• HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2022 | 'സെഞ്ചുറി മാൻ' പാട്ടിദാർ (54 പന്തിൽ 112*); പിന്തുണച്ച് കാർത്തിക് (23 പന്തിൽ 37*); ബാംഗ്ലൂരിന് കൂറ്റൻ സ്കോർ

IPL 2022 | 'സെഞ്ചുറി മാൻ' പാട്ടിദാർ (54 പന്തിൽ 112*); പിന്തുണച്ച് കാർത്തിക് (23 പന്തിൽ 37*); ബാംഗ്ലൂരിന് കൂറ്റൻ സ്കോർ

54 പന്തിൽ ഏഴ് സിക്‌സും 12 ഫോറും സഹിതം 112 റൺസ് നേടിയ പാട്ടിദാർ പ്ലേഓഫിൽ ഒരു ബാംഗ്ലൂർ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് കുറിച്ചത്.

Image: IPL, Twitter

Image: IPL, Twitter

  • Share this:

    ഐപിഎല്ലിൽ (IPL 2022) എലിമിനേറ്റർ (Eliminator) മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ (Lucknow Super Giants) 207 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (Royal Challengers Bangalore). ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ രജത് പാട്ടിദാറിന്റെ (Rajat Patidar) വെടിക്കെട്ട് സെഞ്ചുറിയുടെ (54 പന്തിൽ 112*) ബലത്തിലാണ് കൂറ്റൻ സ്കോർ നേടിയത്. 54 പന്തിൽ ഏഴ് സിക്‌സും 12 ഫോറും സഹിതം 112 റൺസ് നേടിയ പാട്ടിദാർ പ്ലേഓഫിൽ ഒരു ബാംഗ്ലൂർ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് കുറിച്ചത്. ദിനേഷ് കാർത്തിക് (23 പന്തിൽ 37*) പാട്ടിദാറിന് മികച്ച പിന്തുണ നൽകി.


    വിരാട് കോഹ്ലി (24 പന്തിൽ 25൦ ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോൾ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി (0), ഗ്ലെൻ മാക്‌സ്‌വെൽ (9) എന്നിവർ നിരാശപ്പെടുത്തി.

    തുടക്കത്തിൽ വിരാട് കോഹ്‌ലിയെ കൂട്ടുപിടിച്ച് അടിതുടങ്ങിയ പാട്ടിദാർ ഇന്നിങ്സിന്റെ അവസാന ഓവറുകളിൽ ദിനേഷ് കാർത്തിക്കിനെ കൂട്ടുപിടിച്ചാണ് തകർത്തടിച്ചത്. രണ്ടാം വിക്കറ്റിൽ കോഹ്‌ലിക്കൊപ്പം 66 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ താരം കാർത്തിക്കിനൊപ്പം അഞ്ചാം വിക്കറ്റിൽ അഭേദ്യമായ 92 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

    ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ ഡുപ്ലെസിയെ നഷ്ടമായി പതറിയ ബാംഗ്ലൂരിനെ പാട്ടിദാറും കോഹ്‌ലിയും ചേർന്നാണ് കരകയറ്റിയത്‌. കോഹ്ലി താളം കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ പാട്ടിദാർ ആക്രമണ ചുമതല ഏറ്റെടുക്കുകയായിരുന്നു. തുടരെ ബൗണ്ടറികൾ നേടി സ്കോർ ഉയർത്തിയ താരം ബാംഗ്ലൂരിനെ തുടക്കത്തിലെ തിരിച്ചടിയിൽ നിന്നും കരകയറ്റി മികച്ച തുടക്കം നേടിക്കൊടുക്കുകയായിരുന്നു.

    പവർപ്ലേയിൽ റൺസ് വഴങ്ങിയ ലക്നൗ മധ്യ ഓവറുകളിൽ കോഹ്ലി, മാക്‌സ്‌വെൽ, ലോംറോർ (14) എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി തിരിച്ചടിച്ചെങ്കിലും. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച പാട്ടിദാർ – കാർത്തിക് സഖ്യം ബാംഗ്ലൂരിന് വീണ്ടും മേൽക്കൈ നേടിക്കൊടുക്കുകയായിരുന്നു. ഇതിനിടയിൽ ക്യാച്ചുകൾ കൈവിട്ട് ലക്നൗ താരങ്ങളും സഹായിച്ചു. തകർത്തടിച്ച് മുന്നേറിയ സഖ്യം അവസാന അഞ്ചോവറിൽ നിന്നും 84 റൺസാണ് കൂട്ടിച്ചേർത്തത്.

    ലക്നൗവിനായി ബൗളിങ്ങിൽ മൊഹ്സിൻ ഖാൻ, ആവേശ് ഖാൻ, ക്രുനാൽ പാണ്ഡ്യ, രവി ബിഷ്ണോയ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇതിൽ ഒരു വിക്കറ്റ് നേടിയതിന് പുറമെ നാലോവറിൽ കേവലം 25 റൺസ് മാത്രം വിട്ടുകൊടുത്ത മൊഹ്സിൻ ഖാൻ മികച്ച പ്രകടനം നടത്തി. മറ്റ് ബൗളർമാരെല്ലാം കണക്കിന് തല്ലുവാങ്ങിയപ്പോൾ മൊഹ്സിൻ റൺ വഴങ്ങാതെ പിടിച്ചുനിന്നു.

    Published by:Naveen
    First published: