ബി ജെ പി നേതാവ് രൺജിത് ശ്രീനിവാസനെ വധിക്കുന്നതിന് മുമ്പ് ആദ്യം വധിക്കാനായി പ്രതികൾ തീരുമാനിച്ചത് ഷാൻ വധക്കേസിലെ മുഖ്യപ്രതിയും ആസൂത്രകനുമായ RSS പ്രവർത്തകൻ പ്രസാദിനെ. പ്രസാദിനെ കിട്ടാതായതോടെ മറ്റൊരു RSS നേതാവിനെയും കൊലയാളി സംഘം തേടിപ്പോയി. ആ ശ്രമവും പരാജയപ്പെട്ടതോടെയാണ് താരതമ്യേന സുരക്ഷിതമായി എളുപ്പത്തിൽ കൃത്യം നിർവഹിക്കാൻ കഴിയുന്ന രൺജിത് ശ്രീനിവാസൻ്റെ വീട്ടിലേക്ക് പ്രതികൾ എത്തുന്നത്. കേസിൽ മുഖ്യ ആസൂത്രകരായ രണ്ട് SDPI നേതാക്കൾ ഉൾപ്പടെ 23 പേരാണ് പിടിയിലായിട്ടുള്ളത്.
SDPI സംസ്ഥാന സെക്രട്ടറി ഷാൻ മരണപ്പെട്ട ഏതാനും മണിക്കൂറുകൾക്ക് ശേഷം തന്നെ കൊലപാതകത്തിന് തിരച്ചടി നൽകുന്നതിനുള്ള നേതാക്കൻമാരുടെയും പ്രവർത്തകരുടെയും ആസൂത്രണം മണ്ണഞ്ചേരിയിൽ നടന്നുവെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. SDPI മണ്ഡലം വൈസ് പ്രസിഡൻറ് ഷാജിയുടെ അമ്പനാകുളങ്ങരയിലെ വസതിയിൽ വെച്ചാണ് ആസൂത്രണം നടന്നത്. ആദ്യം വധിക്കാനായി പദ്ധതി ഇട്ടത് ഷാൻ വധക്കേസിലെ മുഖ്യ ആസൂത്രകനും ഷാനിൻ്റെ പ്രദേശത്ത് തന്നെ താമസിക്കുകയും ചെയ്യുന്ന RSS പ്രവർത്തകൻ പ്രസാദിനെയായിരുന്നു. പ്രസാദിനെ അന്വേഷിച്ച് പ്രതികൾ നഗരത്തിലെ Rടട കാര്യാലയമടക്കമുള്ള വിവധ ഇടങ്ങളിൽ എത്തി. പ്രസാദിനെ കിട്ടാതായതോടെ ലക്ഷ്യം പുന്നപ്രയിലെ മറ്റൊരു RSS നേതാവായി. എന്നാൽ ഇയാൾ അക്രമിക്കപ്പെടാൻ സാധ്യത ഉണ്ടെന്ന് പൊലിസിന് വിവരം ലഭിച്ചിരുന്നതിനാൽ സുരക്ഷ ഒരുക്കിയിരുന്നു. ആ ശ്രമവും പാളിയതോടെയാണ് രൺജിത് ശ്രീനിവാസനിലേക്ക് ലക്ഷ്യം നീങ്ങിയത്. രൺജിതിനെ പ്രതികൾ ലക്ഷ്യം വക്കുമെന്നൊരു സൂചന പോലും പൊലീസിനില്ലയിരുന്നു. പ്രതികൾക്ക് താരതമ്യേന എളുപ്പം കൃത്യം നിർവഹിക്കാൻ കഴിയുന്ന ഇടമായിരുന്നു രൺജിത്തിൻ്റെ വീട് നിൽക്കുന്ന പ്രദേശം.
തുടർന്ന് വെളളക്കിണറിലേയും മണ്ണഞ്ചേരിയിലേയും ഉൾപ്പടെ 12 അംഗങ്ങൾ ഇരുചക്രവാഹനത്തിൽ രഞ്ജിത്തിൻ്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. വന്നവർ രണ്ടായി തിരിഞ്ഞ് വീടിൻ്റ മുൻഭാഗത്തും പിൻവാതിലിലുമായി നിലയുറപ്പിച്ച ശേഷമായിരുന്നു ആക്രമണം. നഹാസിൻ്റെയും ഷാജിയുടേയും അറസ്റ്റോടെ പ്രാദേശിക ആസൂത്രണത്തെ സംബന്ധിച്ച് പൊലിസിന് വ്യക്തമായ ധാരണ ലഭിച്ചു കഴിഞ്ഞു. കൊലയാളി സംഘത്തിൽപ്പെട്ട മൂന്ന് പേരെക്കൂടി പൊലീസിന് ലഭിക്കാനുണ്ട്.ഇവരെ കിട്ടിയാലും നേതൃത്വത്തിൻ്റെ പങ്ക് ഇനിയും പൊലിസിന് അന്വേഷിക്കേണ്ടതായുണ്ട്.
രണ്ട് കേസുകളിലും ഉന്നതതല ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വിജയ് സാഖറെ തന്നെ സ്ഥിരീകരിച്ചിരുന്നു. കൃത്യം നിർവഹിച്ച സംഘത്തിൽ അവശേഷിക്കുന്ന 2 പേർക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാണ്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.