കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചയാളുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദനദാസിന്‍റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ ശരീരത്തിൽ 11 കുത്തുകളേറ്റതായി റിപ്പോർട്ടിലുണ്ട്. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. മുതുകിൽ ആറും തലയിൽ മൂന്നും കുത്തുകളേറ്റു. ശരീരത്തിലാകെ 23 മുറിവുകളാണ് ഉള്ളതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കേസിലെ പ്രതി സന്ദീപിനെ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. സന്ദീപിനെ കനത്ത സുരക്ഷയിൽ ആംബുലൻസിൽ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റി. നേരത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഇയാളെ ചികിത്സയ്ക്കായി എത്തിച്ചിരുന്നു. അവിടെ മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പടെ കനത്ത പ്രതിഷേധമാണ് ഉയർത്തിയത്. ഇതോടെ സന്ദീപിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സെല്ലിലേക്ക് മാറ്റി. ഇവിടെനിന്നാണ് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
അതേസമയം വന്ദന ദാസിന്റെ കൊലപാതകത്തിൽ പൊലീസ് എഫ്ഐആറിൽ പ്രതി സന്ദീപ് ആദ്യം കുത്തിയത് കൊല്ലപ്പെട്ട ഡോ.വന്ദനാ ദാസിനെയെന്നാണ് എഫ്ഐആറിലുള്ളത്. സന്ദീപിന്റെ ബന്ധുവിനും പൊലീസിനുമാണ് ആദ്യം കുത്തേറ്റതെന്നും ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. ഡോ. മുഹമ്മദ് ഷിബിന്റെ മൊഴിപ്രകാരമാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് നൽകുന്ന വിശദീകരണം.
ഇന്ന് പുലർച്ചെ നാലരയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവെച്ച് ഡോ. വന്ദന ദാസ് ആക്രമിക്കപ്പെടുന്നത്. ചികിത്സക്കായി പൊലീസ് എത്തിച്ച സ്കൂൾ അധ്യാപകനായ സന്ദീപ് വന്ദനയെ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കുത്തുകയായിരുന്നു. വന്ദനാ ദാസിന്റെ മൃതദേഹം കൊല്ലം അസീസിയ കോളജില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം രാത്രിയോടെ കോട്ടയം മുട്ടുചിറയിലെ വസതിയിലെത്തിച്ചു. നാളെ രണ്ട് മണിക്കാണ് സംസ്‌കാരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.