'മുസ്ലീമായോ ക്രിസ്ത്യാനിയായോ മതം മാറിയാൽ എന്താണ് കുഴപ്പം'? കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരാമർശം വിവാദത്തിൽ

Last Updated:

ഹിന്ദുമതത്തില്‍ സമത്വമുണ്ടെങ്കില്‍ ആളുകള്‍ എന്തിനാണ് മതം മാറുന്നതെന്ന് അദ്ദേഹം ചോദിച്ചു

News18
News18
മതപരിവര്‍ത്തനത്തെ കുറിച്ചുള്ള കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പരാമർശം രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. ഹിന്ദുമതത്തില്‍ സമത്വമുണ്ടെങ്കില്‍ ആളുകള്‍ എന്തിനാണ് മതം മാറുന്നതെന്ന് അദ്ദേഹം ചോദിച്ചു. ''സമത്വമുണ്ടെങ്കില്‍ എന്തിനാണ് തൊട്ടുകൂടായ്മ നിലവില്‍ വന്നത്? നമ്മള്‍ തൊട്ടുകൂടായ്മ സൃഷ്ടിച്ചതാണോ? ഇസ്ലാംമതത്തിലോ ക്രിസ്തുമതത്തിലോ മറ്റ് മതങ്ങളിലോ അസമത്വങ്ങള്‍ ഉണ്ടായേക്കാം. ഞങ്ങളോ ബിജെപിയോ ആരോടും മതം മാറാന്‍ ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ, ആളുകള്‍ മതം മാറാറുണ്ട്. അത് അവരുടെ അവകാശമാണ്,'' സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.
പിന്നാലെ കര്‍ണാടകയിലെ ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ ആര്‍. അശോക സിദ്ധരാമയ്യയ്‌ക്കെതിരേ രംഗത്തെത്തി. ''സമത്വത്തിന്റെ കാര്യം വരുമ്പോള്‍ നിങ്ങള്‍ എപ്പോഴും ഹിന്ദുമതത്തെയാണ് കൂട്ടുപിടിക്കുന്നത്. ഇസ്ലാംമതത്തിലെ സമത്വത്തെക്കുറിച്ച് ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ?'', അദ്ദേഹം ചോദിച്ചു.
പഹല്‍ഗാം ഭീകരാക്രമണവും മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും മുത്തലാഖ് നിരോധിക്കുന്നതിനെതിരേയുള്ള എതിര്‍പ്പും മുസ്ലീങ്ങളല്ലാത്തവരെക്കുറിച്ചുള്ള ഖുറാനിലെ പരാമര്‍ശങ്ങളെയും അശോക ചോദ്യം ചെയ്തു.
''അതേ, ജാതി വ്യവസ്ഥ ഹിന്ദു സമൂഹത്തിനുള്ളിലെ ഒരു ശാപമാണ്. അത് ഒരു വസ്തുത തന്നെയാണ്. എന്നാൽ കാലക്രമേണ ഹിന്ദു സമൂഹത്തെ തിരുത്താനും പരിവര്‍ത്തനം ചെയ്യാനും നിരവധി മഹാനായ പരിഷ്‌കര്‍ത്താക്കള്‍ ജന്മമെടുത്തിട്ടുണ്ട്. സ്വയം തിരുത്താനും മാറാനുമുള്ള ശക്തി ഹിന്ദുസമൂഹത്തിനുണ്ട്. ബസവണ്ണ മുതല്‍ സ്വാമി വിവേകാനന്ദന്‍ വരെ, ഡോ. ബി.ആര്‍. അംബേദ്കര്‍ മുതല്‍ ഇന്നുവരെ എണ്ണമറ്റ പരിഷ്‌കര്‍ത്താക്കള്‍ ഹിന്ദുസമൂഹത്തെ പരിവര്‍ത്തനം ചെയ്യാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, അല്ലെങ്കില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇസ്ലാമിലെ ആഴത്തില്‍ വേരൂന്നിയ മൗലികവാദവും ജിഹാദി മാനസികാവസ്ഥയും ഒരിക്കലും ചോദ്യം ചെയ്യപ്പെടുകയോ തിരുത്തപ്പെടുകയോ ചെയ്തിട്ടില്ല. പരിഷ്‌കര്‍ത്താക്കള്‍ ഉയര്‍ന്നുവന്നാലും മുസ്ലീങ്ങള്‍ ഒരിക്കലും അത്തരമൊരു മാറ്റം അംഗീകരിച്ചിട്ടില്ല,'' അശോക പറഞ്ഞു.
advertisement
ചരിത്രം പരിശോധിക്കുമ്പോള്‍ മുസ്ലീങ്ങള്‍ ഡോ. അബ്ദുള്‍ കലാമിനെയോ ഷിഷുനാല ഷെരീഫ് തുടങ്ങിയ പരിഷ്‌കര്‍ത്താക്കളെയല്ല, മറിച്ച് ഔറംഗസേബിനെയും ടിപ്പു സുല്‍ത്താനെയും പോലെയുള്ള വ്യക്തികളെയാണ് ആദരിച്ചിരുന്നതെന്ന് അദ്ദേഹം വാദിച്ചു. സനാതന ധര്‍മ്മത്തെയും ഹിന്ദുക്കളെയും താഴ്ത്തിക്കെട്ടുന്ന ഇടതുപക്ഷ വീക്ഷണം മാറ്റിവെച്ച് മുഖ്യമന്ത്രി ഉത്തരവാദിത്വമുള്ള നേതാവിനെ പോലെ സംസാരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷ നേതാവ് ചാലവാടി നാരായണ സ്വാമിയും സിദ്ധരാമയ്യയെ വിമര്‍ശിച്ചു. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കാന്‍  സിദ്ധരാമയ്യ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. സോണിയാഗാന്ധിയെ പ്രീതിപ്പെടുത്താനാണ് സിദ്ധരാമയ്യ ഇങ്ങനെ പറഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
''സമത്വം മതത്തില്‍ നിന്നല്ല, മറിച്ച് സ്‌നേഹം, വാത്സല്യം, ബഹുമാനം എന്നിവയില്‍ നിന്നാണ് വരുന്നത്. യഥാര്‍ത്ഥത്തില്‍ ഒരു മതത്തിലും സമത്വം കൊണ്ടുവരാന്‍ കഴിയില്ല,'' കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മൈ പറഞ്ഞു. സിദ്ധരാമയ്യയുടെ പ്രസ്താവന രാഷ്ട്രീയ പ്രേരിതമാമെന്ന് അദ്ദേഹം പറഞ്ഞു. ''മതം മാറിയ ക്രിസ്ത്യാനികള്‍ക്കായി ഒരു കോളം ചേര്‍ത്തിട്ടുണ്ടെങ്കില്‍ മതം മാറിയ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും കോളങ്ങള്‍ ഉണ്ടായിരിക്കണം. ഒരു മതപരിവര്‍ത്തന കോളം ചേര്‍ക്കുന്നത് നിയമവിരുദ്ധമാണ്,'' ബൊമ്മൈ കൂട്ടിച്ചേര്‍ത്തു.
മലയാളം വാർത്തകൾ/ വാർത്ത/India/
'മുസ്ലീമായോ ക്രിസ്ത്യാനിയായോ മതം മാറിയാൽ എന്താണ് കുഴപ്പം'? കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരാമർശം വിവാദത്തിൽ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement