നിർഭയ: വധശിക്ഷ നീട്ടിക്കൊണ്ടുപോകാൻ പ്രതികളുടെ തന്ത്രമെന്ന് സോളിസിറ്റർ ജനറൽ; ഉത്തരവ് പിന്നീട്
- Published by:Rajesh V
- news18-malayalam
Last Updated:
നീതി നടപ്പാക്കുന്നതില്‍ ധൃതി കാണിക്കുന്നത് നീതിയെ കുഴിച്ചുമൂടുന്നതിന് തുല്യമാണെന്ന് പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ എ പി സിംഗ്
ന്യൂഡൽഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തതിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി വിധി പറയാനായി മാറ്റി. മൂന്നര മണിക്കൂറോളം നീണ്ട വാദത്തിനൊടുവിലാണ് കേസ് വിധി പറയാന്‍ മാറ്റിവെച്ചത്. ഡല്‍ഹി ഹൈക്കോടതിയില്‍ ജസ്റ്റിസ് സുരേഷ് കൈത്താണ് ഞായറാഴ്ച തന്നെ ഹര്‍ജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് വാദം കേട്ടത്.
വധശിക്ഷ സ്റ്റേ ചെയ്തുള്ള ഉത്തരവ് റദ്ദാക്കണമെന്നും പ്രതികള്‍ നിയമപ്രക്രിയയെ ചൂഷണം ചെയ്യുകയാണെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. വധശിക്ഷ നടപ്പാക്കുന്നത് മനഃപൂർവം വൈകിപ്പിക്കുകയാണ്. ഇത് ഒരിക്കലും അനുവദിക്കാൻ പാടില്ല. പ്രതികള്‍ക്കുള്ള അന്തിമവിധി സുപ്രീംകോടതി തീരുമാനിച്ചതാണ്. നാലുപേരുടെയും ശിക്ഷ ഒരുമിച്ചു നടപ്പാക്കണമെന്നില്ല. അതില്‍ ഒരു തടസവുമില്ല. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് 14 ദിവസത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ കേസില്‍ 13ാം ദിവസമാണ് പ്രതികള്‍ ഹര്‍ജികള്‍ നല്‍കിയത്. ഇത് ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള തന്ത്രമാണ്- സോളിസിറ്റർ ജനറൽ വാദിച്ചു.
advertisement
Also Read- പ്രവാസികൾ വിദേശത്ത് നേടുന്ന വരുമാനത്തിന് നികുതിയില്ല; ആശങ്ക അവസാനിപ്പിച്ച് ധനമന്ത്രി
ദയാ ഹര്‍ജിയില്‍ ഓരോ പ്രതികളുടെ കാര്യത്തിലും രാഷ്ട്രപതിക്ക് വ്യത്യസ്ത നിലപാട് സ്വീകരിക്കാമെന്നും അത് വ്യക്തിപരമാണെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇത് എങ്ങനെയാണ് മറ്റ് പ്രതികളെ ബാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു. തെലങ്കാനയില്‍ ബലാത്സംഗക്കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ചതും സോളിസിറ്റര്‍ ജനറല്‍ വാദത്തിനിടെ പരാമര്‍ശിച്ചിരുന്നു. തെലങ്കാനയില്‍ പ്രതികളെ വധിച്ചപ്പോള്‍ ജനങ്ങള്‍ ആഘോഷിച്ചെന്നും, അത് നീതി നടപ്പിലായതിന്റെ ആഘോഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
advertisement
എന്നാല്‍ വധശിക്ഷ നടപ്പിലാക്കാന്‍ സുപ്രീംകോടതിയോ ഭരണഘടനയോ നിശ്ചിത സമയം അനുവദിച്ചിട്ടില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകനായ എ പി സിംഗിന്റെ വാദം. ഈ കേസില്‍ മാത്രം എന്തിനാണ് ഇത്ര ധൃതിയെന്നും അദ്ദേഹം ചോദിച്ചു. നീതി നടപ്പാക്കുന്നതില്‍ ധൃതി കാണിക്കുന്നത് നീതിയെ കുഴിച്ചുമൂടുന്നതിന് തുല്യമാണെന്നും സിംഗ് പറഞ്ഞു. പ്രതികളായ പവന്‍ കുമാര്‍, അക്ഷയ് കുമാര്‍, വിനയ് ശര്‍മ എന്നിവര്‍ക്ക് വേണ്ടിയാണ് എ പി സിംഗ് കോടതിയില്‍ ഹാജരായത്.
മുകേഷ് സിങ്ങിന് വേണ്ടി ഹാജരായ അഭിഭാഷക റെബേക്കാ ജോണും കേന്ദ്രത്തിന്റെ നീക്കത്തെ എതിര്‍ത്തു. എന്തുകൊണ്ടാണ് ഈ കേസില്‍ നേരത്തെ നടപടികള്‍ സ്വീകരിക്കാതിരുന്നതെന്നും, നിയമമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതില്‍ തങ്ങളെ കുറ്റപ്പെടുത്താനാകില്ലെന്നുമായിരുന്നു അവരുടെ വാദം. ജീവിതത്തിന്റെ അവസാനശ്വാസം വരെ നിയമത്തിന്റെ എല്ലാ വഴികളും തേടാന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും റെബേക്കാ ജോണ്‍ പറഞ്ഞു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 02, 2020 8:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
നിർഭയ: വധശിക്ഷ നീട്ടിക്കൊണ്ടുപോകാൻ പ്രതികളുടെ തന്ത്രമെന്ന് സോളിസിറ്റർ ജനറൽ; ഉത്തരവ് പിന്നീട്








