തിരുവനന്തപുരം: പിണറായി വിജയൻ (Pinarayi Vijayan) മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം സംസ്ഥാനത്ത് ഇതുവരെ നടന്നത് 47 രാഷ്ട്രീയ കൊലപാതകങ്ങളെന്ന് (Political Murder) കണക്കുകള്‍. 2016 മേയ് 25 മുതൽ 2021 ഡിസംബർ 19 വരെയുള്ള കണക്കാണിത്. ഈ വർഷം മാത്രം എട്ടു രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നതെന്ന് സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (State Crime Records Bureau) കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാലയളവിൽ 19 ആർഎസ്എസ് / ബിജെപി പ്രവർത്തകരും 12 സിപിഎം/ ഡിവൈഎഫ്ഐ പ്രവർത്തകരും കൊല്ലപ്പെട്ടു.
കോൺഗ്രസ്/ യൂത്ത് കോൺഗ്രസ്-4, മുസ്സിം ലീഗ്/ യൂത്ത് ലീഗ്- 6, എസ്.ഡി.പി.ഐ- 2, ഐഎൻടിയുസി- 1, ഐഎൻഎൽ- 1 എന്നിങ്ങനെയാണ് മറ്റ് രാഷ്ട്രീയ പാർട്ടികളിൽ കൊല്ലപ്പെട്ടവരുടെ കണക്ക്. എറണാകുളം മഹാരാജാസ് കോളജില്‍ കാംപസ് ഫ്രണ്ടുകാർ കൊലപ്പെടുത്തിയ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവും ഈരാറ്റുപേട്ടയിൽ കൊല്ലപ്പെട്ട സിപിഎം വിമതൻ കെ എം നസീറും രാഷ്ട്രീയ കൊലക്കത്തിക്കിരയായവരുടെ പട്ടികയിലുണ്ട്.
ഇക്കാലയളവിൽ ഏറ്റവുമധികം കൊലപാതകം നടന്ന ജില്ലാ കണ്ണൂരാണ്-11. തൊട്ടുപിന്നിൽ തൃശൂർ-എട്ട്.
ക്രമസമാധാനപാലനത്തിലെ രാഷ്ട്രീയ ഇടപെടലും ക്രിമിനലുകളെ നിരീക്ഷിക്കുന്നതിൽ പൊലീസിനും സ്പെഷൽ ബ്രാഞ്ചിനുമുണ്ടായ വീഴ്ചകളുമാണ് രാഷ്ട്രീയ അക്രമങ്ങൾ സംസ്ഥാനത്ത് വർധിക്കാനിടയാക്കിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
2021ൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ നാലു യുവരാഷ്ട്രീയനേതാക്കളാണ് കൊല്ലപ്പെട്ടത്.
ഈ വർഷം ഫെബ്രുവരി 24ന് നന്ദു കൃഷ്ണ എന്ന ആർഎസ്എസ് നേതാവിനെ ചേർത്തലയിൽ വെട്ടിക്കൊന്നു. എസ്ഡിപിഐ പ്രവർത്തകർക്ക് എതിരെയാണ് കേസ്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട 37 പേരാണ് അറസ്റ്റിലായത്. ഇതിന് തിരിച്ചടി എന്ന നിലയിലാണ് കഴിഞ്ഞ ദിവസം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ ആലപ്പുഴയിൽ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. തുടര്‍ന്ന് OBC മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴയിലെ വീട്ടിനുളളിൽ വെട്ടിക്കൊന്നു. രണ്ടു കേസിലുമായി 50 ഓളം പേരാണ് കസ്റ്റഡിയിൽ.
Also Read- Political Murder| ആലപ്പുഴയിൽ സർവകക്ഷിയോഗം നാളത്തേക്ക് മാറ്റി; ഷാൻ വധത്തിൽ രണ്ട് പേർ അറസ്റ്റിൽ
ഡിസംബർ രണ്ടിന് പത്തനംതിട്ട പെരിങ്ങര സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിനെ അഞ്ചംഗ ക്രിമിനൽ സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് സിപിഎം ആരോപിക്കുന്നു. എന്നാല്‍ വ്യക്തിപരമായ വിരോധമാണ് കൊലയിലേക്ക് നയിച്ചതെന്നും രാഷ്ട്രീയ കാരണമില്ലെന്നുമാണ് പ്രതികൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നത്.
നവംബർ 15ന് പാലക്കാട്ട് ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ആർഎസ്എസ് നേതാവ് സഞ്ജിത്തിനെ പട്ടാപ്പകൽ ബൈക്കിടിച്ച് വീഴ്ത്തി എസ്.ഡി.പി.ഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
2020 തിരുവോണ നാളിലാണ് കേരളത്തെ ഞെട്ടിച്ച വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം നടന്നത്. ഡിവൈഎഫ് ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ് (27), മിഥിലാജ് (31) എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിൽ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായി.
2019 ഫെബ്രുവരി 17-നാണ് സിപിഎം പ്രവർത്തകർ പ്രതികളായ കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകം നടന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷുമാണ് കൊല്ലപ്പെട്ടത്. 2019 സെപ്റ്റംബറിൽ അന്വേഷണം സിബിഐക്ക് വിട്ടു. സിപിഎം പ്രാദേശിയ നേതാക്കളും മുൻ എംഎൽഎ കെ വി കുഞ്ഞിരാമനും ഈ കേസിൽ പ്രതിപട്ടികയിലുണ്ട്.
രണ്ടാഴ്ച മുമ്പാണ് തിരുവനന്തപുരത്ത് പൊലീസിന് പിടികൂടാൻ സാധിക്കാതിരുന്ന കൊലക്കേസ് പ്രതിയെ ഗുണ്ടകൾ തിരഞ്ഞുപിടിച്ച് വെട്ടിക്കൊന്നതും കാൽ വെട്ടിയെടുത്ത് റോഡിലെറിഞ്ഞ് ആഹ്ളാദം പ്രകടിപ്പിച്ചതും. ആക്രമണ സാധ്യത മുൻകൂട്ടി കണ്ട് നടപടികൾ സ്വീകരിക്കുന്നതിൽ ഇന്റലിജൻസ് വിഭാഗത്തിനടക്കം വീഴ്ചകള്‍ സംഭവിക്കുന്നുവെന്ന വിമർശനമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Political murder