ഐപിഎല്ലില്‍ (IPL 2022) പഞ്ചാബ് കിങ്സിനെ (Punjab Kings) ആറുവിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (Kolkata Knight Riders). പഞ്ചാബ് ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം വെറും 14.3 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു. 31 പന്തുകളില്‍ നിന്ന് 70 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ആന്‍ഡ്രേ റസ്സലാണ് കൊല്‍ക്കത്തയുടെ വിജയശില്‍പ്പി. 31 പന്തില്‍ എട്ട് സിക്സും രണ്ട് ഫോറും സഹിതമാണ് റസ്സല്‍ 70 റണ്‍സ് നേടിയത്.
ഒരു ഘട്ടത്തില്‍ തകര്‍ച്ച നേരിട്ട ടീമിനെ റസ്സല്‍ ഒറ്റയ്ക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു. നാലുവിക്കറ്റെടുത്ത ഉമേഷ് യാദവിന്റെ പ്രകടനത്തിലാണ് പഞ്ചാബ് ചെറിയ സ്കോറിലൊതുങ്ങിയത്. സീസണില്‍ കൊല്‍ക്കത്തയുടെ രണ്ടാം വിജയമാണിത്.
മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ കൊല്‍ക്കത്തയ്ക്ക് തകര്‍ച്ച നേരിട്ടു. ടീം സ്കോര്‍ 14-ല്‍ നില്‍ക്കേ ഓപ്പണര്‍ അജിങ്ക്യ രഹാനെയെ കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. 12 റണ്‍സെടുത്ത രഹാനെ റബാടയുടെ പന്തില്‍ ഒഡിയന്‍ സ്മിത്തിന് ക്യാച്ച് സമ്മാനിച്ച് താരം മടങ്ങി. പിന്നാലെ വന്ന ശ്രേയസ്സ് അയ്യര്‍ മികച്ച രീതില്‍ ബാറ്റ് ചെയ്യാന്‍ തുടങ്ങി. എന്നാല്‍ മറുവശത്ത് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ വെങ്കടേഷ് അയ്യരെ മടക്കി സ്മിത്ത് കൊല്‍ക്കത്തയ്ക്ക് പ്രഹരമേല്‍പ്പിച്ചു. വെറും മൂന്ന് റണ്‍സായിരുന്നു താരം നേടിയത്.
പിന്നീട് ക്രീസിലെത്തിയ സാം ബില്ലിങ്സിനെ കൂട്ടുപിടിച്ച് ശ്രേയസ് ടീം സ്കോര്‍ 50 കടത്തി. എന്നാല്‍ മികച്ച തുടക്കം നല്ലൊരു ഇന്നിങ്സായി മാറ്റാന്‍ ശ്രേയസ്സിന് സാധിച്ചില്ല. 15 പന്തുകളില്‍ നിന്ന് 26 റണ്‍സെടുത്ത താരത്തെ രാഹുല്‍ ചഹാര്‍ റബാടയുടെ കൈയ്യിലെത്തിച്ചു. അതേ ഓവറില്‍ തന്നെ അപകടകാരിയായ നിതീഷ് റാണയെ റണ്‍സെടുക്കും മുന്‍പ് വിക്കറ്റിന് മുന്നില്‍ കുടുക്കി ചാഹര്‍ കൊല്‍ക്കത്തയെ തകര്‍ത്തു. ഇതോടെ കൊല്‍ക്കത്ത 51 ന് നാല് വിക്കറ്റ് എന്ന സ്കോറിലേക്ക് വീണു.
പിന്നീട് ക്രീസിലൊരുമിച്ച റസ്സല്‍ ബില്ലിങ്സ് സഖ്യം ടീമിനെ മുന്നോട്ട് നയിച്ചു. മികച്ച ഷോട്ടുകള്‍ കളിച്ച് റസ്സല്‍ ടീം സ്കോര്‍ ഉയര്‍ത്തി. ഒഡിയന്‍ സ്മിത്ത് ചെയ്ത 12ആം ഓവറില്‍ മൂന്ന് സിക്സും ഒരു ഫോറുമടക്കം 23 റണ്‍സാണ് റസ്സല്‍ അടിച്ചെടുത്തത്. ബില്ലിങ്സിന്റെ സിക്സടക്കം ആ ഓവറില്‍ 29 റണ്‍സ് പിറന്നു. ഇതോടെ കളി കൊല്‍ക്കത്തയുടെ കൈയ്യിലായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 137 റണ്‍സ് നേടുമ്പോഴേക്കും എല്ലാ വിക്കറ്റുകളും നഷ്ടമായി. സ്റ്റാര്‍ പേസര്‍ ഉമേഷ് യാദവാണ് പഞ്ചാബ് ബാറ്റിംഗ് നിരയുടെ കഥ കഴിച്ചത്. നാലോവറില്‍ 23 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
റണ്‍സ് നേടിയ ഭാനുക രാജപക്സയാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍. വാലറ്റത്ത് 16 പന്തില്‍ 25 റണ്‍സ് നേടിക്കൊണ്ട് കാഗിസോ റബാട ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ചു. കൊല്‍ക്കത്തയ്ക്കായി സൗത്തി രണ്ട് വിക്കറ്റും ശിവം മവി, സുനില്‍ നരേയ്ന്, ആന്‍ഡ്രേ റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.