'പരാതിക്ക് പിന്നിൽ സിപിഎം, പ്രസ്താവന പിന്‍വലിക്കില്ല': സലീം കുമാർ
- Published by:SIBILI S
- news18-malayalam
Last Updated:
പരാതി നൽകിയതിന് പിന്നിൽ സിപിഎമ്മാണെന്നും താൻ പറഞ്ഞ പ്രസ്താവന പിൻവലിക്കില്ലെന്നും സലീം കുമാർ പറഞ്ഞു
മനോവൈകല്യമുള്ളവരെ ആക്ഷേപിച്ച് പ്രസ്താവന നടത്തിയെന്ന ആരോപണത്തിൽ ആദ്യപ്രതികരണവുമായി സലീം കുമാർ. വിവാദപരാമർശത്തെ തുടർന്ന് ദ് നാഷണൽ പ്ലാറ്റ്ഫോം ഫോർ ദ റൈറ്റ്സ ഓഫ് ദ് ഡിസേബിൾസ് (NPRD) എന്ന സംഘടന പരാതി നൽകിയതിന് പിന്നാലെയാണ് സലീം കുമാറിന്റെ പ്രതികരണം. പരാതി നൽകിയതിന് പിന്നിൽ സിപിഎമ്മാണെന്നും താൻ പറഞ്ഞ പ്രസ്താവന പിൻവലിക്കില്ലെന്നും സലീം കുമാർ വ്യക്തമാക്കി.
"പറഞ്ഞ പ്രസ്താവന പിൻവലിക്കുന്നില്ല. കാരണം കേരളത്തിൽ എവിടെയാണ് ഇങ്ങനെയൊരു ആശുപത്രിയുള്ളത്. ഇങ്ങനെയൊരു അച്ഛനും മകനും പോലും സിപിഎമ്മിന്റെ സാങ്കൽപ്പിക കഥാപാത്രങ്ങളാണ്. ഒരു ഹോസ്പിറ്റലിനെയും ഒരു രോഗത്തെയും ഒരു രോഗിയെയും ഞാൻ മോശമാക്കി കാണിച്ചതല്ല. ആ വ്യക്തികളോ ഊളമ്പാറ ആശുപത്രിയോ ഇല്ലാത്തപക്ഷം ഞാൻ ആരെ ആക്ഷേപിച്ചുവെന്നാണ് പറയുന്നത്. വ്യക്തിപരമായി ഞാൻ ഒരു വ്യക്തിയെയും ആക്ഷേപിച്ചിട്ടില്ല. വ്യക്തിഹത്യ ചെയ്തിട്ടില്ല".
"ടിവിയിൽ വാർത്ത കണ്ടപ്പോഴാണ് ഇങ്ങനെയൊരു പരാതി വന്നതായി അറിഞ്ഞത്. എന്നോട് ആരും ഇതിനെ കുറിച്ച് പറഞ്ഞിട്ടില്ല. പിന്നിൽ സിപിഎമ്മാണെന്ന് ഉറപ്പാണ്. മാനസിക രോഗികളെ മൊത്തത്തില്‍ ഉദ്ദേശിച്ചല്ല പറഞ്ഞത്. സാങ്കല്‍പ്പികമായി പറഞ്ഞ കാര്യത്തിന് പരാതിയോ? ഇല്ലാത്ത വ്യക്തിയെ ഹത്യ നടത്തിയെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും" സലീം കുമാർ ചോദിച്ചു.
advertisement
സോഷ്യൽമീഡിയയിലൂടെ എന്നെയും എന്റെ മകനെയും ഭയങ്കരമായിട്ട് തെറി വിളിക്കുന്നുണ്ട്. സിപിഎമ്മിന്റെ സംസ്കാരമാണിത്. എതിരാളികളെ തെറി പറഞ്ഞ് തോൽപ്പിക്കുക എന്നതാണ് അവരുടെ രീതിയെന്നും സലീം കുമാർ പറഞ്ഞു.
വി ഡി സതീശന്റെ തിരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ വച്ചാണ് സലീം കുമാർ വിവാദപ്രസ്താവന നടത്തിയത്. മാനസിക വെല്ലുവിളി നേരിടുന്നവരെ മോശമായി ചിത്രീകരിച്ചാണ് നടൻ പൊതുയോഗത്തിൽ പ്രസംഗിച്ചതെന്നും നടപടിയെടുക്കണമെന്നും NPRD ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
Mar 31, 2026 4:01 PM IST








