ആലപ്പുഴ: ജി സുധാകരൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് ബോധ പൂർവ്വമായി വിട്ടുനിന്നു എന്ന അമ്പലപ്പുഴയിലെ സ്ഥാനാർത്ഥി എച്ച് സലാമിൻ്റെ ആരോപണം തള്ളി സി പി എം ജില്ലാ സെക്രട്ടറി ആർ നാസർ. സുധാകരൻ തോൽപ്പിക്കുവാൻ ശ്രമിച്ചിരുന്നുവെങ്കിൽ ജില്ലയിൽ സി പി എം വിജയിക്കില്ലായിരുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്നും ഉയർന്ന വിമർശനങ്ങൾ പാർട്ടി പരിശോധിക്കുമെന്നും ജില്ലാ സെക്രട്ടറി ന്യൂസ് 18 നോട് പറഞ്ഞു.
ആരോപണ പ്രത്യാരോപണങ്ങളിലൂടെ ഒരിടവേളയ്ക്കു ശേഷം ആലപ്പുഴയിലെ സി പി എം രാഷ്ട്രീയം വീണ്ടും ചൂട് പിടിക്കുകയാണ്. തെരഞ്ഞെടുപ്പിൽ പിന്നോട്ടടിക്കാൻ ജി സുധാകരൻ്റെ ഭാഗത്തു നിന്നും ബോധപൂർവ്വമായ ഇടപെടൽ ഉണ്ടായിരുന്നു എന്ന മൂർച്ചയേറിയ ആരോപണമാണ് അമ്പലപ്പുഴ എം എൽ എ എച്ച്. സലാം സി പി എം ആക്ടിംഗ് സെക്രട്ടറി വിജയരാഘവൻ്റെ നേതൃത്വത്തിൽ ചേർന്ന തിരെഞ്ഞെടുപ്പ് വിശകലന യോഗത്തിൽ ഉന്നയിച്ചത്.
ആലപ്പുഴ എം പി എ എം ആരിഫിൻ്റെ പിന്തുണയോടെയായിരുന്നു ആരോപണം കമ്മറ്റിയിൽ ഉന്നയിച്ചത് . എന്നാൽ ആരോപണങ്ങൾ തള്ളുകയാണ് സി പി എം ജില്ലാ സെക്രട്ടറി ആർ നാസർ
മികച്ച വിജയം ജില്ലയിൽ നേടിയ തിരഞ്ഞെടുപ്പാണിത് .നല്ല ഭൂരിപക്ഷത്തിൽ വിജയിച്ച ശേഷം പരാജയം എന്ന് പറയുന്നതിൽ അടിസ്ഥാനമില്ല എന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കുന്നു. സുധാകരനെ പോലുള്ള ഒരാൾ പരാജയപ്പെടുത്താൻ ശ്രമിച്ചിരുന്നുവെങ്കിൽ അമ്പലപ്പുഴയിൽ എന്നല്ല ജില്ലയിൽ മുഴുവൻ സി പി എം പരാജയപ്പെട്ടേനെ. അതു കൊണ്ട് തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്ന വാദം അടിസ്ഥാന രഹിതമാണെന്നും നാസർ പ്രതികരിച്ചു. കമ്മറ്റിയിൽ ഉയർന്നിട്ടുള്ളത് വിമർശനങ്ങളാണ് ആരോപണങ്ങളല്ല. പരിശോധിക്കേണ്ടവ പരിശോധിക്കും.
Also Read-ലോക്ഡൗണിൽ ബിവറേജസ് കോർപ്പറേഷന് നഷ്ടം 1700 കോടി;1112 വ്യാജവാറ്റ് കേസുകൾ.
തിരഞ്ഞെടുപ്പ് കാലത്തെങ്ങും അമ്പലപ്പുഴയിലെ പ്രവർത്തനങ്ങളെ സംബന്ധിച്ച് മോശം അഭിപ്രായം ഉയർന്നിട്ടില്ല ജി സുധാകരൻ്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നാണ് പാർട്ടി വിലയിരുത്തൽ. തെരഞ്ഞെടുപ്പിൻ്റെ ഒരു ഘട്ടത്തിലും സലാം ഉന്നയിച്ച ആരോപണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പിൻ്റെ ചുമതല വഹിച്ച ജില്ലാ സെക്രട്ടറിയേറ്റ് അംഗംവും മുതിർന്ന നേതാക്കളും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന റിപ്പോർട്ടാണ് നൽകിയതായും നാസർ പ്രതികരിച്ചു. ചിലർ ജില്ലാ കമ്മറ്റി കൂടുമ്പോൾ തന്നെ മാധ്യമങ്ങൾക്ക് വാർത്തകൾ മെനഞ്ഞ് നൽകുകയാണെന്നും നാസർ വിമർശിച്ചു.
ജി സുധാകരനും തോമസ് ഐസക്കും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സുസ്തർഹമായ സേവനമാണ് കാഴ്ചചവെച്ചതെന്ന ജില്ലാ സെക്രട്ടറിയേറ്റിൻ്റെ റിപ്പോർട്ടിൻമേൽ നടന്ന ചർച്ചയിലായിരുന്നു എച്ച് സലാമിൻ്റെ വിമർശനം. തന്നെ എസ്ഡിപിഐ കാരനായി ചിത്രീകരിച്ചിട്ടും സുധാകരൻ പ്രധിരോധിക്കാൻ ശ്രമിച്ചില്ലെന്നായിരുന്നു പ്രധാന ആരോപണം.കുടുംബ യോഗങ്ങളിലും മറ്റും പങ്കെടുക്കുമ്പോൾ ഉള്ള ശരീരഭാഷ പോലും തനിക്ക് അനുകൂലമല്ലായിരുന്നു എന്നും സലാം കമ്മറ്റിയിൽ ആരോപിച്ചു.
എന്നാൽ ആരോപണങ്ങളിൽ പ്രതികരിക്കാൻ ജി സുധാകരൻ തയ്യാറായിട്ടില്ല. പാർട്ടി വിലയിരുത്തട്ടെ എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.തിരഞ്ഞെടുപ്പിൻ്റെ ചമതല വഹിച്ച സെക്രട്ടറിയേറ്റ് അംഗങ്ങളടക്കം ആരോപണം തള്ളിക്കളഞ്ഞ പശ്ചാത്തലത്തിൽ പാർട്ടി സമ്മേളനങ്ങൾക്ക് മുന്നോടിയായുള്ള പടയൊരുക്കമായി വേണം പുത്തൻ നീക്കങ്ങളെ കാണാൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly Election 2021, Cpm, G sudhakaran