കോട്ടയം: കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ലോക്ക് ഡൗണിൽ ഇളവുകൾ വരുത്തിയതോടെ സംസ്ഥാനത്തെ മദ്യ വില്പന ശാലകൾ തുറന്നു. രാവിലെ മുതൽ തന്നെ സംസ്ഥാനത്തിന്റെ എല്ലായിടത്തും മദ്യം വാങ്ങുന്നതിന് വൻതിരക്കായിരുന്നു. രാവിലെ ഒൻപതു മുതൽ ഔട്ട് ലെറ്റുകൾ തുറക്കുമെന്ന് ബീവറേജ്‌സ് കോർപ്പറേഷൻ അറിയിച്ചിരുന്നു. രാവിലെ 8.30 മുതൽ തന്നെ നീണ്ട നിരയാണ് പല ബിവറേജസ് ഔട്ട് ലെറ്റുകൾക്ക് മുന്നിലും കണ്ടത്.
നേരത്തെ അറിയിച്ചിരുന്നതു പോലെ രാവിലെ ഒമ്പത് മണിയോടെ തന്നെ ഔട്ട് ലെറ്റുകൾ തുറന്നു. എന്നാൽ മദ്യം വാങ്ങാനെത്തിയവർക്ക് പിന്നെയും കാത്തുനിൽക്കേണ്ടിവന്നു. സ്റ്റോക്ക് കണക്ക് എടുത്ത ശേഷമാണ് ഒന്നര മാസത്തിനു ശേഷമുള്ള മദ്യ വിൽപന പുനരാരംഭിച്ചത്. പത്തുമണിയോടെ മിക്കവാറും ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ വിൽപന ആരംഭിച്ചു. എന്നാൽ പോലീസിന്റെ കടുത്ത നിയന്ത്രണം കാര്യങ്ങൾ എളുപ്പമാക്കി. കൂടുതൽ തിക്കുംതിരക്കും ഉണ്ടായാൽ ഔട്ട് ലെറ്റുകൾ അടച്ചിടുമെന്ന് ബിവറേജസ് ജീവനക്കാർ മുന്നറിയിപ്പ് നൽകിയതോടെ മദ്യം വാങ്ങാൻ എത്തിയവർ ശാന്തരായി. ഇതോടെ ആദ്യ ദിനത്തെ മദ്യവില്പന പ്രശ്നങ്ങളില്ലാതെ കടന്നുപോയി.
Also Read ലിഫ്റ്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം; കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും; ആരോഗ്യ മന്ത്രി
കഴിഞ്ഞതവണത്തെതിൽ നിന്ന് വ്യത്യസ്തമായി ബെവ് കോ ആപ്പ് ഇല്ലാതെയാണ് ഇത്തവണ മദ്യ വില്പന തുടങ്ങിയത്. കഴിഞ്ഞതവണ ഇളവുകൾ വന്നപ്പോൾ ആപ്പ് ഏർപ്പെടുത്തിയെങ്കിലും വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. പലർക്കും ബുക്ക് ചെയ്യാൻ ആകാത്തതും ആപ്പിന്റെ കാര്യക്ഷമതയുമാണ് സംശയങ്ങൾക്ക് ഇട വരുത്തിയത്. എന്നാൽ ഇത്തവണ ആപ്പ് ഒഴിവാക്കി മദ്യവില്പന നടത്തിയപ്പോൾ ആശങ്കകളും പ്രതിസന്ധികളും ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.
സംസ്ഥാനത്തെ ബാറുകളും ഇന്ന് തുറന്ന് പ്രവർത്തിച്ചു. അവിടെയും പാഴ്സൽ സൗകര്യമാണ് ഏർപ്പെടുത്തിയിരുന്നത്. ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റ് കളിൽ ഉണ്ടായ നീണ്ട നിര പോലെ പല ബാറുകളിലും വൻതിരക്കായിരുന്നു. ഇവിടെയും ആപ്പ് ഇല്ലാതെയാണ് മദ്യവിൽപന നടന്നത്. പോലീസ് ഇടപെട്ടാണ് പലയിടത്തും സാമൂഹിക അകലം ഉറപ്പാക്കിയതെന്നു മാത്രം.
സംസ്ഥാനത്തൊട്ടാകെ വിൽപ്പന വിലയിരുത്തുന്നതിനായി എക്സൈസ് സംഘവും രാവിലെ മുതൽ പരിശോധന നടത്തി വരികയാണ്. ആപ്പ് ഇല്ലാതെയുള്ള മദ്യവിൽപ്പന വിജയം കണ്ടാൽ തുടർന്നും ഇതുതന്നെ നടപ്പാക്കാനാകും സർക്കാരും തീരുമാനിക്കുക.
Also Read പത്തനംതിട്ടയിൽ ധനകാര്യ സ്ഥാപനങ്ങളുടെ തട്ടിപ്പുകൾ പെരുകാൻ കാരണം എന്ത്?
കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ചാണ് മദ്യശാലകൾ തുറക്കുന്നതിനും സർക്കാർ അനുമതി നൽകിയിരിക്കുന്നത്. കടുത്ത നിയന്ത്രണമുള്ള ഡി കാറ്റഗറിയിലും സി കാറ്റഗറി മേഖലകളിലും മദ്യവിൽപനയ്ക്ക് അനുവാദമില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലുള്ള മേഖലകളിലാണ് നിലവിൽ മദ്യവിൽപ്പനയ്ക്ക് അനുമതിയുള്ളത്. എന്നാൽ മറ്റു മേഖലകളിൽ നിന്നുള്ളവർ പുറത്തെത്തി മദ്യം വാങ്ങാൻ ഇടയുണ്ട്. എല്ലാ ആഴ്ചയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിശോധിച്ചാണ് ഇക്കാര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. ഓരോ ആഴ്ചയും ഇക്കാര്യത്തിൽ മാറ്റമുണ്ടാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bar Open, Bevco outlets, Liquor