ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിൽ ചരിത്രപ്രാധാന്യമുള്ള ചെങ്കോല്‍ സ്ഥാപിക്കുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായിരുന്നു. 1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് അധികാര കൈമാറ്റത്തിന്റെ പ്രതീകമായി മാറിയ ചെങ്കോലാണ് ഇപ്പോള്‍ വീണ്ടും വാര്‍ത്തകളിലിടം നേടുന്നത്.
അന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിന് ചെങ്കോല്‍ നല്‍കിയാണ് അധികാര കൈമാറ്റം നടത്തിയത്. എന്നാല്‍ ചരിത്രപ്രാധാന്യമുള്ള ഈ ചെങ്കോല്‍ ഇക്കാലമത്രയും എവിടെയായിരുന്നു?
ഇക്കാര്യത്തെക്കുറിച്ച് ചെങ്കോല്‍ നിര്‍മ്മാണത്തില്‍ പ്രധാന പങ്കാളിയായിരുന്ന വുമ്മിഡി എതിര്‍ജുലുവിന്റെ മകന് ഉദയ് വുമ്മിഡി ഇന്ത്യാ ടുഡെയോട് പ്രതികരിച്ചിരുന്നു.
Also read-പുതിയ പാര്‍ലമെന്റ് മന്ദിരം അലങ്കരിക്കാന്‍ ‘ചെങ്കോല്‍’ ഉണ്ടാകും; അമിത് ഷാ
” ചെങ്കോല്‍ ഇത്രയും കാലം എവിടെയായിരുന്നുവെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. ഒടുവില്‍ അത് കണ്ടെത്തിയിരിക്കുന്നു. മാധ്യമങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും നന്ദി. പ്രധാനമന്ത്രി ചെങ്കോലിനെപ്പറ്റി ചോദിച്ചിരുന്നു. പഴയ ഓര്‍മ്മകളിലേയ്ക്ക് മടക്കിയതിനും നന്ദി” ഉദയ് വുമ്മിഡി പറഞ്ഞു.
മെയ് 28ന് പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. കൊളോണിയല്‍ ഭരണത്തില്‍ നിന്ന് ഇന്ത്യ മുക്തി നേടിയതിന്റെ പ്രതീകമായി കണ്ടിരുന്ന സ്വര്‍ണ ‘ചെങ്കോല്‍’ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപത്തായി പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ അധികാരം നേടിയ നിമിഷം അധികാര ചിഹ്നമായി ജവഹര്‍ലാല്‍ നെഹ്റു ഏറ്റുവാങ്ങിയ ചെങ്കോലാണിത്. തമിഴില്‍ നീതി എന്ന് അര്‍ത്ഥം വരുന്ന ‘സെമ്മായി’ എന്ന പദത്തില്‍ നിന്നാണ് ‘സെങ്കോല്‍’ അഥവാ ചെങ്കോല്‍ എന്ന വാക്ക് രൂപപ്പെട്ടത്.
ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭു പ്രധാനമന്ത്രി നെഹ്റുവിനോട് ചോദിച്ച ഒരു ചോദ്യത്തില്‍ നിന്നാണ് ഈ ചെങ്കോല്‍ പിറവിയെടുക്കുന്നത്. ചരിത്രപരമായ വിവരണങ്ങളും വാര്‍ത്താ റിപ്പോര്‍ട്ടുകളും അനുസരിച്ച്, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ അധികാര കൈമാറ്റം എങ്ങനെ ആയിരിക്കണം എന്ന് മൗണ്ട് ബാറ്റണ്‍ പ്രധാനമന്ത്രി നെഹ്റുവിനോട് ചോദിച്ചിരുന്നുവത്രേ.
Also read-പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന് ബിജെഡി
തുടര്‍ന്ന് ഇന്ത്യയുടെ അവസാനത്തെ ഗവര്‍ണര്‍ ജനറലായിരുന്ന സി.രാജഗോപാലാചാരിയെ നെഹ്റു വിഷയം ധരിപ്പിച്ചു. രാജ്യാധികാരം ഏറ്റെടുക്കുന്ന വേളയില്‍ മഹാരാജാക്കന്മാര് രാജഗുരുവില്‍ നിന്ന് ചെങ്കോല്‍ ഏറ്റുവാങ്ങുന്ന സമ്പ്രദായം ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്നതായും ചോളരാജക്കന്മാര്‍ ഈ കീഴ്വഴക്കം പിന്തുടര്ന്നിരുന്നതായും അദ്ദേഹം നെഹ്റുവിനെ അറിയിച്ചു. ഈ രീതിയില്‍ ആകൃഷ്ടനായ നെഹ്റു ബ്രീട്ടിഷുകാരില്‍ നിന്നുള്ള ഇന്ത്യയുടെ അധികാര കൈമാറ്റത്തിന്റെ ചിഹ്നമായ ചെങ്കോല്‍ തയാറാക്കാന്‍ രാജാജിയെ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്ന ചെങ്കോല്‍ തയ്യാറാക്കുക എന്ന ദൗത്യം ഏറ്റെടുത്ത രാജാജി ഇന്നത്തെ തമിഴ്നാട്ടിലെ ഒരു പ്രമുഖ മഠമായ തിരുവടുതുറൈ അഥീനവുമായി ബന്ധപ്പെട്ടു. അന്നത്തെ മഠാധിപതി ആ ചുമതല ഏറ്റെടുക്കുകയും അന്നത്തെ മദ്രാസിലെ ആഭരണ നിർമാതാവായിരുന്ന വുമ്മിടി ബങ്കാരു ചെട്ടിയെ കൊണ്ട് ചെങ്കോല്‍ പണിയിപ്പിക്കുകയും ചെയ്തു.
ചെങ്കോൽ കൈമാറുന്ന ചടങ്ങിന് കാര്‍മികത്വം വഹിക്കാന്‍ രാജ്യത്തെ പ്രമുഖ ശൈവ മഠമായ തിരുവാടുതുറൈ അഥീനത്തിന്റെ മഠാധിപതി അമ്പലവാന ദേശികരോട് രാജാജി അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം ദേശികര്‍ക്ക് മയിലാടുതുറൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകാന്‍ കഴിഞ്ഞില്ല. തന്റെ പ്രതിനിധിയയായി അദ്ദേഹം കുമാരസ്വാമി തമ്പിരാനെ നിയോഗിച്ചു.
നെഹ്റുവിന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിനുമുമ്പായിരുന്നു അധികാരകൈമാറ്റ ചടങ്ങ്. 1947 ഓഗസ്റ്റ് 14ന് രാത്രി 11:45-ന് മൗണ്ട് ബാറ്റണില്‍ നിന്ന് കുമാരസ്വാമി തമ്പിരാന് ചെങ്കോല്‍ ഏറ്റുവാങ്ങി. മന്ത്രോച്ചാരണങ്ങള്‍ക്കിടെ ഗംഗാജലം കൊണ്ട് അഭിഷേകം നടത്തി. എന്നിട്ടത് നെഹ്റുവിന് സമ്മാനിച്ചു.
പിന്നീട് അലഹബാദിലെ നെഹ്റു കുടുംബത്തിന്റെ വസതിയായ ആനന്ദഭവന് കാഴ്ചബംഗ്ലാവായി മാറിയപ്പോള്‍ ചെങ്കോല്‍ അവിടെ സൂക്ഷിച്ചു. പ്രയാഗ് രാജായി മാറിയ അലഹബാദില്‍ നിന്നാണ് അത് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കൊണ്ടുവരുന്നത്. നെഹ്റു ചെങ്കോല്‍ ഏറ്റുവാങ്ങുന്ന ചിത്രം തിരുവാടുതുറൈ അഥീനത്തിന്റെ മഠത്തില്‍ ഇപ്പോഴുമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Indian Parliament, Narendramodi, Pandit Jawaharlal Nehru