കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‌റെ ഊട്ടുപുരകളിലേക്കിനിയില്ലെന്ന് അറിയിച്ചതിന് പിന്നാലെ തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് പഴയിടം മോഹനൻ നമ്പൂതിരി. ഭീകരമായ അവസ്ഥയാണിപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവാദങ്ങൾക്ക് ശേഷം രാത്രിയില്‍ ഉറങ്ങാതെ കാവിലിരിക്കേണ്ട അവസ്ഥ വന്നെന്ന് പഴയിടം പറഞ്ഞു.
കേരളം പോകുന്നത് വല്ലാത്ത അവസ്ഥയിലൂടെയാണെന്ന് അദ്ദേഹം പറയുന്നു. ക്ഷീണിച്ചുവരുന്ന കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നതിൽ പോലും ജാതീയതയുടെ വിഷം കുത്തിവച്ചത് തെറ്റായ നടപടിയായിപ്പോയി. അങ്ങനെയൊരു സാഹചര്യത്തിൽ നിന്നുകൊണ്ട്, അടുക്കളയിൽ ഇത്രയും നാളുണ്ടായ ഒരു സ്വാതന്ത്ര്യം എനിക്ക് നഷ്ടപ്പെടുന്നെന്ന ബോദ്ധ്യത്തിൽ സ്വയം എത്തിയിട്ടുണ്ടെന്ന് പഴയിടം പറഞ്ഞു.
മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിജി വന്നപ്പോൾ തോക്കിൻമുനയിൽ പാചകം ചെയ്ത അവസ്ഥയുണ്ടായിട്ടുണ്ട്. അതിലും ഭീകരമായ അവസ്ഥയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ആ ഒരു അവസ്ഥയിലേക്കിനിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ഇത്രയും കാലം നിധിപോലെ നെഞ്ചിലേറ്റിയതായിരുന്നു കലോത്സവങ്ങളിലെ അടുക്കളകള്‍. എന്നാൽ പുതിയ കാലത്തിന്റെ വൈതാളികര്‍ പുതിയ ആരോപണങ്ങളുമായി രംഗത്തുവരുമ്പോള്‍ ആ നിധി ഇനി സൂക്ഷിക്കുന്നത് ശരിയല്ല. കലോത്സവവേദികളിലെ ഊട്ടുപുരകളില്‍ ഞാൻ ഉണ്ടാവില്ല. ഞാൻ വിടവാങ്ങുന്നു’ പഴയിടം പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.