'വിധി നടപ്പാക്കുന്നില്ലെങ്കിൽ സുപ്രീം കോടതി അടച്ചു പൂട്ടാം'; കോടതിയലക്ഷ്യ കേസിൽ പൊട്ടിത്തെറിച്ച് ജസ്റ്റിസ് അരുൺ മിശ്ര
മാർച്ച് 17 ന് ടെലികോം കമ്പനികളുടെ സിഎംഡിമാരും എംഡിമാരും നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു.

സുപ്രീം കോടതി
- News18 Malayalam
- Last Updated: February 14, 2020, 2:08 PM IST
ന്യൂഡൽഹി: വോഡഫോൺ, എയർടെൽ ഉൾപ്പെടെയുള്ള ടെലികോം കമ്പനികൾ എ.ജി.ആർ കുടിശിക അടയ്ക്കാത്തതിൽ കാരണം കാണിക്കൽ നോട്ടീസ് അയച്ച് സുപ്രീം കോടതി.
2019 ഒക്ടോബറിലെ വിധിയനുസരിച്ചുള്ള തുക അടയ്ക്കാത്തതിന് ടെലികോം കമ്പനികളെ കോടതി ശാസിക്കുകയും ചെയ്തു.
മാർച്ച് 17 ന് ടെലികോം കമ്പനികളുടെ സിഎംഡിമാരും എംഡിമാരും നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു.
“എല്ലാത്തരം അഴിമതിയും അവസാനിപ്പിക്കണം. ഇതാണ് അവസാന അവസരവും അവസാന മുന്നറിയിപ്പും". സുപ്രീംകോടതിയുടെ ഉത്തരവിനെ കമ്പനി പ്രതിനിധികൾ “ബഹുമാനിക്കുന്നില്ലെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.
കമ്പനികൾക്കു വേണ്ടി കോടതി ഉത്തരവ് സ്റ്റേ ചെയ്ത കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി കോടതിയലക്ഷ്യം നടത്തിയതിനെ കുറിച്ച് വിശദീകരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. കോടതി വിധി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് ഇന്ന് വൈകുന്നേരത്തിന് മുൻപ് റദ്ദാക്കണമെന്നും ഉദ്യോഗസ്ഥനോട് കോടതി നിർദ്ദേശിച്ചു. "അനുസരിക്കാൻ തയാറായില്ലെങ്കിൽ അയാൾ ജയിലിൽ പോകാൻ തയാറായാകണം." സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
"ഞങ്ങൾ സുപ്രീംകോടതി പൂട്ടണോ? ഒരു സർക്കാർ ഉദ്യോഗസ്ഥൻ എങ്ങനെയാണ് സുപ്രീം കോടതി ഉത്തരവ് സ്റ്റേ ചെയ്യുന്നത്? അങ്ങനെ ഒരു നിയമം ഈ രാജ്യത്തുണ്ടോ? അയാൾക്കെതിരെ സർക്കാർ എന്ത് നടപടിയെടുത്തു?" കോടതി സോളിസ്റ്റർ ജനറലിനോട് ചോദിച്ചു.
നടപടി പരിശോധിക്കാമെന്നു പറഞ്ഞതല്ലാതെ ഉദ്യോഗസ്ഥനെ കുറിച്ച് കൂടുതലൊന്നും പറയാൻ സോളിസിറ്റർ ജനറൽ തയാറായില്ല.
"ഇത് പണത്തെയും അധികാരത്തെയും കുറിച്ചുള്ളതല്ലേ? ആരാണ് ഇതിനൊക്കെ പിന്നിൽ? ആരുടെ നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥൻ ഇങ്ങനെ ചെയ്തത്? പണം നൽകാൻ ആഗ്രഹിക്കാത്തവരുടെ ആളാണ് ഈ ഉദ്യോഗസ്ഥൻ. ഇയാൾക്കെതിരെ ഞങ്ങൾ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയാണ്"- ജസ്റ്റിസ് മിശ്ര കൂട്ടിച്ചേർത്തു.
Also Read സിഎഎ വിരുദ്ധ പ്രസംഗം; ഡോ. കഫീല് ഖാനെതിരേ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു
"രാജ്യത്ത് ഇങ്ങനെയൊക്കെ നടക്കുന്നുവെന്നത് ഞങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഇതുവരെ ഒരു രൂപ പോലും അവർ അടച്ചിട്ടില്ല. എ.ജി.സ് നിശ്ചയിച്ചത് പുനപരിശോധിക്കണമെന്ന ഹർജി ഞങ്ങൾ തള്ളിക്കളയുകയാണ്" ബെഞ്ച് അഭിപ്രായപ്പെട്ടു.
കാര്യങ്ങൾ നല്ലരീതിയിലല്ല നടക്കുന്നതെങ്കിൽ തുടരാൻ താൽപര്യമില്ലെന്നും ജഡ്ജി നിരീക്ഷിച്ചു.
"ഞാൻ എന്നെക്കുറിച്ചല്ല പറയുന്നത്. ആ വ്യവസ്ഥതിയിൽ എന്താണ് സംഭവിക്കുന്നത്? ഇത് ഞെട്ടിപ്പിക്കുന്നതാണ്.ഇത് നന്നാക്കിയെടുക്കാൻ ഞങ്ങൾ പരാമാവദി ശ്രമിക്കും"- ജഡ്ജി പറഞ്ഞു.