Exclusive| തടിയന്റവിടെ നസീർ ജയിലിനുള്ളിൽ നിന്നും തീവ്രവാദ പ്രവർത്തനത്തിനായി സംഘത്തെ തയാറാക്കി; ഞെട്ടിക്കുന്ന വിവരങ്ങളുമായി NIA
- Published by:Rajesh V
- news18-malayalam
Last Updated:
അറസ്റ്റിലായ ജയിൽ ഡോക്ടറെയും എഎസ്ഐയെയും തീവ്രവാദ റിക്രൂട്ട്മെന്റിന് ഉപയോഗിച്ചതായും കണ്ടെത്തി
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളുമായി ദേശീയ അന്വേഷണ ഏജൻസി. ജയിലിലെ തടവുകാരെ ഒരുമിച്ച്കൂട്ടി ഭീകര പ്രവർത്തനത്തിന് പുതിയ സംഘമുണ്ടാക്കിയെന്ന് എൻഐഎ കണ്ടെത്തി. അറസ്റ്റിലായ ജയിൽ ഡോക്ടറെയും എഎസ്ഐയെയും തീവ്രവാദ റിക്രൂട്ട്മെന്റിന് ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ മൂന്നുപേരുടെയും റൂട്ട് മാപ്പ് തയാറാക്കി അന്വേഷണം തുടരുകയാണ്.
ലഷ്ഖർ ഇ തൊയ്ബയുടെ നേതൃത്തിൽ 2023ൽ ബെംഗളൂരുവിലെ വിവിധ നഗരങ്ങളിൽ സ്ഫോടനം നടത്താനിരുന്ന പദ്ധതി പാളിയതിന് പിന്നാലെയായിരുന്നു പുതിയ തീവ്രവാദ സംഘത്തെ കെട്ടിപ്പടുക്കാൻ തടിയന്റവിടെ നസീർ ശ്രമമാരംഭിച്ചത്. അറസ്റ്റിലായ ജയിൽ സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ്, മുസ്ലീം യുവാക്കളായ തടവുകാരെ തീവ്രവാദ പ്രവർത്തനത്തിനായി പ്രേരിപ്പിച്ചെന്നാണ് വിവരം. ഇക്കാര്യം സ്ഥിരീകരിക്കാൻ ജയിലിലെ തടവുകാരെ എൻഐഎ ചോദ്യം ചെയ്യുകയാണ്.
ഇതും വായിക്കുക: ഇ കെ നായനാർ വധശ്രമക്കേസ് പ്രതി; ആരാണ് തടിയന്റവിടെ നസീർ?
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തടിയന്റവിടെ നസീർ ജയിലിൽ നിന്ന് രക്ഷപ്പെടാൻ നടത്തിയ ഘട്ടംഘട്ടമായുള്ള പദ്ധതിയാണ് എൻഐഎ പുറത്തുകൊണ്ടുവന്നത്. മാനസികമായി തകർന്ന തടവുകാര്‍ക്ക് ആത്മവിശ്വാസം പകർന്നു നേർവഴിക്ക് കൊണ്ടുവരികയായിരുന്നു സൈക്യാട്രിസ്റ്റ് നാഗരാജുവിന്റെ ചുമതല. എന്നാൽ ഇതിനുപകരം, ജയിലിനുള്ളിലെ മുസ്ലിം യുവാക്കളെ തീവ്രവാദപ്രവർത്തനങ്ങൾക്ക് പ്രേരണ നൽകുകയാണ് അദ്ദേഹം ചെയ്തത്. മുസ്ലിം സമൂഹത്തിനെതിരെ അനീതി നടക്കുന്നുണ്ടെന്ന് പറഞ്ഞായിരുന്നു ഇത്. ഡോക്ടറായതിനാൽ ജയിലിനുള്ളിൽ എവിടെയും ഏതുസമയത്തും പ്രവേശിക്കാൻ നാഗരാജിന് കഴിയുമായിരുന്നു. ഇത് അവസരമായി നാഗരാജ് ഉപയോഗിച്ചുവെന്നാണ് പ്രാഥമിക നിഗമനം.
advertisement
ഇതും വായിക്കുക: കർണാടക ജയിലിൽ തടിയന്റവിടെ നസീർ ഉൾപ്പെടെ തടവുകാർക്ക് മൊബൈൽ ഫോൺ എത്തിച്ച ജയിൽ ഡോക്ടർ ഉൾപ്പെടെ 3 പേർ NIA പിടിയിൽ
നാഗരാജിനൊപ്പം അറസ്റ്റിലായ എഎസ്‌ഐ ചാൻ പാഷയും തടവുകാരെ ബ്രെയിൻ വാഷ് ചെയ്തുവെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇത് സ്ഥിരീകരിക്കുന്നതിനാണ് ജയിൽ തടവുകാരെ ചോദ്യം ചെയ്യുന്നത്. ഡോ. നാഗരാജ് ജയിലിലെ ഏത് ബ്ലോക്കിലേക്കാണ് സ്ഥിരമായി പോയിരുന്നുതെന്നും ഏതൊക്കെ തടവുകാരെയാണ് പതിവായി കണ്ടിരുന്നതെന്നും എൻഐഎ അന്വേഷിക്കുന്നുണ്ട്. എൻഐഎയുടെ വ്യത്യസ്ത സംഘങ്ങളാണ് ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുന്നത്.
advertisement
ഒരു സംഘം അറസ്റ്റിലായവരെ ചോദ്യം ചെയ്യുമ്പോള്‍ തടവുകാരിൽ നിന്നും ജയിൽ ജീവനക്കാരിൽ നിന്നും മറ്റൊരു സംഘമാണ് വിവരങ്ങൾ ചോദിച്ച് മനസിലാക്കുന്നത്. മറ്റൊരു സംഘം തടവുകാരുടെ റൂട്ട് മാപ്പ് പരിശോധിക്കുന്നു. എവിടെയൊക്കെ പോയി, ആരെയെല്ലാം കണ്ടു, എന്തെങ്കിലും വാങ്ങലുകൾ നടത്തിയോ എന്നിങ്ങനെയാണ് അന്വേഷണം. വേറൊരു സംഘം സംശയമുള്ളവരുടെ മൊബൈല്‍ വിവരങ്ങൾ, വാട്സാപ്പ്, ടെലിഗ്രാം എന്നിവിടങ്ങളിൽ നിന്ന് വിവരശേഖരം നടത്തുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore [Bangalore],Bangalore,Karnataka
First Published :
July 11, 2025 2:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Exclusive| തടിയന്റവിടെ നസീർ ജയിലിനുള്ളിൽ നിന്നും തീവ്രവാദ പ്രവർത്തനത്തിനായി സംഘത്തെ തയാറാക്കി; ഞെട്ടിക്കുന്ന വിവരങ്ങളുമായി NIA