പാലക്കാട്: അട്ടപ്പാടിയിൽ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ (Madhu murder case)കുടുംബത്തെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുത്തു. അബ്ബാസ് എന്നയാൾക്കെതിരെയാണ് കേസടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അഗളി പോലീസ് കേസ് എടുത്തത്.
നാളെ മധുവിന്റെ അമ്മ മല്ലിയുടെ മൊഴിയെടുത്തതിന് ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നു പോലീസ് അറിയിച്ചു. മധു കൊല്ലപ്പെട്ട കേസിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ നിരന്തരം ഭീഷണി നേരിടുന്നതായി പരാതി ഉയർന്നിരുന്നു.
മധുവിന്റെ അമ്മ മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇതുസംബന്ധിച്ച് നല്‍കിയ ഹർജി തിങ്കളാഴ്ച മധു കേസിന്റെ വിചാരണ നടക്കുന്ന കോടതിയില്‍ തന്നെ നല്‍കാന്‍ ജഡ്ജി നിര്‍ദേശം നൽകിയിരുന്നു. ഈ വിഷയത്തില്‍ അഗളി ഡിവൈഎസ്പിക്ക് ഈ മാസം 23ന് പരാതി നല്‍കിയെങ്കിലും അന്വേഷണമുണ്ടായില്ലെന്നാണ് മധുവിന്‍റെ ബന്ധുക്കൾ പറയുന്നത്. ഇതേത്തുടർന്നാണ് ഇവർ കോടതിയിൽ ഹർജി നൽകിയത്. ഇതിനു പിന്നാലെയാണ് കേസെടുത്തത്.
മുക്കാലിയിലെ അബ്ബാസ് എന്നയാൾ ജൂലൈ 22 ന് മധുവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് മധുവിന്റെ അമ്മ മല്ലിയുടെ പരാതി. കേസിൽ നിന്ന് പിൻമാറണമെന്നും ഇല്ലെങ്കിൽ ജീവനോടെ ഉണ്ടാവില്ലെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി ഹർജിയിൽ പറയുന്നു. അട്ടപ്പാടിയിൽ ആദിവാസികൾ കൊല്ലപ്പെടുന്നത് പുതിയ കാര്യമല്ലെന്നും അവരുടെയൊക്കെ കുടുംബങ്ങൾ സ്വസ്ഥമായി ജീവിക്കുന്നത് കാണുന്നില്ലെ എന്നും അബ്ബാസ് ചോദിച്ചു.
കേസില്‍ നിന്ന് പിന്മാറിയാല്‍ നാല്‍പ്പത് ലക്ഷത്തിലധികം രൂപയുടെ വീട് വാങ്ങിത്തരാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തതായും പരാതിയിലുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജൂലൈ 23 ന് അഗളി ഡിവൈഎസ്പിക്ക് പരാതി നൽകിയെങ്കിലും ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.