ബൈക്കിന് 100 കിലോ കാറിന് 3000 കിലോ; തിയറിയുമായി രാഹുൽ ഗാന്ധി; ഇങ്ങനെയുണ്ടോ മണ്ടത്തരമെന്ന് ബിജെപി
- Published by:Nandu Krishnan
- news18-malayalam
Last Updated:
രാഹുല്‍ ഗാന്ധി പറയാന്‍ ശ്രമിക്കുന്നത് എന്താണെന്ന് ആര്‍ക്കെങ്കിലും മനസ്സിലായോ എന്നും ബിജെപി പരിഹസിച്ചു
കൊളംബിയ സന്ദര്‍ശനത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ഒരു പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇ.ഐ.എ. സര്‍വകലാശാലയില്‍ സംസാരിക്കവെ, രണ്ട് പേരെ വഹിക്കാന്‍ ശേഷിയുള്ള മോട്ടോര്‍ സൈക്കിള്‍ നിര്‍മിക്കാന്‍ 100 കിലോഗ്രാം മാത്രം ലോഹമാവശ്യമുള്ളപ്പോള്‍ ഒരു കാറിന് 3000 കിലോഗ്രാം ലോഹം ആവശ്യമായി വരുന്നത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ''ഒരു യാത്രക്കാരനെ വഹിക്കാന്‍ ഒരു കാറിന് 3000 കിലോഗ്രാം ലോഹം ആവശ്യമാണ്. അതേസമയം, 100 കിലോഗ്രാം ഭാരമുള്ള മോട്ടോര്‍ സൈക്കിളിന് രണ്ട് യാത്രക്കാരെ വഹിക്കാന്‍ കഴിയും. പിന്നെ എന്തിനാണ് രണ്ട് പേരെ വഹിക്കാന്‍ കഴിയുന്ന മോട്ടോര്‍ സൈക്കിളിന് 150 കിലോഗ്രാം ലോഹവും ഒരു കാറിന് 3000 കിലോഗ്രാം ലോഹവും ആവശ്യമായി വരുന്നത്?,'' രാഹുല്‍ ഗാന്ധി ചോദിച്ചു.
അപകടങ്ങളില്‍ ഇരുവാഹനങ്ങളുടെയും എഞ്ചിനും അതിന്റെ പങ്കും തമ്മിലുള്ള വ്യത്യാസമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം വാദിച്ചു. ''ഒരു മോട്ടോര്‍ സൈക്കിള്‍ ഓടിക്കുമ്പോള്‍ ഒരു അപകടം സംഭവിക്കുമ്പോള്‍ എഞ്ചിന്‍ അത് ഓടിക്കുന്ന ആളില്‍ നിന്ന് വേര്‍പെട്ട് പോകുന്നു. അതിനാല്‍ എഞ്ചിന്‍ തട്ടി നിങ്ങള്‍ക്ക് അപകടമുണ്ടാകില്ല. അതേസമയം, കാര്‍ ഒരു അപകടത്തില്‍പ്പെടുമ്പോള്‍ എഞ്ചിന്‍ കാറിനുള്ളിലേക്ക് വരുന്നു. എഞ്ചിന്‍ ഇടിച്ചുകയറി നിങ്ങള്‍ മരണപ്പെടുന്നത് തടയുന്നതിനാണ് കാര്‍ ഇപ്രകാരം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്,'' അദ്ദേഹം വിശദീകരിച്ചു. ''ഒരു ഇലക്ട്രിക് മോട്ടോര്‍ അധികാരത്തിന്റെ വികേന്ദ്രീകരണമാണ്. അതാണ് യഥാര്‍ത്ഥത്തില്‍ അത് ഫലം നല്‍കുന്നത്,'' രാഹുല്‍ ഗാന്ധി പറഞ്ഞു.
advertisement
രാഹുല്‍ ഗാന്ധിയുടെ ബൈക്ക്-കാര്‍ താരതമ്യത്തെ വിമര്‍ശിച്ച് ബിജെപിയും രംഗത്തെത്തി. ''ഇത്രയും മണ്ടത്തരം ഞാന്‍ ഒറ്റയടിക്ക് ഒരിടത്തും കേട്ടിട്ടില്ല. രാഹുല്‍ ഗാന്ധി ഇവിടെ പറയാന്‍ ശ്രമിക്കുന്നത് ആര്‍ക്കെങ്കിലും മനസ്സിലായോ? മനസ്സിലായാല്‍ എനിക്ക് സന്തോഷമുണ്ട്. പക്ഷെ, മനസ്സിലായില്ലെങ്കില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല എന്നതാണ് രസകരം,'' ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു.
കാറുകള്‍ക്ക് മോട്ടോര്‍ സൈക്കിളിനേക്കാള്‍ ഭാരം കൂടുതല്‍ വരുന്നത് എന്തുകൊണ്ട്?
കാറുകളുടെയും മോട്ടോര്‍ സൈക്കിളുകളുടെയും ഭാര വ്യത്യാസം പ്രധാനമായും ഘടനപരമായ രൂപകല്‍പ്പനയെയും സുരക്ഷാ സവിശേഷതകളെയും ആശ്രയിച്ചിരിക്കുന്നുവെന്ന് അമേരിക്കന്‍ ഡാറ്റ വിശദകല സ്ഥാപനമായ ജെഡി പവര്‍ വ്യക്തമാക്കുന്നു. കൂട്ടിയിടിച്ച് അപകടമുണ്ടാകുമ്പോള്‍ യാത്രക്കാരെ സംരക്ഷിക്കുന്നതിനായി കാറുകളില്‍ ബലം കൂടിയ ഫ്രെയിമുകള്‍, എയര്‍ബാഗുകള്‍, ക്രംപിള്‍ സോണുകള്‍ എന്നിവ ഘടിപ്പിച്ചിട്ടുണ്ടാകും. ഇത് അവയുടെ ഭാരം ക്രമാനുഗതമായി വര്‍ധിപ്പിക്കുന്നു. കാറുകള്‍ക്ക് ഒന്നിലധികം യാത്രക്കാരെയും അവരുടെ വസ്തുവകകളും വഹിക്കാന്‍ ശേഷിയുണ്ട്. നേരെ മറിച്ച് ഒന്നോ രണ്ടോ പേരെ മാത്രം വഹിക്കാന്‍ ശേഷിയുള്ളതാണ് മോട്ടോര്‍ സൈക്കിളുകള്‍. ഇതിന്റെ നിര്‍മാണത്തിന് വളരെ കുറച്ച് വസ്തുവകകള്‍ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.
advertisement
കാറിന്റെ എഞ്ചിനുകള്‍ വലുതും ശക്തവുമാണ്. ഇത് നിര്‍മിക്കാനായി ഭാരമേറിയ വസ്തുക്കളാണ് ഉപയോഗിക്കുന്നത്. അതേസമയം, മോട്ടോര്‍ സൈക്കിളിന്റെ എഞ്ചിന്‍ ചെറുതും കൂടുതല്‍ കാര്യക്ഷമതയുള്ളതും വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതുമാണ്. ബലവും ഈടും വര്‍ധിപ്പിക്കാന്‍ കാറുകള്‍, സ്റ്റീല്‍, അലൂമിനിയം പോലുള്ള വസ്തുക്കള്‍ കൊണ്ടാണ് നിര്‍മിക്കുന്നത്. കൂടാതെ എയറോഡൈനാമിക് ഡിസൈനും കാറിന്റെ ഭാരം വര്‍ധിക്കാന്‍ കാരണമാകുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 04, 2025 1:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ബൈക്കിന് 100 കിലോ കാറിന് 3000 കിലോ; തിയറിയുമായി രാഹുൽ ഗാന്ധി; ഇങ്ങനെയുണ്ടോ മണ്ടത്തരമെന്ന് ബിജെപി