ഐപിഎല്ലില്‍ (IPL 2022) രാജസ്ഥാന് റോയല്‍സിനെതിരെ (Rajasthan Royals) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് (Kolkata Knight Riders) 153 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും (49 പന്തില്‍ 54), ഷിംറോണ്‍ ഹെറ്റ്മയര്‍ (13 പന്തില്‍ 27*) എന്നിവരുടെ പ്രകടനങ്ങളുടെ ബലത്തില്‍ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. രണ്ട് വിക്കറ്റ് വീഴ്ത്തി ടിം സൗത്തി കൊല്‍ക്കത്തയ്ക്കായി ബൗളിങ്ങില്‍ തിളങ്ങി.
നേരത്തെ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനെ (2) റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി ഉമേഷ് യാദവ് രാജസ്ഥാന് ആദ്യ തിരിച്ചടി നല്കി. പതിവ് ശൈലിയില്‍ കളിക്കാന്‍ ബട്ട്ലര്‍ക്ക് കഴിയാതെ വന്നതോടെ പവര്‍ പ്ലേയില്‍ രാജസ്ഥാന്
കാര്യമായി റണ്‍സ് നേടാന്‍ കഴിഞ്ഞില്ല. പടിക്കല്‍ പോയ ശേഷം ക്രീസിലെത്തിയ സഞ്ജു റണ്‍സ് എളുപ്പത്തില്‍ നേടിയതാണ് പവര്‍പ്ലേയില്‍ രാജസ്ഥാന് ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്.
പവര്‍പ്ലേക്ക് പിന്നാലെ തന്നെ ബട്ട്ലറെ (25 പന്തില്‍ 22) സൗത്തി മടക്കിയതോടെ രാജസ്ഥാന് ഇന്നിങ്സിന്റെ ഉത്തരവാദിത്തം സഞ്ജു ഏറ്റെടുക്കുകയായിരുന്നു. ഇതോടെ രാജസ്ഥാന്റെ സ്കോറിങ്ങിന് വേഗം കുറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം ടീമിലിടം നേടിയ കരുണ്‍ നായര്‍ക്ക് (13 പന്തില്‍ 13) കാര്യമായ സംഭാവന നല്കാന് കഴിഞ്ഞില്ല. പതിയെ രാജസ്ഥാന്റെ സ്കോര്‍ 100 കടത്തിയ സഞ്ജു 40 പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ ഇതിന് പിന്നാലെ താനേ ശിവം മാവിയുടെ പന്തില്‍ റിങ്കു സിങ്ങിന് ക്യാച്ച് നല്കി പുറത്തായി. 49 പന്തുകളില്‍ നിന്നും ഏഴ് ഫോറും ഒരു സിക്സും അടക്കമാണ് സഞ്ജു 54 റണ്‍സ് നേടിയത്.
സഞ്ജു പുറത്തായതോടെ രാജസ്ഥാന്റെ സ്കോറിങ് വീണ്ടും ഇഴഞ്ഞെങ്കിലും ഷിംറോണ്‍ ഹെറ്റ്മയറുടെ ചെറിയ വെടിക്കെട്ടാണ് രാജസ്ഥാനെ ഭേദപ്പട്ട സ്കോറിലേക്ക് നയിച്ചത്. ടിം സൗത്തി എറിഞ്ഞ 19-ാ0 ഓവറില്‍ തുടരെ രണ്ട് സിക്സ് പറത്തി 20 റണ്‍സ് നേടിയ വിന്‍ഡീസ് താരം രാജസ്ഥാനെ 150 ന് അടുത്ത് എത്തിക്കുകയായിരുന്നു. ഹെറ്റ്മയര്‍ക്കൊപ്പം അശ്വിന് (അഞ്ച് പന്തില്‍ ആറ്) പുറത്താകാതെ നിന്നു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.