ന്യൂഡല്‍ഹി: മസൂദ് അസറിന്റെ മരണവാർത്ത നിഷേധിച്ച് ജയ്ഷ്-ഇ മുഹമ്മദ്. അസർ ജീവനോടെയുണ്ടെന്ന് തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് പത്രക്കുറിപ്പിൽ അറിയിച്ചതായാണ് വിവരം. മസൂദ് അസര്‍ മരിച്ചെന്ന മാധ്യമ വാര്‍ത്തകള്‍ക്കു പിന്നാലെയാണ് നിഷേധക്കുറിപ്പുമായി ജയിഷ് ഇ മുഹമ്മദ് രംഗത്തെത്തിയിരിക്കുന്നത്.
കരളില്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അസര്‍ ശനിയാഴ്ചയാണ് മരിച്ചെന്നായിരുന്നു വാർത്ത. എന്നാൽ ഈ വാർത്തകളൊക്കെ തെറ്റാണെന്നും അസർ ഇപ്പോഴും ജീവനോടെയുണ്ടെന്നുമാണ് ജയ്ഷ് ഇ മുഹമ്മദ് അവകാശപ്പെടുന്നത്.
രോഗത്തെ തുടര്‍ന്ന് ഏറെക്കാലമായി ഇയാള്‍ ചികിത്സയിലായിരുന്നെന്നും വാര്‍ത്തകളുണ്ടായിരുന്നു. രോഗ ബാധിതനായ അസർ വീടിന് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണെന്ന് മാർച്ച് ഒന്നിന് പാക് വിദേശകാര്യ മന്ത്രി ഖുറേഷി CNN-ന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് അസർ പാകിസ്ഥാനിൽ തന്നെയുണ്ടെന്ന ഇന്ത്യയുടെ വാദത്തിന്ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.
Also Read
ജയ്ഷ്-ഇ-മുഹമ്മദ് തലവൻ മസൂദ് അസര്‍ മരിച്ചതായി റിപ്പോർട്ട്
കണ്ഡഹാറിലെ വിമാനറാഞ്ചലിനെ തുടർന്ന് അസിറിനെ ഇന്ത്യയ്ക്ക് മോചിപ്പിക്കേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെ നിരവധി ഭീകരാക്രമണങ്ങളാണ് ജയ്ഷ് ഇ മുഹമ്മദ് ഇന്ത്യയിൽ നടപ്പാക്കിയത്.
ഫെബ്രുവരി 14-ന് പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനു നേരെ നടത്തിയ ഭീകരാക്രമണത്തിനു പിന്നിലും ജയ്ഷ് ഇ മുഹമ്മദായിരുന്നു. ഇതിനു പിന്നാലെ ഇന്ത്യൻ വ്യോമ സേന ജയ്ഷ് ഇ മുഹമ്മദിന്റെ ബാലാകോട്ടിലുള്ള ആസ്ഥാനം വ്യോമാക്രമണത്തിലൂടെ തകർത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.