തിരുവനന്തപുരം: എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസുബക്ക് പോസ്റ്റിട്ടയാള്‍ക്ക് ജാമ്യം. ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി സ്റ്റേഷന് ജാമ്യത്തില്‍ അന്തിയൂര്‍കോണം സ്വദേശി റിജു സച്ചുവിനെ വിട്ടയച്ചു. എകെജി സെന്റര്‍ ആക്രമണവുമായി റിജുവിന് ബന്ധമില്ലെന്ന് വ്യക്തമായതോടെയാണ് നടപടി. എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പോസ്റ്റിട്ട റിജു സച്ചുവിനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് സംശയം. എന്നാല്‍ സംഭവം നടന്നപ്പോള്‍ ഇയാള്‍ എകെജി സെന്റര്‍ പരിസരത്ത് വന്നില്ലെന്ന് മൊബൈല്‍ ടവര്‍ പരിശോധനയില്‍ തെളിഞ്ഞു.
അതേസമയം, എകെജി സെന്റര്‍ ആക്രമണ കേസില്‍ സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണ സംഘം ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഉള്ള ഒരാള്‍ അക്രമിയല്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന സ്കൂട്ടറുകാരന് അക്രമിയല്ലെന്നാണ് വ്യക്തമായിരിക്കുന്നത്. അക്രമം ഉണ്ടാകുന്നതിന് മുമ്പ് രണ്ട് തവണ ഈ സ്കൂട്ടര്‍ എകെജി സെന്ററിന് മുന്നിലൂടെ പോയിരുന്നു. എന്നാല്‍, നഗരത്തില്‍ തട്ടുകട നടത്തുന്ന ഒരാളാണ് ഇതെന്നാണ് പോലീസ് പറയുന്നത്.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയിലേക്കെത്താനുള്ള സൂചനകള്‍ ലഭിക്കാതായതോടെ അന്വേഷണം വഴിമുട്ടി. സ്ഫോടക വസ്തുവെറിഞ്ഞ പ്രതിക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ആക്രമണം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണ്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. മൊബൈല്‍ ടവറിന് കീഴില്‍ വന്ന ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയാനാകുമെന്ന് പോലീസ് പ്രതീക്ഷിക്കുന്നു.
വ്യാഴാഴ്ച രാത്രി 11. 25 ഓടുകൂടിയാണ് എകെജി സെന്റിന് നേരെ അജ്ഞാതന്റെ ആക്രമണമുണ്ടായത്. പ്രധാന ഗെയിറ്റിന് മുന്നിലേക്കാണ് സ്ഫോടക വസ്തു എറിഞ്ഞത്.ഇരു ചക്ര വാഹനത്തില്‍ എത്തിയ ആളാണ് ആക്രമണം നടത്തിയെതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു. എകെജി സെന്റിന് മുന്‍വശത്തെ മതിലിലേക്കാണ് സ്ഫോടക വസ്തു വന്നു വീണത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.