കൊവിഡ് 19 വ്യാപന കാലത്ത് രോഗം ബാധിച്ച അമ്മമാർക്ക് ജനിച്ച കുഞ്ഞുങ്ങൾക്ക് ജനിച്ച ഉടൻ മുലപ്പാൽ ലഭിക്കുന്നത് വളരെ വിരളമായിരുന്നുവെന്ന് റിപ്പോർട്ട്. ജനിച്ചയുടനെ കുഞ്ഞും അമ്മയും തമ്മിലുള്ള സമ്പർക്കം (സ്‌കിൻ-ടു-സ്‌കിൻ കോൺടാക്ടും) ഇക്കാലയളവിൽ കുറഞ്ഞിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മർഡോക്ക് ചിൽഡ്രൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, യൂറോപ്യൻ സൊസൈറ്റി ഓഫ് പീഡിയാട്രിക് ആൻഡ് നിയോനാറ്റൽ ഇന്റൻസീവ് കെയറുമായി (ESPNIC) സഹകരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡ് ബാധിച്ച അമ്മയ്ക്ക് ജനിക്കുന്ന കുട്ടികളിലേക്ക് വൈറസ് പകരുന്നത് വളരെ അപൂർവമാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
Also read- മുലപ്പാൽ ദാനത്തിൽ റെക്കോഡ്; 27കാരി ഏഴുമാസത്തിനിടെ ദാനം ചെയ്തത് 105 ലിറ്റർ
‘പഠനവിധേയമാക്കപ്പെട്ട എല്ലാ ശിശുക്കൾക്കും ജനിച്ചയുടനെ ലഭിക്കേണ്ട അമ്മയുമായുള്ള ആദ്യ സമ്പർക്കം നിഷേധിക്കപ്പെട്ടിരുന്നു. വൈറസ് വ്യാപനം തടയുന്നതിന് ഉള്ള നടപടികൾ അമ്മയും കുഞ്ഞുമായുള്ള ബന്ധത്തെ അസന്തുലിതമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് കൊവിഡ് വ്യാപനം രൂക്ഷമായ ആദ്യ വർഷങ്ങളിൽ,’ എന്നാണ് മർഡോക്കിലെ ചിൽഡ്രൻസ് പ്രൊഫസർ ഡേവിഡ് ടിൻഗായ് പറയുന്നത്.
ദി ലാൻസ്സെറ്റിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ബ്രസീൽ, ഫ്രാൻസ്, ഇറ്റലി, യുഎസ് എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിലെ നവജാത ശിശുക്കളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. SARS-CoV-2 സ്ഥിരീകരിച്ച അമ്മമാർക്ക് ജനിച്ച 692 കുഞ്ഞുങ്ങളെ ഉൾപ്പെടുത്തിയായിരുന്നു പഠനം. ഇതിൽ 54 ശതമാനം കുട്ടികളെയും ജനിച്ചയുടനെ അമ്മയുമായി നേരിട്ടുള്ള കോൺടാക്റ്റിൽ കൊണ്ടു വന്നിരുന്നില്ല. പ്രസവിച്ചയുടനെയുള്ള മൂലയൂട്ടലും ഇവരിൽ കുറവായിരുന്നു.
24 ശതമാനം പേർക്ക് മാത്രമാണ് മൂലപ്പാൽ കൃത്യമായി ലഭിച്ചത്. എന്നാൽ 2020, 2021 കാലഘട്ടത്തിൽ മൂലയൂട്ടൽ വർധിച്ചുവെന്നാണ് പഠനത്തിൽ പറയുന്നത്. പ്രസവിച്ചയുടൻ അമ്മയിൽ നിന്നും വേർപ്പെടുത്തിയ കുഞ്ഞുങ്ങളെ നിയോനേറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിലേക്കാണ് മാറ്റിയത്. ഏകദേശം 73 ശതമാനം കുഞ്ഞുങ്ങളാണ് ഇത്തരത്തിൽ മാറ്റപ്പെട്ടത്.
അതേസമയം കോവിഡ് ബാധിച്ച അമ്മമാർക്ക് ജനിച്ച കുഞ്ഞുങ്ങളിൽ ഏകദേശം 5 ശതമാനം പേർക്ക് മാത്രമാണ് കൊവിഡ് പൊസീറ്റീവായതെന്നും റിപ്പോർട്ടിൽ പറയുന്നു. മുലപ്പാൽ കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും വികാസത്തിനും ഉത്തമമാണ്. ആസ്തമ പൊണ്ണത്തടി, ടൈപ്പ് 1 പ്രമേഹം എന്നിവയിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുന്നത് അമ്മയുടെ മുലപ്പാലാണ്.
Also read-രാജ്യത്തെ ആദ്യ മുലയൂട്ടൽ സൗഹൃദ സർക്കാർ ആശുപത്രി തെലങ്കാനയിൽ
പ്രസവിച്ചയുടനെ കുഞ്ഞുങ്ങൾക്ക് അമ്മയുടെ ചൂട് നൽകുന്നത് അവരുടെ ബന്ധത്തെയും അതുപോലെ ഗർഭപാത്രത്തിന് പുറത്തെത്തിയ കുഞ്ഞിന് പുതിയ ചുറ്റുപാടുമായി യോജിക്കാനുള്ള കഴിവുമാണ് നൽകുന്നത്,’ റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യ സംവിധാനങ്ങളിൽ തന്നെ നിരവധി മാറ്റങ്ങളാണ് കൊവിഡ് വ്യാപനം സൃഷ്ടിച്ചത്. പ്രസവത്തിലും ഇവ നിരവധി മാറ്റങ്ങളുണ്ടാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് കാലത്തുണ്ടായ അനുഭവങ്ങൾ ഭാവിയിലെ കുടുംബാരോഗ്യ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകർ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രൊഫസർ ഡേവിഡ് പറഞ്ഞു. അതിലൂടെ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും മികച്ച ആനുകൂല്യങ്ങൾ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.