തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കെതിരെ റാഗിങ് പരാതി. യുപി സ്കൂള്‍ വിദ്യാര്‍ഥിനികളാണ് പരാതി നൽകിയത്.
അഞ്ചും ആറും ക്ലാസില്‍ പഠിക്കുന്ന കുട്ടികളാണ് ഹയർ സെക്കൻഡറി വിദ്യാര്‍ഥികള്‍ റാഗ് ചെയ്തതായി അധ്യാപകരോട് പരാതിപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഭക്ഷണശേഷം മൂത്രപ്പുരയിലേക്ക് പോയ കുട്ടികളെ ഹയർ സെക്കൻഡറി വിദ്യാർഥികൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു പരാതി. കൈഞരമ്പ് മുറിക്കും, കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് തള്ളിയിടും എന്നീ കാര്യങ്ങൾ മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ പറഞ്ഞതായി റാഗിങിന് ഇരയായ കുട്ടികള്‍ പരാതിയിൽ പറയുന്നു. ഇക്കാര്യം യുപി സ്കൂള്‍ അധ്യാപകര്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകരെ അറിയിച്ചു.
കുറ്റക്കാരെ കണ്ടെത്താന്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. മാസ്ക് ധരിച്ചിരുന്നതിനാല്‍ ആരാണെന്ന് മനസിലാകുന്നില്ലെന്ന് പരാതിക്കാരായ കുട്ടികള്‍ അധ്യാപകരോട് പറഞ്ഞു. ഇതിനിടയിൽ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെട്ടു. അന്വേഷിച്ച് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
നാളെ മന്ത്രിയുടെ ചേമ്പറിൽ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചു. സംഭവത്തില്‍ മ്യൂസിയം പൊലീസിന്‍റെ അന്വേഷണം തുടരുകയാണ്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.