കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ തിങ്കളാഴ്ച ഇ.ഡി ചോദ്യം ചെയ്യും.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി നടത്തിപ്പിൽ വൻ തുക കമ്മീഷൻ ഇനത്തിൽ നഷ്ടപ്പെട്ട കേസിലാണ് സി.എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷുമായുള്ള സ്വകാര്യ സന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ചോദ്യം ചെയ്യൽ.
സി.എം രവീന്ദ്രന്‍റെ രണ്ടാംഘട്ട ചോദ്യം ചെയ്യലിന് മുന്നോടിയായി പുറത്തുവന്ന സ്വകാര്യ സന്ദേശങ്ങളാണ് ഇപ്പോൾ പൊതുസമൂഹത്തിൽ ചർച്ചയാകുന്നത്. രാത്രി വൈകി അശ്ലീലച്ചുവയുള്ള സന്ദേശങ്ങളാണ് രവീന്ദ്രൻ സ്വപ്നയ്ക്ക് അയച്ചത്. രവീന്ദ്രന്‍റെ നിലവിട്ട സന്ദേശങ്ങളെ പ്രോൽസാഹിപ്പിക്കുന്ന രീതിയിലായിരുന്നില്ല സ്വപ്നയുടെ മറുപടികൾ.
സി. എം രവീന്ദ്രൻ ആദ്യത്തെ തവണ ചോദ്യം ചെയ്യലിന് ഹാജരായത് നാലു തവണ നോട്ടീസ് അയച്ചശേഷമാണ്. എന്നാൽ ഇത്തവണ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ കടുത്ത നടപടിയുമായി മുന്നോട്ടുപോകാനാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. ചോദ്യംചെയ്യൽ മാറ്റിവെക്കണമെന്ന് ഇതുവരെ സി.എം രവീന്ദ്രൻ ആവശ്യം ഉന്നയിച്ചിട്ടില്ല.
Also Read- രാജ്യത്തെ ആദ്യ മുലയൂട്ടൽ സൗഹൃദ സർക്കാർ ആശുപത്രി തെലങ്കാനയിൽ
ദുബായിലെ റെഡ് ക്രസന്‍റ് നൽകിയ 19 കോടി രൂപയിൽ 4.50 കോടി രൂപ കമ്മീഷൻ ഇനത്തിൽ നഷ്ടപ്പെട്ടെന്നാണ് ലൈഫ് മിഷൻ കോഴക്കേസ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോൾ സ്വപ്നയും സി. എം രവീന്ദ്രനും തമ്മിൽ ആശയവിനിമയം നടന്നിരുന്നതായാണ് ഇപ്പോൾ പുറത്തുവന്ന സ്വകാര്യ സന്ദേശങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഉൾപ്പെടുന്ന ചാറ്റുകളാണിതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.