'പത്താം ക്‌ളാസിൽ മാർക്ക് കുറഞ്ഞതിൽ വിഷമം ഉണ്ടോ..? ഒട്ടും വേണ്ട...! കൂടി പോയാൽ ഇഷ്ടപെട്ട വിഷയമോ, നല്ല കോളേജോ കിട്ടില്ലായിരിക്കും. ഇനിയാണ് ശെരിക്കുമുള്ള പഠനം.. അത് നന്നായി നോക്കിയാൽ മതി'. പറഞ്ഞത് മറ്റാരുമല്ല മുപ്പത് വര്‍ഷം മുന്‍പ് നടന്ന എസ്എസ്എല്‍സി പരീക്ഷയില്‍ 227 മാര്‍ക്ക് മാത്രം വാങ്ങി ഇന്ന് ലോകപ്രശസ്ത പാചക വിദഗ്ദനായി മാറിയ ഷെഫ് സുരേഷ് പിള്ള.
എസ്എസ്എല്‍എസി ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുപ്പത് വര്‍ഷം മുന്‍പുള്ള തന്‍റെ എസ്എസ്എല്‍എസി സര്‍ട്ടിഫിക്കറ്റിന്‍റെ ചിത്രം ഉള്‍പ്പെടെ പങ്കുവച്ചുകൊണ്ട് സുരേഷ് പിള്ള കുട്ടികളോട് ഇക്കാര്യം പറഞ്ഞത്.
കൊല്ലം ചവറ സ്വദേശിയായ സുരേഷ് പിള്ള വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് സെക്യൂരിറ്റി ജോലിക്കാരനായാണ് തന്‍റെ ജീവിതം ആരംഭിക്കുന്നത്. പിന്നീട് വിവിധ ഹോട്ടലുകളില്‍ ഷെഫായി കരിയറില്‍ മുന്നോട്ട് പോയ അദ്ദേഹം ഇന്ന് ലോകമെമ്പാടുമുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളിലെ രുചിയുടെ രാജാവായി.
ഇന്ന് സ്വന്തമായി റെസ്റ്റോറന്‍റും ബെന്‍സ് കാറുമടക്കം നേടിയ അദ്ദേഹം സമൂഹമാധ്യമങ്ങളിലെ ഏറ്റവുമധികം ജനപ്രീതിയുള്ള വ്യക്തികളില്‍ ഒരാള്‍ കൂടിയാണ്. ' സ്നേഹം വാരി വിതറുന്ന' ഷെഫ് സുരേഷ് പിള്ളയുടെ ഫിഷ് നിര്‍വാണ അടക്കമുള്ള വിഭവങ്ങള്‍ക്ക് ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും വരെ ആരാധകരായിട്ടുണ്ട്.
വീട്ടിൽ മകൾ പത്താം ക്‌ളാസ്സ് ഫലം കാത്തിരിക്കുകയാണെന്നും അവിടെ മാർക്ക് കുറഞ്ഞാൽ യുദ്ധം ആയിരിക്കുമെന്നും തമാശ രൂപേണ അദ്ദേഹം തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
സംസ്ഥാനത്തെ ഇത്തവണത്തെ എസ്എസ്എല്‍സി ഫലം മന്ത്രി വി.ശിവന്‍കുട്ടി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 99.26 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ 99.47 ശതമാനമായിരുന്നു. എല്ലാ വിഷയത്തിലും 44,363 പേർക്ക് എ പ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 1,21,318 ആയിരുന്നു. എസ്എസ്എൽസി റെഗുലർ സ്ട്രീമിൽ പരീക്ഷ എഴുതിയ 4,23,303 വിദ്യാർഥികൾ ഉന്നത പഠനത്തിന് യോഗ്യത നേടി.കോവിഡ് കാരണം കലാ-കായിക മത്സരങ്ങള്‍ നടക്കാത്ത സാഹചര്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.