തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാതപത്തെ തുടര്‍ന്നുള്ള ജാഗ്രതാനിര്‍ദേശം രണ്ടുദിവസം കൂടി ദീര്‍ഘിപ്പിച്ചു. ഇടുക്കിയും വയനാടും ഒഴികെ ഉള്ള ജില്ലകളില്‍ ചൂട് മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഇചിനിടെ, കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ വെള്ളം എത്തിച്ചു തുടങ്ങി.
സൂര്യാതപമേറ്റ 60 പേർ ഉൾപ്പെടെ 122 പേരാണ് ഇന്നലെ ചികിത്സ തേടിയത്. വേനല്‍മഴയ്ക്ക് അനുകൂലമായ യാതൊരു സാഹചര്യങ്ങളും ഇല്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. അറബിക്കടലിന്‍റെ പലഭാഗങ്ങളിലും മൂന്ന് ശതമാനം വരെ ചൂടാണ് കൂടിയത്.
വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ ശരാശരിയില്‍ നിന്ന് 2 മുതല്‍ 3 ഡിഗ്രി വരെ ചൂട് കൂടും. ഏപ്രില്‍ ആദ്യവാരം വരെ ഈ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ വിലയിരുത്തല്‍. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ സ്ഥിതിഗതികൾ നിരീക്ഷിച്ച് വിലയിരുത്തുന്നുണ്ട്.
സൂര്യാതപം: സംസ്ഥാനത്ത് ഇന്ന് ചികിത്സ തേടിയെത്തിയത് 122 പേർ
ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാമുന്നറിയിപ്പ് നിലനിൽക്കുന്ന ദിവസങ്ങളിൽ സ്കൂൾ, കോളേജ് വിദ്യാർഥികളുടെ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയവർ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഏപ്രില്‍ പകുതിയോടെ എങ്കിലും വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണ തരംഗത്തിനുള്ള സാധ്യതയും തള്ളികളയാനാവില്ലെന്നാണ് വിലയിരുത്തൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.