കൊച്ചി: സീറോ മലബാർ സഭ (Syro Malabar church) കുർബാന ഏകീകരണത്തിൽ (Uniform Holy Mass) വത്തിക്കാൻ (Vatican) നിർദ്ദേശം മറികടക്കാൻ പുതിയ നീക്കവുമായി എറണാകുളം അങ്കമാലി അതിരൂപത (Angamaly Archdiocese). ഒരു രൂപതയ്ക്ക് മുഴുവനായി ഇളവ് നല്‍കാനാവില്ലെന്നാണ് വത്തിക്കാൻ നിർദ്ദേശം. ഇതിന് പകരം ഇടവക (Parish) അടിസ്ഥാനത്തില്‍ ഒഴിവ് ചോദിക്കാനാണ് ആലോചന.
കുർബാന ഏകീകരണ തീരുമാനം ഒരു കാരണവശാലും നടപ്പിലാക്കില്ലെന്ന പിടിവാശിയിലാണ് എറണാകുളം അങ്കമാലി അതിരൂപത. അതുകൊണ്ടു തന്നെ സിനഡ് നിർദേശങ്ങൾ നടപ്പാക്കുന്നതില്‍ രൂപതയ്ക്കാകെ ഒഴിവ് നല്‍കാനാവില്ലെന്ന വത്തിക്കാന്‍ നിർദ്ദേശം മറികടക്കാനുള്ള വഴികള്‍ അന്വേഷിക്കുകയാണ് അതിരൂപത.
വത്തിക്കാന്‍ നിര്‍ദേശം മറികടക്കുന്നതിനായി എറണാകുളം അങ്കമാലി അതിരൂപതയിലെ 330 ഇടവകകള്‍ക്കും ഇടവക ക്രമത്തില്‍ സിനഡിനോട് ഒഴിവ് ചോദിക്കാന്‍ കഴിയും. ഇത്തരത്തില്‍ ഒഴിവ് തേടിയാല്‍ കാനോനിക നിയമം 1538 വകുപ്പ് അനുസരിച്ച് റദ്ദാക്കാനോ പരിമിതപ്പെടുത്താനോ വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയത്തിനാകില്ലെന്നാണ് അതിരൂപതയുടെ പ്രതീക്ഷ. ഇതോടൊപ്പം ഇടവകളിലെ പൗരീഷ് കൗണ്‍സിലും പൊതുയോഗവും ചേര്‍ന്ന് വത്തിക്കാന് വീണ്ടും നിവേദനങ്ങള്‍ നല്‍കാനും നീക്കം നടക്കുന്നുണ്ട്.
എറണാകുളം അതിരൂപതയെ കൂടാതെ ഡല്‍ഹിയിലെ ഫരിദാബാദ് രൂപതയിലും ഇരിങ്ങാലക്കുട രൂപതയിലും ബിഷപ്പുമാര്‍ ഏകീകൃത കുര്‍ബാനക്ക് ഒഴിവ് നല്‍കിയിരുന്നു. എന്നാൽ ഇവിടെയും പിന്നീട് ഏകീകൃത കുബാനയർപ്പണം നടന്നിരുന്നു.
അതേസമയം, വത്തിക്കാനെ സീറോ മലബാര്‍ സഭാ സിനഡ് വെട്ടിലാക്കിയെന്നാണ് വിമത പക്ഷത്തിന്റെ വാദം. ഇത് വിശദമാക്കി വാർത്താകുറിപ്പും അതിരൂപത സംരക്ഷണ സമിതി പുറത്തിറക്കി. പൗരസ്ത്യ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ സാന്ദ്രി എറണാകുളം-അങ്കമാലി മെത്രാപ്പോലീത്ത വികാരി ആര്‍ച്ച് ബിഷപ്പ് ആന്‍റണി കരിയിലിന് നൽകിയ കത്തിന് കൃത്യമായ മറുപടി ആര്‍ച്ച് ബിഷപ്പ് കര്‍ദിനാളിനെ നേരിട്ട് വിളച്ചും രേഖാമൂലവും നൽകിയിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലെ മെത്രാപ്പോലീത്ത വികാരി ആര്‍ച്ച്ബിഷപ്പ് ആന്‍റണി കരിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ട് സിനഡ് കുര്‍ബാന തന്‍റെ അതിരൂപതയില്‍ അടിച്ചേല്പിച്ചാല്‍ ഉണ്ടാകുന്ന പ്രായോഗിക പ്രശ്നങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് കാനോന 1538 ന്‍റെ ഒഴിവ് അതിരൂപതയില്‍ നല്കാനുള്ള നിര്‍ദ്ദേശം നൽകിയത്.
ആ കാര്യം മാര്‍പാപ്പ തന്നെ പൗരസ്ത്യ കാര്യാലയത്തെ അറിയിക്കുകയും കര്‍ദിനാള്‍ സാന്ദ്രി അതു കൃത്യമായി ആര്‍ച്ച്ബിഷപ്പ് കരിയിലിന് എഴുതി നൽകുകയും ചെയ്തു. ആ കത്തില്‍ വളരെ വ്യക്തമായ് നവംബര്‍ 9, 2020 ല്‍ പൗരസ്ത്യ കാര്യാലയം മേജര്‍ ആര്‍ച്ച് ബിഷപ്പിന് നൽകിയ കാനോന 1538നെ കുറിച്ചുള്ള വിശദീകരണത്തില്‍ യാതൊരു വിധത്തിലും കാനോനിക നിയമം റദ്ദാക്കുകയോ പരിമിതപ്പെടുത്ത
കയോ ചെയ്തിട്ടില്ല എന്നാണെഴുതിയിരിക്കുന്നത്. ഇതു പ്രകാരമാണ് നവംബര്‍ 27, 2021 ല്‍ ആര്‍ച്ചുബിഷപ് ആന്‍റണി കരിയില്‍ തന്‍റെ അതിരൂപതയില്‍ സിനഡ് കുര്‍ബാനയര്‍പ്പണ രീതിയില്‍ നിന്നും ഒഴിവു നൽകിയതും ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തുകയും ചെയ്തത്. പൗരസ്ത്യ കാനോന്‍ നിയമം 45 (3) പ്രകാരം മാര്‍പാപ്പയുടെ ഉത്തരവിനെയോ ഡിക്രിയേയോ ചോദ്യം ചെയ്യാനോ അതിനെതിരെ അപ്പീല്‍ കൊടുക്കാനോ ആര്‍ക്കും അധികാരമില്ലെന്ന കാര്യം സൗകര്യപൂര്‍വം സീറോ മലബാര്‍ സിനഡംഗങ്ങള്‍ മറച്ചുവയ്ക്കുകയാണെന്നും അവർ ആരോപിക്കുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Angamaly Archdiocese, Syro Malabar Church, Syro Malabar diocese, Uniform Holy Mass