ഇത് രജനി പണ്ഡിറ്റ്, ഇന്ത്യയിലെ ആദ്യ ചാരവനിത
Last Updated:
"ആരും ചാരന്മാരായി ജനിക്കുന്നില്ല, അവർ സൃഷ്ടിക്കപ്പെടുകയാണ്," രജനി തന്റെ വെബ്സൈറ്റിൽ കുറിക്കുന്നു. ഇത് രജനി പണ്ഡിറ്റ്, ഇന്ത്യയുടെ ആദ്യ ചാര വനിത. ആദ്യ കേസ് തെളിയിക്കുമ്പോൾ രജനിക്കു പ്രായം 22 വയസ്സ്. ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിൽ ഉദ്യോഗസ്ഥനായിരുന്ന അച്ഛനിൽ നിന്നും ചാരവൃത്തിയെക്കുറിച്ച് രജനി തന്റെ ആദ്യ പാഠങ്ങൾ മനസ്സിലാക്കി. മഹാരാഷ്ട്രയിൽ ജനിച്ചു വളർന്ന രജനിക്കിപ്പോൾ പ്രായം 50 വയസ്സ്. ഇതിനോടകം 80,000 കേസ്സുകൾ തെളിയിച്ചിരിക്കുന്നു ഇവർ. തന്റെ ജൈത്ര യാത്രയെക്കുറിച്ചു 'ഹ്യൂമൻസ് ഓഫ് ഇന്ത്യ'യിൽ രജനി മനസ്സ് തുറക്കുന്നു. ഇതിൽ രജനിയുടെ ജീവിത കഥ മുഴുവനായും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
"എന്റെ ആദ്യ കേസ് തെളിയിക്കുന്നത് കോളേജിലായിരിക്കുമ്പോഴാണ്. കോളേജിലെ ആദ്യ വർഷം തന്നെ ഞാൻ പാർട്ട് ടൈം ക്ലാർക്കായി ഒരു ഓഫീസിൽ ജോലി നോക്കിയിരുന്നു. ഒപ്പം ജോലി ചെയ്തിരുന്ന സ്ത്രീ അവരുടെ വീട്ടിൽ നടന്ന കളവിനെക്കുറിച്ചെന്നോടു പറഞ്ഞു. അവർക്കു സംശയം തന്റെ പുതിയ മരുമകളെയായിരുന്നു. പക്ഷെ അതിന് തെളിവുകളൊന്നും ഉണ്ടായിരുന്നില്ല."

അച്ഛന്റെ സ്വാധീനം തന്നിൽ നന്നായുണ്ടായിരുന്ന രജനി ഈ കേസ് തെളിയിക്കാൻ തീരുമാനിച്ചു. "ഞാൻ ഈ കേസ് അന്വേഷിക്കാമെന്ന് ഉറപ്പു കൊടുത്തു. അവരുടെ മകനൊരു മോഷ്ടാവായിരുന്നു. ചോദ്യം ചെയ്യലിൽ അയാൾ കുറ്റം സമ്മതിച്ചു. ഇവിടം മുതലാണെന്റെ തൊഴിൽ ആരംഭിക്കുന്നത്," രജനി പറയുന്നു. കാലം മറ്റൊന്നായിരുന്നു. ഇന്റർനെറ്റും സമൂഹ മാധ്യമങ്ങളുമൊന്നും ഇല്ലായിരുന്നന്ന്. ചോദ്യം ചെയ്യലിലൂടെ മാത്രമായിരുന്നു രജനി കുറ്റാന്വേഷണം നടത്തിയിരുന്നത്. ഇതിന്റെ അപകടാവസ്ഥ കണക്കിലെടുക്കാതെ രജനി തന്റെ ഉദ്യമവുമായി സധൈര്യം മുന്നോട്ടു പോയി.
advertisement
"ഇതൊരു കഠിനമായ ജോലിയാണ്. എന്റെ മാതാപിതാക്കൾ ഇതേക്കുറിച്ചറിഞ്ഞിരുന്നില്ല. അറിഞ്ഞപ്പോൾ ഇതൊരു അപകടം നിറഞ്ഞ പണിയാണെന്നായിരുന്നു അവർ പറഞ്ഞത്. പക്ഷെ അച്ഛൻ പിന്നീടങ്ങോട്ടെന്നെ പ്രോത്സാഹിപ്പിച്ചു. ശേഷം ഞാൻ എന്റെ തൊഴിലിനെ വളരെയധികം സ്നേഹിച്ചു തുടങ്ങി. വിവാഹത്തിന് പോലും സമയം ഇല്ലായിരുന്നു,"
കേസന്വേഷണത്തിന്റെ ഭാഗമായി ഒരു വീട്ടിൽ വീട്ടുജോലിക്കാരിയെന്ന വ്യാജേന കഴിഞ്ഞപ്പോഴാണ് മാധ്യമങ്ങൾ രജനിയെ അറിഞ്ഞത്. "ഇരട്ട കൊലപാതകത്തിന്റെ തെളിവ് ശേഖരിക്കുകയെന്നതായിരുന്നു ഏറ്റവും ദുർഘടം പിടിച്ച പണി. ഭർത്താവും മകനും കൊല്ലപ്പെട്ട ആ സ്ഥലത്ത് തെളിവുകളൊന്നും അവശേഷിച്ചിരുന്നില്ല. കൊലപാതകങ്ങളിൽ സംശയ നിഴലിലുണ്ടായിരുന്ന ആ വീട്ടിലെ സ്ത്രീക്കൊപ്പം ഞാൻ ആറു മാസം വീട്ടുജോലിക്കാരിയായി കഴിഞ്ഞു."
advertisement

"അവർക്കു സുഖമില്ലാതായപ്പോൾ ഞാൻ അവരെ പരിചരിച്ചു. പതിയെ അവരുടെ വിശ്വാസം നേടിയെടുക്കാൻ സാധിച്ചു. ഒരിക്കൽ കനത്ത നിശ്ശബ്ദതയ്ക്കിടയിൽ, എന്റെ റെക്കോർഡറിലെ ക്ലിക്ക് ശബ്ദം പുറത്തു വന്നു. അന്നു മുതൽ അവർ എന്നെ സംശയിക്കാൻ ആരംഭിച്ചു. പുറത്തു പോവുന്നതിൽ നിന്ന് പോലും അവരെന്നെ വിലക്കി." രജനി പറയുന്നു.
ആ സ്ത്രീ അവരുടെ ഭർത്താവിനെ കൊല ചെയ്യാനായി മറ്റൊരാൾക്ക് കരാർ നൽകിയിരുന്നു. ഒരു ദിവസം ഇയാൾ അവരെ കാണാൻ വീട്ടിലെത്തി. രജനി തന്റെ കാൽപ്പാദത്തിൽ മുറിവുണ്ടാക്കി, മരുന്ന് വയ്ക്കാൻ പുറത്തു പോകണമെന്ന് പറഞ്ഞു. അവർ പുറത്തു പോയ തക്കത്തിൽ, സ്ത്രീ അയാളെ വിളിച്ചു. ഉടൻ തന്നെ പോലീസ് വന്നു രണ്ടു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 26, 2018 2:23 PM IST