കൊച്ചി: ഷവർമ്മ-കുഴിമന്തി കടകളിലേക്ക് വിതരണം ചെയ്യാനിരുന്ന ആഴ്ചകൾ പഴക്കമുള്ള 500 കിലോ കോഴിയിറച്ചി പിടികൂടി. കളമശേരി കൈപ്പട മുകളിലെ സെൻട്രൽ കിച്ചണിൽ നിന്നാണ് പഴകിയ കോഴിയിറച്ചി പിടിച്ചത്. കളമശേരി നഗരസഭ ആരോഗ്യ വിഭാഗമാണ് റെയ്ഡ് നടത്തിയത്.
500 കിലോയോളം കോഴിയിറച്ചിയാണ് പിടിച്ചെടുത്തത്. ആഴ്ചകൾ പഴക്കമുള്ള ചിക്കനാണ് നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാർ പിടികൂടിയത്. കൊച്ചി നഗരത്തിലെ പല കുഴിമന്തി, ഷവർമ കടകളിലേക്ക് ചിക്കൻ എത്തിയ്ക്കുന്നത് ഇവിടെ നിന്നാണ്.
നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍, ഹോട്ടല്‍ ജീവനക്കാരുടെ താമസസ്ഥലത്തുനിന്നാണ് പഴകിയ കോഴിയിറച്ചി പിടികൂടിയത്. ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു പിടികൂടിയ ഇറച്ചി. ആഴ്ചകൾ പഴക്കമുള്ളതാണ് ഇറച്ചിയെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷവര്‍മ ഉണ്ടാക്കാനായി വച്ചിരുന്നതാണ് ഇതെന്നാണ് സൂചന.
Also Read- സംസ്ഥാനത്തെ ഹോട്ടലുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനായി ‘ഹൈജീന്‍ റേറ്റിങ് ആപ്പ് ‘
കളമശ്ശേരി എച്ച് എം ടിക്ക് അടുത്ത് കൈപ്പടമുകളിലെ വീട്ടിലായിരുന്നു ഇറച്ചി സൂക്ഷിച്ചിരുന്നത്. വാടകക്കെടുത്ത വീടിന്റെ മുറ്റത്ത് വെച്ച ഫ്രീസറിലായിരുന്നു ഇറച്ചി ഉണ്ടായിരുന്നത്. ഇവിടെവെച്ച് ഇറച്ചി വിഭവങ്ങള്‍ ഉണ്ടാക്കി നഗരത്തിലെ ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാറുണ്ട്. തമിഴ്‌നാട്ടില്‍ നിന്നാണ് പഴയ കോഴിയിറച്ചി എത്തിച്ചതെന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.