തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ(Health Department) ഭരണ കെടുകാര്യസ്ഥതയ്ക്ക് കൂടുതൽ വിവരങ്ങൾ പുറത്ത്. വകുപ്പിൽ സ്ഥാനക്കയറ്റവും നിയമനം നടക്കുന്നില്ല. വകുപ്പ് ഡയറക്ടറുടെ തസ്തിക ഒഴിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. ഇത് കൂടാതെ 170 ഓളം തസ്തികകളിൽ നിയമനമൊ സ്ഥാനക്കയറ്റമൊ നടത്താതെ ഒഴിച്ചിട്ടിരിക്കുകയാണ്. ആരോഗ്യവകുപ്പ് കോവിഡ് പ്രതിസന്ധിയുടെ നിർണായക ഘട്ടത്തിലൂടെ കടന്ന് പോയപ്പോൾ പോലും സ്ഥിരം വകുപ്പ് ഡയറക്ടറെ നിയമിച്ചിരുന്നില്ല.
ഡോക്ടർ ആർ എൽ സരിത ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞ ശേഷം കഴിഞ്ഞ ഒരു വർഷമായി സ്ഥിരം ആരോഗ്യവകുപ്പിന് സ്ഥിരം ഡയറക്ടർ ഇല്ല. അഡീഷ്ണൽ ഡയറക്ടർക്കാണ് നിലവിൽ ഡി.എച്ച്.എസിന്‍റെ ചുമതല നൽകിയിരിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് കേഡറിൽ രണ്ട് അഡീഷ്ണൽ ഡയറ്കടർമാരുടെയും ആറ് ഡെപ്യൂട്ടി ഡയറക്ടർമാരുടെയും ഏഴ് അസിസ്റ്റന്‍റ് ഡയറകട്ർമാരുടെയുമടക്കം 16 തസ്കതികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ജനറൽ കേഡറിൽ അഞ്ച് സിവിൽ സർജൻമാരുടെയും 45 അസിസ്റ്റന്‍റ് സർജൻമാരുടെയുമടക്കം 58 കസേരകളാണ് ഒഴിഞ്ഞുകിടക്കുന്നത്. സുപ്രധാന ചുമതലകൾ ചുമതലകൾ നിർവഹിക്കേണ്ട വകുപ്പുകൾ ഇത്തരമൊരു സ്ഥിതിവിശേഷം കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്ന ഡോ.ആർ.എൽ സരിത 2021 ഏപ്രിലാണ് സർവീസിൽ നിന്ന് സ്വയം വിരമിച്ചത്. സ്പെഷ്യാലിറ്റി കേഡറിലും സ്ഥിതി വ്യത്യസ്തമല്ല. ജനറൽ മെഡിസിനിൽ 21 ഉം ജനറൽ സർജറിയിൽ 22 ഉം ഗൈനക്കോളജിയിൽ ആറും അനസ്തേഷ്യാ വിഭാഗത്തിൽ എട്ടും ഉൾപ്പെടെ 92 തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. വർഷാവർഷം പൊതു സ്ഥലംമാറ്റം നടക്കാറുണ്ടെങ്കിലും ആരോഗ്യവകുപ്പിലെ ഡോക്ടർമാർക്ക് 2021 വർഷത്തെ പൊതു സ്ഥലം മാറ്റം പോലും നടത്തിയിട്ടില്ല. കഴിഞ്ഞ വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കേണ്ട ഈ പ്രക്രിയയുടെ കരട് പട്ടിക പോലും പ്രസിദ്ധീകരിച്ചത് 2022 ജനുവരിയിലാണ്. അതുകഴിഞ്ഞ് രണ്ടു മാസമായിട്ടും അന്തിമപട്ടിക പോലും പുറപ്പെടുവിച്ചിട്ടില്ല.
ഡി.എച്ച്.എസ് ഓഫീസിൽ ഇ-ഓഫീസ് സംവിധാനം നടപ്പാക്കാത്തതിനാൽ പൊതു ജനങ്ങൾക്ക് വിവിധ കാര്യങ്ങളിൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകളോടൊപ്പം ഡോക്ടർമാരുടെ പ്രൊബേഷൻ പാസാക്കൽ, സർവീസ് റെഗുലറൈസേഷൻ, പോലീസ് വെരിഫിക്കേഷൻ തുടങ്ങി നിരവധി വിഷയങ്ങളിൽ കാലതാമസം നേരിടുകയാണ്. വിഷയത്തിൽ പ്രതിഷേധവുമായി സർക്കാർ ഡോക്ടർമാരുടെ സംഘടന കെജിഎംഒഎ രംഗത്തെത്തി. ആരോഗ്യവകുപ്പ് ഡയറക്ടറുടേതുൾപ്പടെ നിരവധി തസ്തികകളിൽ നിയമനം നടത്താത്ത നടപടിയിലും ഡോക്ടർമാരുടെ വിവിധ സർവീസ് കാര്യങ്ങളിൽ അമിതമായ കാലതാമസം വരുത്തുന്നതിലും കെ ജി എം ഒ എ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സമയബന്ധിത പ്രമോഷൻ നടക്കാത്ത ഒരേ ഒരു വിഭാഗം സർക്കാർ ജീവനക്കാർ ആരോഗ്യവകുപ്പ് ഡോക്ടർമാരാണ്. ഇതുമൂലം നിരവധി തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഒരു വർഷത്തിലധികമായി ഒഴിഞ്ഞു കിടക്കുന്ന ആരോഗ്യവകുപ്പ് ഡയറക്ടർ, ചീഫ് കൺസൾട്ടൻ്റ് (HG) മുതൽ അസിസ്റ്റൻറ് സർജൻ വരെയുള്ള ഡോക്ടർമാരുടെ 170 ഓളം തസ്തികകളാണ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉള്ളത്. മാനവവിഭവശേഷി വളരെ കുറവായ ആരോഗ്യവകുപ്പിൽ ഇത് സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല.പല തവണ ഈ കാര്യങ്ങൾ വിവിധ തലങ്ങളിൽ ഉന്നയിച്ചിട്ടും ഉചിതമായ നടപടി ഉണ്ടാകാത്തതിൽ ഉള്ള ശക്തമായ പ്രതിഷേധം കെജിഎംഒഎ സർക്കാരിനെ അറിയിക്കുന്നതായും വിഷയങ്ങളിൽ അടിയന്തര നടപടി ഉണ്ടാവണമെന്നും ആവശ്യപ്പെടുന്നതായും ഡോ: ജി എസ് വിജയകൃഷ്ണനും, ഡോ: ടി എൻ സുരേഷും പ്രതികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.