IPL 2021 | പഞ്ചാബിന് ജയിക്കണം, വീഴ്‌ത്തേണ്ടത് ആര്‍സിബിയെ, കോഹ്ലിയും രാഹുലും നേർക്കുനേർ
- Published by:Anuraj GR
- news18-malayalam
Last Updated:
കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചിലും ജയിച്ച് ആര്‍സിബി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ആറില്‍ നാലിലും തോറ്റ പഞ്ചാബ് കിങ്‌സ് ആറാം സ്ഥാനത്താണ്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കെ എൽ രാഹുലിൻ്റെ പഞ്ചാബ് കിങ്‌സും വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍. കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചിലും ജയിച്ച് ആര്‍സിബി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ആറില്‍ നാലിലും തോറ്റ പഞ്ചാബ് കിങ്‌സ് ആറാം സ്ഥാനത്താണ്. ഈ സീസണിൽ തകർപ്പൻ മുന്നേറ്റം നടത്തുന്ന കോഹ്ലിയും സംഘവും ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ മികവ് പുർലർത്തിയാണ് മുന്നേറുന്നത്. പഞ്ചാബിനെതിരെ ജയിച്ചാൽ പോയിൻ്റ് ടേബിളിൽ വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്താൻ ഉള്ള അവസരമാണ് കോഹ്ലിയുടെ ടീമിനെ കാത്തിരിക്കുന്നത്. മറുവശത്ത് പഞ്ചാബിന് ഇന്ന് ജയിക്കാനായൽ അവരുടെ നില മെച്ചപ്പെടുത്താൻ ആവും. അതുകൂടാതെ പോയിൻ്റ് അടിസ്ഥാനത്തിൽ നാലാം സ്ഥാനത്ത് ഉള്ള മുംബൈ ഇന്ത്യൻസിൻ്റെ ഒപ്പം എത്താനും രാഹുലിനും സംഘത്തിനും കഴിയും. പക്ഷേ ആർസിബിയുടെ നിലവിലെ ഫോമിൽ അവരെ തോൽപ്പിക്കാൻ പഞ്ചാബിന് നന്നായി വിയർപ്പ് ഒഴുക്കേണ്ടി വരും.
അവസാന മത്സരത്തില്‍ അവസാനം വരെ പൊരുതി ഡല്‍ഹി ക്യാപിറ്റല്‍സിനെ ഒരു റണ്ണിന് തോൽപ്പിച്ചാണ് ആർസിബി പഞ്ചാബിനെ നേരിടാൻ എത്തുന്നത്. കോഹ്ലി,ദേവ്ദത്ത് പടിക്കൽ,എബി ഡിവില്ലിയേഴ്‌സ്,ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരുടെ ബാറ്റിങ് പ്രകടനവും ഹർഷൽ പട്ടേൽ, കൈൽ ജാമിസൻ,മുഹമ്മദ് സിറാജ് എന്നിവരുടെ ബൗളിങ്ങും ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നു. സീസണില്‍ സിഎസ്‌കെയോട് മാത്രമാണ് ആര്‍സിബി എല്ലാ തലത്തിലും പരാജയപ്പെട്ടത്. കോഹ്ലിക്ക് സ്ഥിരതകണ്ടെത്താനാവുന്നില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്. താരത്തിന് കൂട്ടായി ഓപ്പണിംഗിൽ എത്തുന്ന ദേവദത്ത് പടിക്കൽ തകർപ്പൻ തുടക്കമാണ് നൽകുന്നത് പ്രായം തളര്‍ത്താത്ത പോരാളിയായി മധ്യനിരയില്‍ എബി ഡിവില്യേഴ്സ് തകർപ്പൻ ഫോമിൽ കളിക്കുന്നതും ആർസിബിയുടെ ആത്മവിശ്വാസം കൂട്ടുന്നു. ഹര്‍ഷല്‍ പട്ടേല്‍ മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ മിടുക്ക് കാട്ടുമ്പോള്‍ ന്യൂബോളിലും ഡെത്ത് ഓവറുകളിലും മുഹമ്മദ് സിറാജ് ടീമിന്റെ വിശ്വസ്തനായ ബൗളറായി മാറുന്ന പ്രകടനങ്ങളാണ് കാണാൻ കഴിയുന്നത്.
advertisement
മറുവശത്ത്, ബാറ്റിങ് നിരയുടെ മോശം ഫോമാണ് പഞ്ചാബിനെ പിന്നോട്ടടിക്കുന്നത്. സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കാൻ അവരുടെ ബാറ്റിങ് നിരക്ക് സാധിക്കുന്നില്ല. ക്യാപ്റ്റൻ രാഹുലിൻ്റെ മേലുള്ള അവരുടെ അമിതാശ്രയവും അവർക്ക് തിരിച്ചടി ആവുന്നുണ്ട്. രാഹുൽ തിളങ്ങിയില്ലെങ്കിൽ മറ്റാര് എന്നുള്ള ചോദ്യത്തിന് അവർക്ക് ഒരു ഉത്തരം ഇത് വരെ കിട്ടിയിട്ടില്ല. ബാക്കിയുള്ള താരങ്ങൾ ഒരു മത്സരത്തിൽ തിളങ്ങിയാൽ അടുത്ത മത്സരത്തിൽ പാടെ നിറം മങ്ങുന്ന അവസ്ഥയാണ്. വമ്പനടിക്കാർ ഒരുപാടുള്ള പഞ്ചാബ് നിരയിൽ നിന്ന് പ്രതീക്ഷിച്ച പ്രകടനമല്ല ആരാധകർക്ക് ലഭിക്കുന്നത്. തുടരെ തുടരെ ടീം മോശം പ്രകടനം കാഴ്ചവെച്ചിട്ടും ടി20 റാങ്കിംഗിൽ ഒന്നാമതുള്ള ഇംഗ്ലണ്ട് താരം ഡേവിഡ് മലാന് പഞ്ചാബ് അവസരം നല്‍കിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ക്രിസ് ഗെയ്ല്‍,നിക്കോളാസ് പൂരാൻ എന്നിവർ പാടെ നിരാശപ്പെടുത്തുന്നു. കെ എല്‍ രാഹുല്‍ പെട്ടെന്ന് പുറത്താവുന്ന മത്സരങ്ങളില്‍ ടീം കൂട്ടത്തകര്‍ച്ച നേരിടുന്നു. മുന്‍ സീസണുകളിലേത് പോലെ മായങ്കിനും രാഹുലിനും ചേര്‍ന്ന് ഓപ്പണിങ്ങിലും മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാനാവുന്നില്ല.
advertisement
ആർസിബിക്കെതിരെ വിജയിക്കണമെങ്കിൽ പഞ്ചാബിന്റെ ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരുക തന്നെ വേണം.
ബാറ്റിങ്ങിനെ അപേക്ഷിച്ച് ബൗളിംഗ് നിര ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പക്ഷേ ആദ്യം ബാറ്റ് ചെയ്ത തകർന്നടിയുന്ന അവരുടെ ബാറ്റിങ് നിര പ്രതിരോധിക്കാൻ ചെറിയ സ്കോർ മുന്നോട്ട് വക്കുമ്പോൾ പഞ്ചാബിൻ്റെ ബൗളിംഗ് നിരക്ക് കാര്യങ്ങൾ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. രവി ബിഷ്ണോയും ആർഷദീപ് സിംഗും നന്നായി പന്തെറിയുന്നുണ്ടെങ്കിലും ഷമി തൻ്റെ പൂർണ മികവിലേക്കു ഉയരാത്തത്തും വൻ തുക മുടക്കി ടീമിലെത്തിച്ച റീലി മെറിഡിത്തും ജൈ റിച്ചാർഡ്സനും ധാരാളം റൺസ് വഴങ്ങുന്നതും അവർക്ക് തിരിച്ചടി ആവുന്നു.
advertisement
ആര്‍സിബിക്കെതിരേ നേര്‍ക്കുനേര്‍ കണക്കില്‍ പക്ഷേ പഞ്ചാബിനാണ് മുന്‍തൂക്കം. 26 മത്സരത്തില്‍ ഇരുവരും മുഖാമുഖം എത്തിയപ്പോള്‍ 14 തവണയും ജയം പഞ്ചാബിനായിരുന്നു. 12 തവണയാണ് ആര്‍സിബിക്ക് ജയിക്കാനായത്. എന്നാല്‍ നിലവിലെ ഫോമിന്റെ അടിസ്ഥാനത്തില്‍ ആര്‍സിബിക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്.
ഇന്ന് രാത്രി 7 30നു സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ തൽസമയം.
Summary- Punjab Kings to face Royal Challengers Bangalore at Ahmedabaad. Punjab side is desperate for a win so as to make their tournament run smooth.
Location :
First Published :
April 30, 2021 2:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | പഞ്ചാബിന് ജയിക്കണം, വീഴ്‌ത്തേണ്ടത് ആര്‍സിബിയെ, കോഹ്ലിയും രാഹുലും നേർക്കുനേർ



