രോഗിയുടെ വയറ്റിൽ കത്രിക: 5 വർഷം മുമ്പ് ശസ്ത്രക്രിയ നടത്തിയ ഡോ.ഷാഹിദയ്ക്ക് സസ്പെൻഷൻ
- Published by:Sarika N
- news18-malayalam
Last Updated:
ഗുരുതര വീഴ്ചയുണ്ടായെന്നും കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ഡോ. ഷാഹിദയ്ക്കും നഴ്സ് പി.എസ്. ധന്യയ്ക്കും സസ്‌പെൻഷൻ. സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്നും കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി.
സംഭവത്തിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജിലേക്ക് വിവിധ രാഷ്ട്രീയ പാർട്ടികൾ മാർച്ച് നടത്തി. പ്രിൻസിപ്പലിന്റെയും സൂപ്രണ്ടിന്റെയും വാർത്താസമ്മേളനത്തിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാൻഡ് ചെയ്തു. ഇതിനെതിരെ കോൺഗ്രസ് നേതാക്കളായ എം. ലിജു, എ.എ. ഷുക്കൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ബിജെപി, മുസ്ലിം ലീഗ് പ്രവർത്തകരും ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
കത്രിക വയറ്റിലിരുന്നാലും പ്രശ്നമില്ലെന്ന മുൻ യൂണിറ്റ് ചീഫ് ഡോ. ലളിതാംബികയുടെ പരാമർശം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ഉപകരണം സ്റ്റെറിലൈസ് ചെയ്തതാണെന്നും 50 വർഷം അകത്തിരുന്നാലും കുഴപ്പമില്ലെന്നുമായിരുന്നു ഇവരുടെ വിവാദ പ്രസ്താവന. എന്നാൽ ഈ നിലപാടിനെ ആരോഗ്യമന്ത്രി കടുത്ത ഭാഷയിൽ തള്ളിക്കളഞ്ഞു. അഞ്ച് വർഷം ദുരിതമനുഭവിച്ച രോഗിയുടെ വേദനയെ പരിഹസിക്കുന്നതാണ് ഡോക്ടറുടെ വാക്കുകളെന്ന് വിമർശനമുയർന്നു.
advertisement
അതേസമയം, ശസ്ത്രക്രിയയ്ക്ക് ശേഷം ഉപകരണങ്ങൾ കൃത്യമാണോ എന്ന് നഴ്സിനോട് ചോദിച്ച് ഉറപ്പുവരുത്തിയിരുന്നുവെന്ന് സസ്‌പെൻഷനിലായ ഡോ. ഷാഹിദ പ്രതികരിച്ചു. സംഭവത്തിൽ ആശുപത്രി നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഡിഎംഇ (DME) യ്ക്ക് കൈമാറിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
Feb 21, 2026 6:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രോഗിയുടെ വയറ്റിൽ കത്രിക: 5 വർഷം മുമ്പ് ശസ്ത്രക്രിയ നടത്തിയ ഡോ.ഷാഹിദയ്ക്ക് സസ്പെൻഷൻ










