കർണാടക ഹിജാബ് (hijab) നിരോധന വിഷയത്തിൽ നിലപാട് വ്യക്തമാക്കി ജനതാദൾ (സെക്കുലർ) നേതാവ് സി എം ഇബ്രാഹിം (CM Ibrahim). തലയും തോളും മറയ്ക്കാൻ ഉപയോഗിക്കുന്ന സാരിത്തലപ്പിനോടാണ് ഇസ്ലാമിക ശിരോവസ്ത്രങ്ങളെ സി എം ഇബ്രാഹിം ഉപമിച്ചത്. ഇന്ദിരാഗാന്ധി തല സാരിത്തലപ്പു കൊണ്ട് മറച്ചിരുന്നുവെന്നും അതും പോപ്പുലർ ഫ്രണ്ട് ഗൂഢാലോചനയുടെ ഭാഗമാണോ എന്നും സി എം ഇബ്രാഹിം ചോദിച്ചു. സംസ്ഥാനത്തെ ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധത്തിനു പിന്നിൽ ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആണെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
''പ്രസിഡന്റ് ദ്രൗപതി മുർമുവും സാരിത്തലപ്പു കൊണ്ട് തല മറയ്ക്കുന്നുണ്ട്. അതും പോപ്പുലർ ഫ്രണ്ടിന്റെ ഗൂഢാലോചനയാണോ? സാരിത്തലപ്പു കൊണ്ട് തല മറയ്ക്കുന്നത് ഇന്ത്യയുടെ സംസ്കാരത്തിന്റെ കൂടി ഭാഗമാണ്. അത് പാവനമായാണ് കണക്കാക്കുന്നത്'', സി എം ഇബ്രാഹിം പറഞ്ഞു.
രാജസ്ഥാനിലെ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചും ജെഡിഎസ് നേതാവ് പരാമർശിച്ചു. "രാജസ്ഥാനിലെ സ്ത്രീകൾ അവരുടെ മുഖം പുറത്തുകാണിക്കാറില്ല. സാരിത്തലപ്പുകൊണ്ട് കൊണ്ടാണ് അവർ മുഖവും തലയും മറയ്ക്കാറുള്ളത്. അത് നിരോധിക്കാൻ പറ്റുമോ? അത് ഇസ്ലാമിക വിശ്വാസം അനുസരിച്ചുള്ള രീതിയാണെന്ന് പറയാൻ പറ്റുമോ? ഹിജാബും സാരിത്തലപ്പും നിർവ്വഹിക്കുന്ന ധർമ്മം ഒന്നു തന്നെയാണ്" സി എം ഇബ്രാഹിം കൂട്ടിച്ചേർത്തു.
Also Read- ജിമ്മിൽ വർക്ക്ഔട്ടിനിടെ ഹൃദയാഘാതം; 41 ദിവസത്തിനുശേഷം കൊമേഡിയൻ രാജു ശ്രീവാസ്തവ അന്തരിച്ചു
ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനു പിന്നിൽ പോപ്പുലർ ഫ്രണ്ട് ആണെന്ന് കർണാടക സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഒരു വിദ്യാർത്ഥിയും ഹിജാബ് ധരിക്കണമെന്ന് നിർബന്ധം പിടിക്കുന്നില്ലെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. സാമൂഹിക അശാന്തി സൃഷ്ടിക്കാൻ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിക്കുന്ന വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ഹിജാബ് സമരമെന്നും മേത്ത ചൂണ്ടിക്കാട്ടി.
#WATCH | Bengaluru, Karnataka: Former PM Indira Gandhi used to wear a 'pallu', even the President of India wears a pallu, this is culture of India. Is that 'ghoonghat' a conspiracy by PFI? Whether it's hijab or pallu, it's the same: JD(S) state president CM Ibrahim pic.twitter.com/tiODmV3ll1
— ANI (@ANI) September 20, 2022
ഹിജാബ് ധരിക്കുക എന്നത് വളരെ അത്യാവശ്യമായ ഒരു ആചാരമല്ലെന്നും ഇസ്ലാമിക രാജ്യങ്ങളിലെ സ്ത്രീകൾ പോലും ഇതിനെതിരെ പ്രതിഷേധിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിൽ മതപരമായ വസ്ത്രങ്ങൾ നിരോധിച്ചുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ ന്യായീകരിച്ചുകൊണ്ട് കർണാടക സർക്കാർ പറഞ്ഞു.
അതേസമയം, ഹിജാബ് എന്നത് ഇസ്ലാം മത വിശ്വാസികളുടെ ഐഡന്റിറ്റിയുടെ തന്നെ ഭാഗമാണെന്ന് നിരോധനത്തെ ചോദ്യം ചെയ്ത ഹർജിക്കാർ വാദിച്ചു. വിശ്വാസത്തിന്റെ ഭാഗമായി അനുഷ്ഠിക്കുന്ന മതപരമായ ആചാരം തന്നെയാണതെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ പറഞ്ഞു. ''എന്റെ അഭിപ്രായത്തിൽ ഏറ്റവും പരിപാവനമായി കണക്കാക്കുന്ന സ്ഥലങ്ങളിലൊന്നാണ് സ്കൂൾ. അതും ഒരു തരത്തിൽ ആരാധനാലയത്തിനു തുല്യമാണ്'', ദവെ കൂട്ടിച്ചേർത്തു.
യൂണിഫോം കോഡ് ചൂണ്ടിക്കാട്ടി, ഹിജാബ് ധരിച്ച ആറ് വിദ്യാർത്ഥിനികളെ ഉഡുപ്പിയിലെ ഗവൺമെന്റ് പിയു കോളേജ് കാമ്പസിനുള്ളിൽ പ്രവേശിപ്പിക്കുന്നത് തടഞ്ഞതോടെയാണ് കർണാടകയിൽ ഹിജാബിനെ ചൊല്ലിയുള്ള വിവാദം ആരംഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Hijab, Janatadal(s), Karnataka