ആലപ്പുഴ: വിജിലൻസ് റെയ്ഡുമായി ബന്ധപ്പെട്ട വിഷയത്തിൽ കർക്കശ നിലപാടുമായി ധനമന്ത്രി തോമസ് ഐസക്. ചട്ടപ്പകാരമല്ലാത്ത റെയ്ഡിന് വരുന്ന വിജിലൻസ് ഉദ്യോഗസ്ഥരെ ശാഖകളിൽ കയറ്റരുതെന്ന് മന്ത്രി നിർദേശം നൽകി. കെഎസ്എഫ്ഇ ഡയറക്ടർ ബോർഡ് യോഗത്തിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.
വിജിലൻസ് സംഘം മോശമായാണ് പെരുമാറിയതെന്നും ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചതായും കെഎസ്എഫ്ഇ അധികൃതർ മന്ത്രിയോട് പരാതിപ്പെട്ടു. ഇതേത്തുടർന്നാണ് കർക്കശ നിലപാട് മന്ത്രി എടുത്തത്. പെട്ടെന്നും കൂട്ടത്തോടെയുമുള്ള ഇത്തരം റെയ്ഡുകൾ ആ ധനകാര്യ സ്ഥാപനത്തിന്‍റെ വിശ്വാസ്യത തകർക്കാനെ ഉപകരിക്കുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു. 'ഏതെങ്കിലും പ്രത്യേക പരാതികളുടെ അടിസ്ഥാനത്തിൽ പരിശോധന ആകാം. എന്നാൽ അത് കെഎസ്എഫ്ഇ മാനേജ്മെന്‍റിനെ അറിയിക്കണം. എവിടെയൊക്കെയാണ് പരിശോധനയെന്ന കാര്യവും അറിയിക്കണം'- മന്ത്രി തോമസ് ഐസക് പറഞ്ഞു.
'പ്രത്യേക പരാതികളുടെ അടിസ്ഥാനത്തിൽ ശാഖകളിൽ കൂട്ട പരിശോധന നടത്തേണ്ട ആവശ്യമില്ല. അങ്ങനെ ഏതെങ്കിലും ഉദ്യോഗസ്ഥൻ വന്നാൽ അനുവദിക്കരുത്. ശാഖകളിൽ കയറ്റുകയും ചെയ്യരുത്'- മന്ത്രി തോമസ് ഐസക് ഡയറക്ടർ ബോർഡ് യോഗത്തിൽ വ്യകതമാക്കി. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്‍റെ ഓഫീസോ അറിയാതെയാണ് റെയ്ഡ് നടന്നത്. ആരാണ് ഇത് ആസൂത്രണം ചെയ്തതെന്ന് അന്വേഷിക്കുന്നുണ്ട്. ധനവകുപ്പും ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
റെയ്ഡ് വിവരങ്ങൾ അനൌദ്യോഗികമായി ചോർത്തിയത് കെഎസ്എഫ്ഇയെയും ധനവകുപ്പിനെയും മോശപ്പെടുത്തുന്നതിന്‍റെ ഭാഗമാണെന്ന് മന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളെക്കുറിച്ച് കെഎസ്എഫ്ഇ നൽകിയ റിപ്പോർട്ട് ധനവകുപ്പിന് ലഭിച്ചിട്ടുണ്ട്. അത് പരിശോധിച്ച് ആവശ്യമായ ഇടപെടൽ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.