാനുള്ള നടപടികളുമായി ഗുജറാത്ത് സർക്കാർ രംഗത്തെത്തിയത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രവേശനത്തിലും നിയമനങ്ങളിലും സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇന്നുമുതൽ തുടങ്ങിയതായി മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. മകര സംക്രാന്തി ദിനമായ ഇന്നുതന്നെ സാമ്പത്തികസംവരണം നടപ്പാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. ചരിത്രപരവും വിപ്ലവകരവുമായ സംവരണ ബിൽ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഗുജറാത്ത് മാറിയതായും അദ്ദേഹം അവകാശപ്പെട്ടു. പട്ടികജാതി-പട്ടികവർഗക്കാർക്കും സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്ക് നിൽക്കുന്നവർക്കുള്ള സംവരണം നിലനിർത്തിയാണ് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നത്.
രാഷ്ട്രപതി ഒപ്പുവച്ചു; സാമ്പത്തിക സംവരണം പ്രാബല്യത്തിൽ
ഗുജറാത്ത് സർക്കാർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ നിയമനങ്ങളിലും ഈ സാമ്പത്തിക സംവരണം നടപ്പാക്കുമെന്നും പിന്നീട് ട്വിറ്ററിലൂടെ വിജയ് രൂപാണി വ്യക്തമാക്കി. ഇപ്പോഴത്തെ നിയമനങ്ങൾക്കായി പരസ്യം മാത്രമാണ് പുറത്തിക്കിയിട്ടുള്ളത്. ആദ്യഘട്ടമായ പരീക്ഷ നടക്കാനിരിക്കുന്നതേയുള്ളു. നിയമനം നടത്തുമ്പോൾ സാമ്പത്തിക സംവരണം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ ബിൽ നടപ്പാക്കുന്നതിന് നിയമസഭയുടെ അംഗീകാരം വാങ്ങാത്തതിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. എന്നാൽ ഭരണഘടനയിലെ ആക്ട് 368 പ്രകാരം സാമ്പത്തിക സംവരണ ബിൽ നടപ്പാക്കുന്നതിന് നിയമസഭയുടെ അംഗീകാരം ആവശ്യമില്ലെന്ന് ഗുജറാത്ത് സർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 10% quota, Economic reservation, Gujarat, പത്ത് ശതമാനം സംവരണം, സാമ്പത്തിക സംവരണം