'വീട്ടു ജോലി ചെയ്യാൻ ജോലിക്കാരിയല്ല; ജീവിതപങ്കാളിയാണ്'; ഭർത്താവിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു
വീട്ടുജോലികൾ ഭാര്യയിൽ മാത്രം പരിമിതപ്പെട്ടതല്ലെന്നും അതിൽ ഭർത്താവിനും തുല്യ പങ്കുണ്ടെന്നും സുപ്രീം കോടതി. വീട്ടുജോലിക്കാരിയെയല്ല വിവാഹം കഴിക്കുന്നതെന്നും മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്നും ഒരു വിവാഹമോചനക്കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് പറഞ്ഞു.
ഇന്നത്തെ കാലം മാറിയെന്നും പാചകം ചെയ്യുന്നതിലും വസ്ത്രങ്ങൾ കഴുകുന്നതിലുമെല്ലാം ഭർത്താവിനും തുല്യ പങ്കുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു. ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 2017-ൽ വിവാഹിതരായ ദമ്പതികളുടെ വിവാഹ മോചന ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഇവർക്ക് എട്ട് വയസ്സുള്ള ഒരു മകനുണ്ട്. ഭർത്താവ് സർക്കാർ അധ്യാപകനും ഭാര്യ ലക്ചററുമാണ്.
advertisement
വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഭാര്യ തന്നോടും കുടുംബത്തോടും മോശമായി പെരുമാറിയെന്ന് ഭർത്താവ് തന്റെ ഹർജിയിൽ ആരോപിച്ചു. ഭാര്യ പാചകം ചെയ്യാൻ വിസമ്മതിച്ചുവെന്നും മകന്റെ നൂലുകെട്ട് ചടങ്ങിന് തങ്ങളെ ക്ഷണിച്ചില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. എന്നാൽ, ഭർത്താവിന്റെ വീട്ടുകാർ നൂലുകെട്ടിന് വരാൻ വിസമ്മതിച്ചുവെന്നും പകരം സ്വർണ്ണവും പണവും ആവശ്യപ്പെട്ടുവെന്നുമാണ് ഭാര്യ ഹർജിയിൽ വ്യക്തമാക്കിയത്.
കേസ് ആദ്യം പരിഗണിച്ച ഫാമിലി കോടതി ക്രൂരത എന്ന കാരണത്താൽ വിവാഹമോചനം അനുവദിച്ചിരുന്നു. എന്നാൽ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെ വിവാഹമോചന വിധി റദ്ദാക്കി. ഇതിനെതിരെ ഭർത്താവ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 20, 2026 10:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'വീട്ടു ജോലി ചെയ്യാൻ ജോലിക്കാരിയല്ല; ജീവിതപങ്കാളിയാണ്'; ഭർത്താവിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം







