COVID 19 | പനി ഇല്ലെങ്കിലും ഇനി കോവിഡ് പരിശോധന
- Published by:user_57
- news18-malayalam
Last Updated:
Fever not a mandatory symptom to undergo Covid 19 test in Kerala | പനി ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ പുറത്തുവരാനുള്ള കാലതാമസം പരിഗണിച്ചാണ് നടപടി
തിരുവനന്തപുരം: രോഗസാധ്യത ഏറ്റവും കുറഞ്ഞവരില്‍ ഇനി പനി ഇല്ലെങ്കിലും കോവിഡ് പരിശോധന. പനി ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ പുറത്തുവരാനുള്ള കാലതാമസം പരിഗണിച്ചാണ് നടപടി. ആരോഗ്യവകുപ്പിന്റെ മാനദണ്ഡത്തില്‍ എ കാറ്റഗറി എന്നാല്‍ കോവിഡ് സാധ്യത ഏറ്റവും കുറവുള്ളവര്‍ എന്നാണ്. കോവിഡ് സ്ഥിരീകരിച്ചവരുമായി നേരിട്ടല്ലാതെ സമ്പര്‍ക്കമുണ്ടായവരും വിദേശത്തുനിന്നു കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാതെ വരുന്നവരുമാണ് ഈ വിഭാഗത്തില്‍.
പനി, ചുമ, തൊണ്ടവേദന, ശ്വാസതടസം എന്നിവ ഉണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തണമെന്നായിരുന്നു ഇതുവരെ ഉണ്ടായിരുന്ന നിര്‍ദ്ദേശം. പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പനി ഇല്ലാതെ മറ്റ് ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ പരിശോധന നടത്തണം. ഇതിനു പുറമെ വയറിളക്കത്തെക്കൂടി രോഗലക്ഷണങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. രോഗ സാധ്യത കൂടിയ ബി, സി കാറ്റഗറിയിൽ പനി രോഗലക്ഷണമായി നിലനിർത്തിയിട്ടുണ്ട്.
വിദേശത്തു നിന്നു വന്നവര്‍ക്ക് ഉണ്ടായിരുന്നതുപോലെ കര്‍ശന ക്വാറന്റൈന്‍ നിര്‍ദേശം ഇനി രാജ്യത്തെ കോവിഡ് ഹോട്‌സ്‌പോട്ടുകള്‍ സന്ദര്‍ശിച്ചുവരുന്നവര്‍ക്കും ബാധകമാണ്. ഡല്‍ഹി നിസാമുദ്ദീനും പത്തനംതിട്ടയും കാസര്‍ഗോഡും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നു വരുന്നവര്‍ ഇനി ഹൈറിസ്‌ക് കോണ്‍ട്ക്ട് വിഭാഗത്തിലായിരിക്കും. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും 14 ദിവസം ക്വാറന്റൈന്‍ വാസം നിര്‍ബന്ധമാണ്.
advertisement
ആശുപത്രി പ്രവര്‍ത്തനത്തിലും ജീവനക്കാരുടെ വിന്യാസത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. മൂന്ന് വിഭാഗങ്ങളായി ആശുപത്രിയിലെ ഡോക്ടര്‍ മുതല്‍ ഡ്രൈവര്‍ വരെയുള്ള എല്ലാ ജീവനക്കാരെയും വേര്‍തിരിക്കും. ഒരു വിഭാഗത്തിന് കോവിഡുമായി ബന്ധപ്പെട്ട ജോലിയും രണ്ടാമത്തെ വിഭാഗത്തിന് അത്യാഹിതവിഭാഗം അടക്കമുള്ള മറ്റ് ജോലികളും ആയിരിക്കും. മൂന്നാമത്തെ വിഭാഗത്തെ ആശുപത്രിയില്‍ നിന്ന് മാറ്റി നിര്‍ത്തും. കോവിഡ് വിഭാഗത്തില്‍ ജീവനക്കാരെ മാറ്റേണ്ടിവരുമ്പോള്‍ മൂന്നാമത്തെ വിഭാഗത്തില്‍ നിന്ന് നിയോഗിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 02, 2020 7:55 AM IST