തിരുവനന്തപുരം: ഇന്ധന സെസിന്റെ പേരിൽ സംസ്ഥാനത്തെ ചില മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് സി പി എം സംസാഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഡീസലിനും പെട്രോളിനും ഇരട്ടിവില വർധിപ്പിച്ച കോൺഗ്രസും ബി.ജെ.പി.യുമാണ് രണ്ടുരൂപ സെസ് ഏർപ്പെടുത്തയതിന്റെ പേരിൽ സംസ്ഥാന സർക്കാരിനെ ആക്രമിക്കുന്നത്. പ്രമുഖ മാധ്യമങ്ങൾ ബൂർഷ്വാ രാഷ്ട്രീയപ്പാർട്ടികൾക്കുവേണ്ടി അതേറ്റുപിടിക്കുന്നുവെന്നും എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി.
കേന്ദ്രസർക്കാരിന്റെ ജനാധിപത്യവിരുദ്ധ നീക്കത്തിൽ പ്രതിഷേധിച്ച് സി.പി.എം. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ത്രിപുര ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാനലുകൾ കാണാനും പത്രങ്ങൾ വായിക്കാനും കഴിയുന്നില്ല. എത്രദിവസമായി ഇതു തുടങ്ങിയിട്ട്. ഈ സർക്കാരിനെ തുടരാൻ അനുവദിക്കില്ലെന്ന രാഷ്ട്രീയമാണ് ഇതിനു പിന്നിൽ. വിലവർധനയല്ലാതെ മറ്റു മാർഗമില്ലെന്ന് സംസ്ഥാനത്തിന്റെ ധനസ്ഥിതി വെളിപ്പെടുത്തിക്കൊണ്ട് ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. നേർവായിക്കാൻ കഴിയുന്ന ജനതയാണ് സംസ്ഥാനത്തുള്ളതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. സി.പി.എം. സംസ്ഥാന സമിതി അംഗം കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. മന്ത്രി വി.ശിവൻകുട്ടി, ഡി.കെ.മുരളി എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി വി.ജോയി, നേതാക്കളായ ജയൻബാബു, പുഷ്പലത, അജയകുമാർ എന്നിവർ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.