കിഫ്ബിയിൽ നിന്നുള്ള കടമെടുപ്പും മസാല ബോണ്ടും നിയമവിരുദ്ധമെന്ന് സിഎജി റിപ്പോർട്ട്; അന്വേഷണത്തിന് ഒരുങ്ങി ഇ.ഡി

Last Updated:

കിഫ്ബിയിൽ നിക്ഷേപം നടത്തിയവരെക്കുറിച്ച് ഇ.ഡി. അന്വേഷണം ആരംഭിച്ചിരുന്നു

കിഫ്ബിയിൽ നിന്നുള്ള കടമെടുപ്പും മസാല ബോണ്ടും നിയമ വിരുദ്ധമാണെന്ന സിഎജി റിപ്പോർട്ടിനെ തുടർന്നാണ് ഇ.ഡി. അന്വേഷണത്തിന് ഒരുങ്ങുന്നത്. കിഫ്ബിയിൽ നിക്ഷേപം നടത്തിയവരെക്കുറിച്ച് ഇ.ഡി. അന്വേഷണം ആരംഭിച്ചിരുന്നു. സി.എ.ജി.റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വച്ചതിനാൽ അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് ഇ.ഡി.യ്ക്ക് നീയമോപദേശം ലഭിച്ചിട്ടുണ്ട്.
കിഫിബി പദ്ധതികൾക്ക് വേണ്ടി വിദേശത്ത് മസാല ബോണ്ട് വിറ്റഴിച്ചതു സംബന്ധിച്ചാണ് ഇ.ഡി. വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നത്. മസാല ബോണ്ട് വിറ്റഴിച്ച് 2150 കോടി രൂപ സമാഹരിക്കുന്നതിന് സംസ്ഥാന സർക്കാർ മുൻകൂർ അനുമതി വാങ്ങിയിട്ടുണ്ടോ എന്ന് ഇ.ഡി. റിസർവ് ബാങ്കിനോട് കത്തയച്ച് ചോദിച്ചു. മാത്രമല്ല ഇത് വിദേശ നാണയ വിനിമയ ചട്ടത്തിൻ്റെ ലംഘനമാണോയെന്നും അന്വേഷിക്കുന്നുണ്ട്.
മസാല ബോണ്ടിനു വേണ്ടി ആരൊക്കെ പണം നിക്ഷേപിച്ചു, എത്രയാണ് ഓരോ വ്യക്തികളുടെയും നിക്ഷേപം എന്നീ കാര്യങ്ങൾ കിഫ്ബിയോടും അന്വേഷിക്കുന്നുണ്ട്. സി.എ.ജി റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ ഇഡിയ്ക്ക് കഴിയും. സർക്കാർ പദ്ധതികൾ അട്ടിമറിക്കാൻ ഇ.ഡി. ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടയിലാണ് കിഫ്ബി സംബന്ധിച്ച അന്വേഷണത്തിനും കേന്ദ്ര ഏജൻസി തയ്യാറെടുക്കുന്നത്.
advertisement
കെ- ഫോൺ, ലൈഫ്മിഷൻ അടക്കമുള്ള സർക്കാർ പദ്ധതികളെക്കുറിച്ച് അന്വേഷിക്കാനുള്ള നീക്കം നേരത്തെ മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തു വന്നിരുന്നു. ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ ഇവിടെ വട്ടമിട്ട് പറക്കുന്നത് എന്തിനെന്നും കുത്തകകളുടെ വക്കാലത്ത് എടുത്തു ഇങ്ങോട്ട് വരേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ ഫോണിനെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത് സ്വകാര്യ കുത്തകകളെ സഹായിക്കാനാണെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
advertisement
സർക്കാർ പദ്ധതികൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതെന്തിനാണ്? ചിലർക്ക് ഉള്ള നിക്ഷിപ്‌ത താല്പര്യം കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എങ്ങനെ വരും? വികല മനസുകൾക്ക് അനുസരിച്ചു തുള്ളിക്കളിക്കുന്നതായി അന്വേഷണ ഏജൻസികൾ മാറരുത് തുടങ്ങിയവയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.അൽപ മനസുകളുടെ കൂടെ അല്ല അന്വേഷണ ഏജൻസികൾ നിൽക്കേണ്ടതും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഈ രൂക്ഷമായ വിമർശനത്തിന് ശേഷമാണ് കിഫ്ബിയിലും അന്വേഷണം വ്യാപിപ്പിക്കാൻ ഇ.ഡി.ഒരുങ്ങുന്നതെന്നത് ശ്രദ്ധേയമാണ്. ഇ.ഡി.യുടെ നീക്കത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്കും നേരത്തെ രംഗത്തുവന്നിരുന്നു. സംസ്ഥാനത്ത് ഭരണ സ്തംഭനം ഉണ്ടാക്കാനാണ് കേന്ദ്ര ഏജൻസി ശ്രമിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആരോപണം. മാത്രമല്ല മസാലബോണ്ട് ഇറക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. എൻ.ഒ.സി എന്നാൽ അനുമതിയെന്നാണ് അർത്ഥമെന്ന് തോമസ് ഐസക്ക് വിശദീകരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കിഫ്ബിയിൽ നിന്നുള്ള കടമെടുപ്പും മസാല ബോണ്ടും നിയമവിരുദ്ധമെന്ന് സിഎജി റിപ്പോർട്ട്; അന്വേഷണത്തിന് ഒരുങ്ങി ഇ.ഡി
Next Article
advertisement
പരുന്ത് ആക്രമണത്തിൽ വലഞ്ഞ് നാട്ടുകാർ; പുറത്തിറങ്ങുന്നത് ഹെൽമറ്റും കുടയും ചൂടി
പരുന്ത് ആക്രമണത്തിൽ വലഞ്ഞ് നാട്ടുകാർ; പുറത്തിറങ്ങുന്നത് ഹെൽമറ്റും കുടയും ചൂടി
  • ഞൂഴൂർ നിവാസികൾ പരുന്തിന്റെ തുടർച്ചയായ ആക്രമണത്തിൽ വലയുന്നു

  • പരുന്തിനെ ഭയന്ന് ഹെൽമറ്റും കുടയും ചൂടിയാണ് പലരും വീടിന് പുറത്തിറങ്ങുന്നത്

  • വനം വകുപ്പ് ഉദ്യോഗസ്ഥരും റാപ്പിഡ് റെസ്പോൺസ് ടീമും സ്ഥലത്തെത്തി

View All
advertisement