• HOME
  • »
  • NEWS
  • »
  • india
  • »
  • ഡൽഹി ജി.ബി.പന്ത് ആശുപത്രിയിലെ മലയാള ഭാഷ വിലക്ക് വിവേചനപരം; പ്രതിഷേധം ശക്തമാകുന്നു

ഡൽഹി ജി.ബി.പന്ത് ആശുപത്രിയിലെ മലയാള ഭാഷ വിലക്ക് വിവേചനപരം; പ്രതിഷേധം ശക്തമാകുന്നു

എന്നാൽ, മലയാളി നഴ്‌സുമാരോട് സൂപ്രണ്ടിനുള്ള വിരോധമാണ് നീക്കത്തിനു പിന്നിലെന്ന് മലയാളി നഴ്‌സുമാർ പ്രതികരിച്ചു. രണ്ട് വർഷമായി കേരളത്തിൽനിന്നുള്ള നഴ്‌സുമാരെ കോവിഡ് ഡ്യൂട്ടിക്ക് മാത്രമേ നിയോഗിക്കാറുള്ളൂവെന്നും ഉത്തരേന്ത്യയിൽ നിന്നുള്ളവർ ഈ ഡ്യൂട്ടിക്ക് തയ്യാറാകുന്നില്ലെന്നും നഴ്‌സുമാർ പറയുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ന്യൂഡൽഹി: നഴ്സുമാർക്കു മലയാളം സംസാരിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയ ഡൽഹിയിലെ ജി.ബി.പന്ത് ആശുപത്രി നടപടിക്കെതിരെ പ്രതിഷേധം ശക്തം. ആശുപത്രി നടപടിക്കെതിരെ രാഷ്ട്രീയ നേതാക്കൾ അടക്കം പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ പോലും നിഷേധിച്ചു കൊണ്ടുള്ള ഈ വിവേചനപരമായ ഉത്തരവ് അടിയന്തിരമായി പിൻവലിക്കാൻ നിർദേശം നൽകണമെന്നും,  ഇതിനു നിർദേശം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെ.സി വേണുഗോപാൽ എം.പി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധന് കത്തയച്ചു.

    ഉത്തരവ് അസ്വീകാര്യവും അപരിഷ്‌കൃതവും കുറ്റകരവും ഇന്ത്യൻ പൗരന്മാരുടെ അടിസ്ഥാന മനുഷ്യാവകാശ ലംഘനവുമാണെന്ന് ശശി തരൂർ എം.പി പ്രതികരിച്ചു. ജനാധിപത്യ വിരുദ്ധ നടപടിയെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് കുറപ്പെടുത്തിയത്.

    ശനിയാഴ്ചയാണ് ഡൽഹിയിലെ ഗോവിന്ദ് വല്ലഭ് ഇൻസ്റ്റ്യൂട്ടിൽ മലയാളം സംസാരിക്കുന്നതിന് നഴ്‌സുമാർക്കു വിലക്ക് ഏർപ്പെടുത്തി നഴ്‌സിംഗ് സൂപ്രണ്ടന്റ് ഉത്തരവ് ഇറക്കിയത്. ഹിന്ദിയിലോ ഇംഗ്ലിഷിലോ മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്നും അല്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്നുമാണ് ഉത്തരവിൽ പറയുന്നത്. രോഗികൾക്കും സഹപ്രവർത്തകർക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു.

    Also Read-'ഹിന്ദിയും ഇംഗ്ലീഷും' മതി; ഡൽഹിയിലെ സര്‍ക്കാർ ആശുപത്രിയിൽ നഴ്സുമാർക്ക് മലയാളം സംസാരിക്കാന്‍ വിലക്ക്

    എന്നാൽ, മലയാളി നഴ്‌സുമാരോട് സൂപ്രണ്ടിനുള്ള വിരോധമാണ് നീക്കത്തിനു പിന്നിലെന്ന് മലയാളി നഴ്‌സുമാർ പ്രതികരിച്ചു. രണ്ട് വർഷമായി കേരളത്തിൽനിന്നുള്ള നഴ്‌സുമാരെ കോവിഡ് ഡ്യൂട്ടിക്ക് മാത്രമേ നിയോഗിക്കാറുള്ളൂവെന്നും ഉത്തരേന്ത്യയിൽ നിന്നുള്ളവർ ഈ ഡ്യൂട്ടിക്ക് തയ്യാറാകുന്നില്ലെന്നും നഴ്‌സുമാർ പറയുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മിസോറം തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ആശുപത്രി ജീവനക്കാരായി ഉണ്ടെന്നും അവരെല്ലാം പ്രാദേശിക ഭാഷയിൽ തന്നെയാണ് സംസാരിക്കുന്നതെന്നും നഴ്‌സുമാർ ചൂണ്ടിക്കാട്ടി. ഉത്തരവിൽ മലയാളത്തിന് മാത്രം വിലക്ക് ഏർപ്പെടുത്തിയത് വിവേചനപരമാണെന്ന് നഴ്സിംഗ് സംഘടനകളും ആരോപിച്ചു.



    'GIPMER ജോലിസ്ഥലങ്ങളിൽ ആശയവിനിമയത്തിനായി മലയാള ഭാഷ ഉപയോഗിക്കുന്നതായി പരാതി ലഭിച്ചു. രോഗികൾക്കും മറ്റ് സഹപ്രവർത്തകർക്കും ഈ ഭാഷ അറിയില്ല എന്നത് നിസ്സഹായ അവസ്ഥയും ഒപ്പം അസൗകര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാൽ ആശയവിനിമയത്തിനായി ഹിന്ദിയും ഇംഗ്ലീഷും മാത്രം ഉപയോഗിക്കാൻ എല്ലാ നഴ്സിംഗ് ജീവനക്കാര്‍ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇല്ലെങ്കിൽ ഗുരുതരമായ നടപടി സ്വീകരിക്കും'. എന്നാണ് ആശുപത്രി അധികൃതർ പ്രസ്താവനയിൽ അറിയിച്ചിരുന്നത്

    അധികൃതരുടെ പ്രസ്താവനയ്ക്ക് പിന്നാലെ GIPMER നു പുറമെ രാജ്യതലസ്ഥാനത്തെ മറ്റ് സര്‍ക്കാർ ആശുപത്രി നഴ്സുമാരും വിമർശനവുമായി രംഗത്തെത്തിയിരുന്നു. 'GIPMERൽ 300-350 ഓളം മലയാളി നഴ്സിംഗ് സ്റ്റാഫുകളാണുള്ളത്. രോഗികളോട് ഇവർ ഹിന്ദിയിൽ മാത്രമാണ് സംസാരിക്കാറുള്ളത്. മലയാളത്തിൽ സംസാരിച്ചാല്‍ അവർക്കെന്തെങ്കിലും മനസിലാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഞങ്ങൾ പരസ്പരം പോലും മലയാളം പറയരുതെന്നാണ് ഇവർ ഇപ്പോൾ പറയുന്നത്. ഹോസ്പിറ്റൽ നഴ്സസ് യൂണിയനിലും ഈ വിഷയം പരാതിയായി ഉന്നയിക്കപ്പെട്ടിട്ടുണ്ട്'. സ്ഥാപനത്തിലെ ജീവനക്കാരിയായ ഒരു നഴ്സ് പറയുന്നു.
    Published by:Asha Sulfiker
    First published: