തിരുവനന്തപുരം: ഗതാഗത മന്ത്രിയ്ക്ക് കൈമാറിയ പ്രാഥമിക റിപ്പോർട്ടിലാണ് കെഎസ്ആർടിസി ജീവനക്കാരുടെ വീഴ്ചകൾ അക്കമിട്ട് നിരത്തുന്നത്. പൊതു നിരത്തിൽ പൊതുജനങ്ങള്‍ക്കും മറ്റ് വാഹനങ്ങൾക്കും മാർഗതടസം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു കെഎസ്ആര്‍ടിസി ബസുകൾ അപകടകരമായി പാർക്ക് ചെയ്തത്. ഗ്യാരേജിൽ കിടന്ന ബസുകൾ പോലും ഇത്തരത്തിൽ റോഡിൽ പാര്‍ക്ക് ചെയ്തു. ഈ ബസുകളുടെ ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകും. ഇവരുടെ പേര് വിവരങ്ങളും ലൈസൻസും കൈമാറാൻ ഫോർട്ട് എസിപി, ട്രാഫിക് എസിപി എന്നിവർക്ക് ആർടിഒ കത്ത് കൈമാറി.
സ്വകാര്യ ബസ് സമയം തെറ്റിച്ച് ആറ്റുകാൽ സർവ്വീസ് നടത്താൻ ശ്രമിച്ചത് കെഎസ്ആർടിസി ഡിറ്റിഒ തടഞ്ഞതായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം. സ്ഥലത്തെത്തിയ പൊലീസ് സ്വകാര്യ ബസിന് അനുകൂല നിലപാട് സ്വീകരിച്ചതായിരുന്നു സംഘർഷത്തിലേയ്ക്ക് നയിച്ചതും. ഇതിൽ സ്വകാര്യ ബസ് സമയം തെറ്റിച്ചാണ് സർവ്വീസ് നടത്തിയതെന്ന് ആർടിഒയുടെ അന്വേഷണത്തിൽ കണ്ടെത്തി. ബസ് ജീവനക്കാർക്കെതിരെയും നടപടി ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.